തിരുവനന്തപുരം സബ്കലക്ടർ ആൽഫ്രഡ് സമാധി പ്രശ്നത്തെ കൈകാര്യം ചെയ്തത് അഭിപ്രായവ്യത്യാസങ്ങളെ എങ്ങനെ നേരിടണം എന്നതിനൊരു കേസ് സ്റ്റഡി ആണ്.
ലീഡർഷിപ്പ് റോളിൽ ആയിരിക്കുമ്പോൾ തൊട്ടാൽ പൊട്ടുന്ന സാഹചര്യങ്ങൾ ആർക്കുവേണമെങ്കിലും ഉണ്ടാകാം, അതിനെ എങ്ങനെ സമീപനത്തിലെ മികവുകൊണ്ടു മുറിച്ചുകടക്കാം എന്നതിനൊരു ഉദാഹരണമാണ് ആൽഫ്രഡ് ഐഎഎസ്.
1. ഒരിക്കൽ പോലും സബ്കലക്ടർ വൈകാരികമായി സംസാരിക്കുന്നില്ല. അതിവൈകാരികമായി സംസാരിക്കുന്ന മനുഷ്യർക്കിടയിൽ നിൽക്കുമ്പോഴും അവരുടെ എല്ലാ വൈകാരിക പ്രകടനങ്ങൾക്കും ചെവികൊടുക്കുമ്പോഴും വൈകാരികതയോട് കൃത്യമായ അകലം പ്രാപിക്കുന്നു. എല്ലാവർക്കും പറയാനുള്ളത് കേൾക്കാനൊരു ചെവിയുണ്ടായിരിക്കുക എന്നതാണ് ആദ്യത്തെ പടി, ആ പടിയിൽ നിന്നുകൊണ്ടല്ലാതെ, അങ്ങനെ എല്ലാവരുടെയും വിശ്വാസം ആർജിച്ചുകൊണ്ടല്ലാതെ, നിങ്ങൾക്ക് കോൺഫ്ലിക്റ്റുകളെ വിജയിക്കാനാവില്ല.
2. എത്രമാത്രം അടിസ്ഥാനരഹിതമായ കാര്യമാണ് പറയുന്നതെങ്കിലും അതിനെ ഒറ്റയടിക്ക് നിഷേധിക്കുകയോ നിരസിക്കുകയോ ചെയ്യാതെ ക്ഷമയോടെ കേൾക്കുക. അതുതന്നെ പറയുന്ന ആളുകളുടെ മനസ്സിൽ കേൾക്കുന്നവരോട് ഒരു അനുഭാവം ഉണ്ടാക്കും. അവർ തിരിച്ചുപറയുന്നത് ഒറ്റയടിക്ക് നിഷേധിക്കാൻ കഴിയാത്ത ഒരു പരസ്പര്യത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോകും.
3. അവർ പറയുന്ന കാര്യങ്ങളെ അവർക്കും നിഷേധിക്കാൻ ആവാത്ത വസ്തുതകൾ കൊണ്ടു സംയമനത്തോടെ നേരിടുക. നിയമമപരമായ കാര്യകാരണങ്ങൾ കൊണ്ടാണ് ഇത്തരം നടപടികൾ വേണ്ടിവരുന്നത് എന്നാണ് സബ്കലക്ടർ വിശദീകരിക്കുന്നത്. നിങ്ങൾ ഈ പറയുന്ന സമാധി മണ്ടത്തരമാണെന്നോ ഞങ്ങളെ പൊളിക്കാൻ അനുവദിച്ചില്ലെങ്കിൽ ബലംപ്രയോഗിക്കേണ്ടി വരുമെന്നോ പറയുകയല്ല, നിയമം പാലിക്കാൻ ബാധ്യതപ്പെട്ട ഒരാൾ എന്നനിലയിലുള്ള തന്റെ ഉത്തരവാദിത്തം നിർവ്വഹിക്കാൻ അവരുടെ സഹകരണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. സബ്കലക്ടർ എന്നനിലയിൽ നടപ്പിലാക്കാൻ പോകുന്ന നിയമനടപടികൾ കോടതിയെ സമീപിച്ചുകൊണ്ട് തടയാനും അതേ നിയമപ്രകാരം അവർക്കും അവസരം നൽകുന്നു. അതോടു കൂടി എല്ലാം നിയമത്തിന്റെ കൈയിലാവുന്നു. അതിൽ നിന്നും പിന്മാറാൻ ആവാത്തവിധം അവരും നിയമത്തിന്റെ വഴിയിൽ എത്തിച്ചേരുന്നു.
4. തീരുമാനം എടുക്കുമ്പോൾ അതുണ്ടാക്കാൻ ഇടയുള്ള പ്രത്യാഘാതങ്ങളെ കുറിച്ചുള്ള കണക്കുകൂട്ടൽ. താൽക്കാലിക വിജയങ്ങൾ അല്ല, പരമാവധി പരിക്കുകൾ കുറച്ചുകൊണ്ടുള്ള ദീർഘകാല വിജയത്തിനു വേണ്ടി കാത്തിരിക്കാനുള്ള അവധാനത. അല്ലെങ്കിൽ അന്നുതന്നെ തിരിച്ചുപോകാതെ സമാധി പൊളിക്കാൻ ഒരുമ്പെടുമായിരുന്നു. സ്വന്തം ഈഗോയെ പടിക്കുപുറത്തു നിർത്തി പ്രശ്നത്തെ സമീപിക്കാൻ കഴിയുക എന്നതാണ് ലക്ഷണമൊത്ത ഒരു നേതാവിന്റെ ഒന്നാമത്തെ ലക്ഷണം.
5. ലാസ്റ്റ്, ബട്ട് നോട്ട് ദി ലീസ്റ്റ്, കമ്മ്യൂണിക്കേഷൻ. യാതൊരുവിധ വ്യക്തതക്കുറവും ഇല്ലാതെ, ആശയക്കുഴപ്പവും ഉണ്ടാക്കാതെ, കൃത്യമായ അനുപാതത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുക. ആവശ്യമുള്ളത് മാത്രം പറയുക. എന്താണ് നടന്നത്, ഇനി എന്താണ് നടക്കാൻ പോകുന്നത്, അതെപ്പോൾ നടക്കും. ഷാർപ്പ്, ക്രിസ്പ്പ് ആൻഡ് ടു ദി പോയിന്റ്.
“ഒരു ലീഡർക്കു നേരിടേണ്ടി വരുന്ന സർവ്വസാധാരണ പ്രശ്നമാണ് അഭിപ്രായവ്യത്യാസം.”

ഒരു ലീഡർക്കു നേരിടേണ്ടി വരുന്ന സർവ്വസാധാരണ പ്രശ്നമാണ് അഭിപ്രായവ്യത്യാസം. നാലുപേരുണ്ടെങ്കിൽ അവർ എട്ടുതട്ടിൽ ആയിരിക്കും. അവരെ ഒരൊറ്റ ലക്ഷ്യത്തിനു പിന്നിൽ അണിനിരത്തി സംയോജിപ്പിച്ചു വിജയിപ്പിക്കുക എന്നതു പലപ്പോഴും അറിവുകൊണ്ടു മാത്രം സാധ്യമാവുന്ന ഒന്നല്ല, അതിനുവേണ്ടത് എല്ലാവരെയും ഉൾക്കൊള്ളാനും കൂട്ടിയിണക്കാനും കഴിയുന്ന ഒരു സമീപനമാണ്. അവർ അഭിപ്രായവ്യത്യാസങ്ങളെ നിഷ്പ്രയാസം മുറിച്ചുകടക്കും, മലപോലെ വന്ന സന്ദർഭങ്ങളെ എലിപോലെ നേരിടും, പൊട്ടാൻ നിന്ന ബോംബുകളെ അവർ ബോംബ് സ്ക്വാഡ് ഇല്ലാതെ നിർവീര്യമാക്കും.