2025-ലെ ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അവസാനമായി കളിച്ച ഏകദിന മത്സരത്തിലും T20 യിലും ഇന്ത്യക്കായി സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയില്ല. രോഹിത് ശർമ ക്യാപ്റ്റനായ ടീമിൽ ശുഭ്മൻ ഗിൽ ആണ് വൈസ് ക്യാപ്റ്റൻ. വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ എന്നിവരാണ് മധ്യനിര ബാറ്റ്സ്മാന്മാർ. യശസ്വി ജയ്സ്വാൾ ആദ്യമായി ഏകദിന ടീമിൽ ഇടം നേടി.
ജസ്പ്രീത് ബുമ്രയുടെ ഫിറ്റ്നസിൽ ആശങ്കകൾ നിലനിൽക്കുന്നതിനാൽ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവരെ ബാക്കപ്പ് ബോളർമാരായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. മുഹമ്മദ് സിറാജ് ടീമിൽ ഇടം നേടാതെ പോയതും ശ്രദ്ധേയമാണ്.
അതേ സമയം ഇപ്പോൾ നടന്ന് വരുന്ന വിജയ് ഹസാരെ ടൂർണമെന്റിൽ വിദർഭക്കായ് മിന്നുന്ന ഫോം തുടരുന്ന മലയാളി ബാറ്റ്സ്മാൻ കരുൺ നായരെയും ടീമിലേക്ക് പരിഗണിച്ചില്ല.
ടീം:
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രിത് ബുംറ*, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ
ചാമ്പ്യൻസ് ട്രോഫി യിൽ ഇന്ത്യ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പ് A യിൽ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ന്യൂസിലാൻഡ് ടീമുകളും മറ്റുള്ളവർ. ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 20-ന് ബംഗ്ലാദേശിനെതിരെ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ഈ ടൂർണമെന്റിനുള്ള തയ്യാറെടുപ്പിനായി ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിന മത്സരങ്ങൾ കളിക്കുന്നുണ്ട്: ഫെബ്രുവരി 6-ന് നാഗ്പൂരിലും, ഫെബ്രുവരി 9-ന് കട്ടക്കിലും, ഫെബ്രുവരി 12-ന് അഹമ്മദാബാദിലുമാണ് മത്സരങ്ങൾ നടക്കുന്നത്.