ലോകാരോഗ്യ സംഘടനയിലെ (WHO) അംഗത്വം യുഎസ് അവസാനിപ്പിക്കുന്ന പ്രക്രിയ ആരംഭിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഘടനയിൽ നിന്ന് പിന്മാറുമെന്നുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായി സ്ഥാനാരോഹണത്തിന് ശേഷം ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച നിരവധി ഉത്തരവുകളിൽ ഒന്നാണ് ഇത്.
കോവിഡ് കാലത്താണ് ട്രംപിന്റെ ലോകാരോഗ്യ സംഘടനയുമായുള്ള ഭിന്നതയുടെ തുടക്കം. മഹാമാരിയോട് പ്രതികരിക്കാൻ WHO ഏറെ സമയമെടുത്തെന്നും “ചൈനയുടെ നിയന്ത്രണത്തിലാണ് സംഘടന” എന്നും അദ്ദേഹം പല തവണ വിമർശനമുന്നയിച്ചിരുന്നു.
ട്രംപിന്റെ വാഗ്ദാനം ഔദ്യോഗികമായി നടപ്പിലാവാൻ ഒരു വർഷം എടുക്കും. 1948ൽ ലോകാരോഗ്യ സംഘടനയിൽ യുഎസ് അംഗമായപ്പോൾ ഭാവിയിൽ പിന്മാറുന്ന പക്ഷം അതിനായ് ഒരു വർഷത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ട്രംപിന്റെ ആദ്യ കാലയളവിൽ, അദ്ദേഹം WHO-യിലേക്ക് ഫണ്ടിംഗ് അവസാനിപ്പിക്കുകയും പിന്മാറ്റത്തിന് നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ്, ബൈഡൻ അധികാരത്തിൽ എത്തിയതോടെ ഈ തീരുമാനത്തിൽ നിന്ന് പിന്മാറി.
ട്രംപിന്റെ ഈ പ്രഖ്യാപനം ലോകാരോഗ്യ സംഘടനയെ സംബന്ധിച്ചിടത്തോളം വൻ പ്രതിസന്ധിയാണ് ഉയർത്തുന്നത്. അവരുടെ ഏറ്റവും പ്രധാനപ്പെട്ട അംഗത്തെയും ഡോണറെയുമാണ് അവർക്ക് നഷ്ടമാവുന്നത്. 2022-23 കാലഘട്ടത്തിൽ യുഎസ് ലോകാരോഗ്യ സംഘടനയ്ക്ക് $1.284 ബില്യൺ ഡോളർ സംഭാവന നൽകിയിരുന്നു. ഇത് രണ്ടാം സ്ഥാനത്തുള്ള ജർമനിയുടെ സംഭാവനയെക്കാൾ നൂറുകണക്കിന് മില്യൺ ഡോളർ കൂടുതലാണ്.
എന്നാൽ ഈ തീരുമാനത്തിന്റെ പ്രത്യാഘാതം അമേരിക്കയും അനുഭവിക്കേണ്ടി വരുമെന്ന് ട്രംപ് വിമർശകർ നിരീക്ഷിക്കുന്നു.
ലോകാരോഗ്യ സംഘടനയാണ് (WHO) ആഗോള ആരോഗ്യ വെല്ലുവിളികളെ നിരീക്ഷിക്കുന്നതും പുതിയ വാക്സിനുകളും മരുന്നുകളും വിലയിരുത്തുന്നതും, ആരോഗ്യ അടിയന്തിരാവസ്ഥകളും പ്രതിസന്ധികളും നേരിടാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും, രാജ്യങ്ങൾക്ക് വിദഗ്ധ സഹായം നൽകുന്നതും. സംഘടനയിൽ നിന്ന് പിന്മാറുന്നതോടെ അമേരിക്കയ്ക്ക് രോഗപ്രഭവങ്ങളുടെ പ്രധാന ഡാറ്റയുടെ ലഭ്യത നഷ്ടമാവുകയും ആരോഗ്യ മാനദണ്ഡങ്ങളും രോഗപ്രതിരോധ നടപടികളും തീരുമാനിക്കുന്നത്തിലുള്ള പങ്കാളിത്തം നഷ്ടമാവുകയും ചെയ്യുമെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു.
“ഇത് ഏറ്റവും നിരാശാജനകമായ തീരുമാനമാണ്”
എന്നാണ് ജോർജ്ടൗൺ സർവകലാശാലയിലെ ഗ്ലോബൽ ഹെൽത്ത് ലോ പ്രൊഫസറും WHO യുടെ സെന്റർ ഓൺ ഗ്ലോബൽ ഹെൽത്ത് ലോയുടെ ഡയറക്ടറുമായ ലോറൻസ് ഗോസ്റ്റിൻ അഭിപ്രായപ്പെടുന്നത്.
“ഇത് അമേരിക്കൻ ദേശീയ താൽപ്പര്യങ്ങൾക്കും ദേശീയ സുരക്ഷയ്ക്കും ഗുരുതരമായ മുറിവാണ്. ഇത് നമ്മുടെ ഏജൻസികളായ – CDC (സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ)യുടെയും NIH (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത്) ന്റെയും – പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.