കൊൽക്കത്ത: ഈഡൻ ഗാർഡനിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യക്ക് 7 വിക്കറ്റിന്റെ ഉജ്വല വിജയം. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയാക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമായിരുന്നു ഇന്ത്യൻ ബോളർമാരുടേത്. 20 ഓവറിൽ 132 റൺസിന് അവർ ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി . മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടമാക്കിയ ഇന്ത്യ വിജയ റൺ കുറിക്കുമ്പോൾ പിന്നെയും 43 പന്തുകൾ ബാക്കിയായിരുന്നു. ഇന്ത്യക്കായി ആദ്യ ഓവർ എറിഞ്ഞ അർഷ്ദീപ് സിംഗ് ഇംഗ്ലിഷ് ഓപ്പണർ ഫിൽ സാൾട്ടിനെ മടക്കിയയച്ച്കൊണ്ട് ആദ്യ വെടി പൊട്ടിച്ചു. മൂന്ന് പന്തുകൾ മാത്രം നേരിട്ട സാൾട്ട് ‘പൂജ്യ’ നായി മടങ്ങി. തന്റെ അടുത്ത ഓവറിൽ ഡക്കറ്റിനേയും അർഷ്ദീപ് മടക്കിയയച്ചു. വരുൺ ചക്രവർത്തിയുടെ ഊഴമായിരുന്നു പിന്നീട്. ഹാരി ബ്രൂക്കിനെയും ലിയം ലിവിംഗ്സ്റ്റണിനെയും ക്ലീൻ ബോൾ ചെയ്ത വരുൺ 44 പന്തിൽ 68 റൺസെടുത്ത് തകർത്ത് കളിച്ചിരുന്ന ഇംഗ്ലിഷ് നായകൻ ജോസ് ബട്ട്ലറെ നിതീഷ് റെഡ്ഡിയുടെ കൈകളിലെത്തിച്ച് ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി. ശേഷം തുടരെയുള്ള ഇടവേളകളിൽ ഇംഗ്ലണ്ടിന്റെ ബാറ്റ്സ്മാൻമാർ ഓരോരുത്തരായി മടങ്ങി. ഇന്ത്യക്കായി മറ്റ് ബൗളർമാരായ ഹാർദിക് പാണ്ഡ്യയും അക്സർ പട്ടേലും 2 വിക്കറ്റ് വീതം വീഴ്ത്തി. വിക്കറ്റൊന്നും നേടിയില്ലെങ്കിലും മറ്റൊരു സ്പിന്നറായ രവി ബിഷ്ണോയ് 4 ഓവറിൽ വെറും 22 റൺസ് മാത്രമാണു വഴങ്ങിയത്.
ഇന്ത്യക്ക് വേണ്ടി ബാറ്റിംഗ് ആരംഭിച്ച മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയും മികച്ച തുടക്കം സമ്മാനിച്ചു. ഗസ് അറ്റ്കിൻസണെറിഞ്ഞ രണ്ടാം ഓവറിൽ 5 തവണ പന്ത് അതിർത്തി കടത്തി സഞ്ജു ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി. ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ ബൗണ്ടറി നേടിയ സഞ്ജു നാലാമത്തെ പന്ത് കവറിന് മുകളിലൂടെ സിക്സർ പറത്തി. അടുത്ത രണ്ട് പന്തുകളിൽ തുടരെ രണ്ട് ബൗണ്ടറി കൂടി നേടി. ആ ഓവറിൽ ഇന്ത്യൻ സ്കോർബോർഡിൽ കൂട്ടിച്ചേർത്തത് 22 റൺസ്. ജോഫ്ര ആർച്ചർ എറിഞ്ഞ രണ്ടാമത്തെ ഓവറിലെ നാലാമത്തെ പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ച സഞ്ജു (20 പന്തിൽ 26) ആറ്റ്കിൻസണ് പിടികൊടുത്ത് മടങ്ങി. വൺ ഡൗണായി വന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവ് റണ്ണൊന്നുമെടുക്കാതെ മടങ്ങിയെങ്കിലും തുടർന്ന് വന്ന തിലക് വർമയെ കൂട്ടുപിടിച്ച് അഭിഷേക് ശർമ തകർപ്പനടി തുടർന്നു. 34 പന്തിൽ 79 റൺസെടുത്ത അഭിഷേക് പുറത്താവുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 49 പന്തുകൾ ശേഷിക്കെ വെറും 5 റൺസ് മാത്രം. മാർക്ക് വുഡ് എറിഞ്ഞ പതിമൂന്നാമത്തെ ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറി കടത്തി തിലക് വർമ ഇന്ത്യയുടെ വിജയ റൺ കുറിച്ചു. തിലക് വർമ 19 റൺസോടെയും ഹാർദിക് പാണ്ഡ്യ 3 റൺസോടെയും പുറത്താകാതെ നിന്നു. 4 ഓവറിൽ 23 റൺസ് മാത്രം വഴങ്ങി 3 പ്രധാന വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ട് ബാറ്റിംഗിന്റെ നടുവൊടിച്ച വരുൺ ചക്രവർത്തിയാണ് കളിയിലെ താരം.
മൂന്ന് സ്പിന്നർമാരും, രണ്ട് മീഡിയം പേസർമാരും, ഒരേ ഒരു പേസ് ബോളറുമായി ടീമിനെ കളത്തിലിറക്കിയ ടീം മാനേജ്മെന്റിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമായിരുന്നു ഇന്ത്യൻ ബോളർമാരുടേത്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ T20 പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി. പരമ്പരയിലെ അടുത്ത മത്സരം ശനിയാഴ്ച ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 7 മണിക്കാണ് മത്സരം.