ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 2 വിക്കറ്റ് വിജയം. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലെത്തി. അവസാന നിമിഷം വരെ ആരാധകരെ ആവേശത്തിലാഴ്ത്തിയ ഒരു സസ്പെൻസ് ത്രില്ലറിനാണ് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒറ്റയാൾ പോരാട്ടത്തിലൂടെ 72 റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച തിലക് വർമയാണ് മാൻ ഓഫ് ദ മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന്
അയക്കപ്പെട്ട ഇംഗ്ലണ്ട് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെന്ന സാമാന്യം ഭേദപ്പെട്ട സ്കോർ നേടി . ജോസ് ബട്ട്ലർ 30 പന്തിൽ നിന്ന് രണ്ട് ബൗണ്ടറിയും മൂന്ന് സിക്സും അടക്കം 45 റൺസുമായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു, . ബ്രൈഡൻ കാർസ് 31 റൺസ് നേടി, ഹാരി ബ്രൂക്ക് 13 റൺസിന് പുറത്തായി. എന്നാൽ, ഇന്ത്യയുടെ കൃത്യമായ ബോളിംഗ് ആണ് ശക്തമായ തുടക്കം ലഭിച്ച ഇംഗ്ലണ്ടിനെ 165 റൺസെന്ന സ്കോറിൽ ഒതുക്കിയത്.
കഴിഞ്ഞ മത്സരത്തിലേത് പോലെ തന്നെ 5 റൺസെടുത്ത ഫിൽ സാൾട്ടിനെ പുറത്താക്കി അർഷ്ദീപ് സിംഗ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. വാഷിംഗ്ടൺ സുന്ദർ ഒരോവറിൽ ഒമ്പത് റൺസ് വഴങ്ങി ബെൻ ഡക്കറ്റിന്റെ നിർണായക വിക്കറ്റ് സ്വന്തമാക്കി. മധ്യ ഓവറുകളിൽ അക്ഷർ പട്ടേലും തന്റെ റോൾ ഭംഗിയാക്കി; പട്ടേൽ 32 റൺസിന് രണ്ട് വിക്കറ്റുകൾ നേടി. കഴിഞ്ഞ മത്സരത്തിലെ താരമായ വരുൺ ചക്രവർത്തി 4 ഓവറിൽ 38 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ജയ്മി ഓവർട്ടണിന്റെയും ഹാരി ബ്രൂക്കിന്റെയും നിർണായക വിക്കറ്റുകളാണ് വരുൺ സ്വന്തമാക്കിയത്. ഗസ് അറ്റ്കിൻസണ് പകരം ടീമിലെത്തിയ ബോളർ ബ്രൈഡൻ കാർസ് 17 റൺസിൽ 31 റൺസ് അടിച്ച്കൂട്ടി ഇംഗ്ലണ്ട് ഇന്നിങ്സിന് കരുത്ത് പകർന്നു. 17 ാമത്തെ ഓവറിന്റെ ആദ്യ പന്തിൽ ധ്രുവ് ജുറേലിന്റെ മികച്ച ഫീൽഡിങ്ങിൽ കാർസ് റണ്ണൗട്ടായതാണ് കൂടുതൽ വലിയ സ്കോർ നേടുന്നതിൽ നിന്ന് ഇംഗ്ലണ്ടിനെ തടഞ്ഞത്.
166 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ പാളി. ജോഫ്ര ആർച്ചർ എറിഞ്ഞ ആദ്യ ഓവറിൽ 3 ഫോറടിച്ച് ഗംഭീരമായി തുടങ്ങിയ അഭിഷേക് ശർമയെ രണ്ടാമത്തെ ഓവറിന്റെ മൂന്നാമത്തെ പന്തിൽ മാർക്ക് വുഡ് വിക്കറ്റിനു മുന്നിൽ കുടുക്കി. കൃത്യം ഒരോവറിന്റെ ഇടവേളയിൽ ജോഫ്ര ആർച്ചർ എറിഞ്ഞ അടുത്ത ഓവറിന്റെ മൂന്നാം പന്തിൽ മലയാളി താരം സഞ്ജു സാംസണും മടങ്ങിയതോടെ ഇന്ത്യൻ ആരാധകരും നടുങ്ങി. ഓഫ്സൈഡിന് വെളിയിൽ വന്ന ആർച്ചറിന്റെ ഷോർട് ബോൾ തിടുക്കപ്പെട്ട് പുൾ ഷോട്ടിന് ശ്രമിച്ച സഞ്ജു ഡീപ് സ്ക്വയറിൽ ബ്രൈഡൻ കാർസിന് അനായാസ ക്യാച്ച് സമ്മാനിച്ച് മടങ്ങി. 7 പന്തിൽ 5 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.
രണ്ട് വിക്കറ്റിന് 17 റൺസെന്ന നിലയിൽ പതറിയ ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ തിലക് വർമയിലായി പിന്നീട്. 55 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സും അടക്കം 72 റൺസ് നേടിയ ഈ യുവ ബാറ്റ്സ്മാൻ തന്നിലർപ്പിച്ച പ്രതീക്ഷ കാത്തു. വാഷിംഗ്ടൺ സുന്ദർ നിർണായകമായ 26 റൺസ് നേടി തിളക്കിനു മികച്ച പിന്തുണ നൽകി. എന്നാൽ, നേരിട്ട ആദ്യ പന്ത് തന്നെ ആർച്ചറെ ബൗണ്ടറി കടത്തി ഫോമിന്റെ സൂചനകൾ നൽകിയ നായകൻ സൂര്യകുമാർ യാദവും (12) ഹാർദിക് പാണ്ഡ്യയും (7), അക്ഷർ പട്ടേലും (2) തുടർച്ചയായി പുറത്തായതോടെ ഇംഗ്ലണ്ട് വിജയം മണത്ത് തുടങ്ങി.
എന്നാൽ വിട്ട് കൊടുക്കാൻ തിലക് വർമ ഒരുക്കമിയിരുന്നില്ല. അവസാന രണ്ട് ഓവറിൽ ജയിക്കാൻ ഇന്ത്യയ്ക്ക് 13 റൺസ് വേണമെന്ന നിലയിൽ മത്സരം തുളസിലാടിയപ്പോൾ സ്ഥൈര്യം കൈവിടാതെ രവി ബിഷ്ണോയ് (9)* തിലകിന് മികച്ച പിന്തുണ നൽകി. 8 പന്തിൽ ജയിക്കാൻ 10 റൺസ് കൂടി വേണമെന്ന നിലയിൽ 19 ാമത്തെ ഓവറിന്റെ അഞ്ചാമത്തെ പന്ത് ബൗണ്ടറി കടത്തിയ ബിഷ്ണോയ് ഇന്ത്യയുടെ സമ്മർദ്ദം കുറച്ചതോടെ അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 6 റൺസ്. ജയ്മി ഓവർട്ടൺ എറിഞ്ഞ ഇരുപതാം ഓവറിന്റെ ആദ്യ പന്തിൽ 2 റൺസ് നേടിയ തിലക് വർമ, ഓഫിന് വെളിയിൽ ഓവർപിച്ച് ചെയ്ത് വന്ന രണ്ടാം ബോൾ എക്സ്ട്രാ കവറിലൂടെ ബൗണ്ടറി കടത്തി വിജയം കൈപ്പിടിയിലൊതുക്കിയതും ചെന്നൈയിലെ സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ ആഹ്ലാദരവത്താൽ പൊട്ടിത്തെറിച്ചു.

ഇംഗ്ലണ്ടിനായി 31 റൺസ് നേടുകയും 4 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടുകയും ചെയ്ത ബ്രൈഡൻ കാർസ് ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു.