2025 ൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും 2026 ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പും മുന്നിൽകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവതരിപ്പിച്ച പ്ലാൻ 63 പദ്ധതികൾക്ക് കെപിസിസി തടയിടുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ കാണാനാവുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ മുന്നിൽക്കണ്ട് കോൺഗ്രസിന് ഉറച്ച വിജയസാധ്യതയുള്ള 63 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനും കെപിസിസി പ്രസിഡന്റിനെ മാറ്റുന്നതിനുമുള്ള പ്രതിപക്ഷ നേതാവിന്റെ പരിശ്രമങ്ങൾക്കുള്ള തിരിച്ചടിയായിട്ടാണ് ഈ സംഭവങ്ങൾ വിലയിരുത്തപ്പെടുന്നത്. വി ഡി സതീശന്റെ ആശയപരമായ മുന്നൊരുക്കങ്ങൾക്ക് ബദലായി കെപിസിസി പ്രസിഡണ്ട് സുധാകരന് ഇളവ് നൽകി പ്രതിപക്ഷ നേതാവിന്റെ താല്പര്യങ്ങൾക്ക് തടയിടാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രതിപക്ഷ നേതാവാണോ കെപിസിസി പ്രസിഡണ്ട് ആണോ ഒന്നാമൻ എന്നുള്ള ഒരു കുഴപ്പിക്കുന്ന ചോദ്യവും നേതാക്കന്മാരുടെയും പ്രവർത്തകരുടെയും ഇടയിൽ ഉയരുന്നുണ്ട്. ഇതിലൊരാളെ മാറ്റുക എന്നുള്ളതാണ് പാർട്ടിയിലെ പുതിയ വെല്ലുവിളി. ആസന്നമായിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കത്തോലിക്കാ വിഭാഗത്തിൽ നിന്നോ ഈഴവ വിഭാഗത്തിൽ നിന്നോ ഒരാളെ പുതിയ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്ന് പ്രവർത്തനം ഊർജിതമാക്കുവാനുള്ള സതീശന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായാണ് ഈ സംഭവങ്ങൾ വിലയിരുത്തപ്പെടുന്നത്. ഇതിന് ബദലായി നിലവിലുള്ള കെപിസിസി പ്രസിഡണ്ടിന് ഇളവ് നൽകി മുന്നോട്ട് പോകുന്ന തരത്തിലുള്ള ഒരു ചുവടുവെപ്പാണ് പുതിയ കെപിസിസി യോഗം കൈക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ കേരളത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉരുത്തിരിഞ്ഞിരിക്കുന്ന വിഭാഗീയത പുതിയ ക്ലൈമാക്സിലേക്കാണെന്ന സൂചനയാണ് ലഭിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇത്തരം വിഭാഗീയ നീക്കങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തുമെന്ന് ഭൂരിഭാഗം പ്രവർത്തകരും കരുതുന്നു.