കൊളംബിയക്കെതിരെ 25 ശതമാനം അടിയന്തിര നികുതിയും ഉപരോധവും പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കയിൽ നിന്ന് പുറത്താക്കപ്പെട്ട കൊളംബിയൻ പൗരന്മാരായ കുടിയേറ്റക്കാരുമായെത്തിയ അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് കൊളംബിയയിൽ ഇറങ്ങാൻ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഈ നടപടി.
നികുതി ഒരാഴ്ചക്കുള്ളിൽ 50% ആയി ഉയർത്തുമെന്ന് ട്രംപ് വ്യക്തമാക്കിയ ട്രംപ്, കൊളംബിയൻ സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടെ സഹായികൾക്കുമെതിരെ യാത്രാ നിരോധനവും വിസാ റദ്ദാക്കലും ഉൾപ്പെടെയുള്ള നടപടികൾ പ്രഖ്യാപിച്ചു. അതേസമയം, സിവിലിയൻ വിമാനങ്ങൾ വഴി മാത്രമേ കുടിയൊഴിപ്പിച്ചവരെ സ്വീകരിക്കൂ എന്ന് കൊളംബിയൻ പ്രസിഡന്റ് പ്രസ്താവിച്ചു. ക്രിമിനലുകളോടെന്ന പോലെയല്ല അവരോട് പെരുമാറേണ്ടതെന്നും മാനവികതയോടെയുള്ള സമീപനമാണ് ആവശ്യമെന്നും പെട്രോ കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ തർക്കം വ്യാപാര രാഷ്ട്രീയ ബന്ധങ്ങളിൽ വൻ വിള്ളലുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.