ലിങ്കൺഷയർ: നോട്ടിംഗ്ഹാമിൽ മലയാളി യുവാവിന്റെ മരണ വാർത്തക്ക് പിന്നാലെ, 27 വയസ്സുള്ള ലിബിൻ ലിജോ എന്ന മലയാളി യുവാവിന്റെ മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. തലച്ചോറിൽ ഉണ്ടായ അണുബാധ മൂലമാണ് ലിബിന്റെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
പാലക്കാട് ആലത്തൂർ സ്വദേശിയായ ലിബിൻ, സ്റ്റുഡന്റ് വിസയിൽ രണ്ട് വർഷം മുമ്പ് യുകെയിലേക്ക് കുടിയേറിയതായിരുന്നു. അടുത്തിടെ, കെയർ ഹോമിൽ വർക്ക് പെർമിറ്റ് ലഭിച്ച് ജോലിയിൽ പ്രവേശിക്കുകയും നന്നായി പ്രവർത്തിച്ച് വരികയുമായിരുന്നു. കടുത്ത തലവേദന അനുഭവപ്പെട്ടതിനെ തുടർന്നു ലിബിനെ ബോസ്റ്റൺ പിൽഗ്രിം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രോഗനില കൂടുതൽ വഷളായതിനെ തുടർന്ന് നോട്ടിംഗ്ഹാം ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകിയെങ്കിലും, നിലയിൽ പുരോഗതി ഉണ്ടായില്ല.
അപൂർവ്വമായ അണുബാധയാണ് ലിബിന്റെ അസാധാരണ മരണത്തിന് കാരണം എന്നാണ് ഡോക്ടർമാരുടെ നിഗമനം. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്.
ലിബിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ബോസ്റ്റണിലെ മലയാളി സംഘടനകളും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും ചേർന്ന് ധനസമാഹരണം തുടങ്ങി. ലിബിന്റെ വിയോഗം നാടിനേയും ഒരു വൻ ദു:ഖത്തിലേക്ക് നയിച്ചിരിക്കുകയാണ്. ലിജോ എം ജോയിയും ബെനി ലിജോയും ആണ് മാതാപിതാക്കൾ. സംസ്കാരം നാട്ടിൽ വെച്ചു നടത്തുവാൻ ആണ് കുടുംബത്തിന്റെ ആഗ്രഹം.
മറ്റ് രണ്ടു മലയാളി യുവാക്കളും കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ കാൻസറുമായി ബന്ധപ്പെട്ട രോഗങ്ങൾ മൂലം ബ്രിട്ടനിൽ മരണപ്പെട്ടിരുന്നു. ചെറുപ്പക്കാർക്കിടയിലെ ഈ മരണങ്ങൾ യുകെയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.