വാഷിംഗ്ടൺ വിമാന ദുരന്തത്തിൽ മരിച്ച 67 പേരിൽ നാല്പതിലധികം ആൾക്കാരുടെ മൃതദേഹങ്ങൾ പൊട്ടോമാക് നദിയിൽ നിന്നും കണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ പത്രപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അന്വേഷണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പക്ഷേ ഉദ്യോഗസ്ഥർ തയ്യാറായില്ല.
കാൽ നൂറ്റാണ്ടിനിടയിൽ അമേരിക്കയിൽ നടന്ന ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്നാണ് വാഷിംഗ്ടണിൽ അമേരിക്കൻ യാത്രാവിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ച് പൊട്ടോമാക് നദിയിൽ വീണ് 67 പേരുടെ മരണത്തിനിടയാക്കിയത്.
മൂടിക്കെട്ടിയ അന്തരീക്ഷവും മഴ ഭീഷണിയും തടസ്സമായി നിലനിൽക്കുന്നുണ്ടെങ്കിലും മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അഗ്നിശമനസേനയുടെയും പോലീസിന്റെയും മറ്റും നേതൃത്വത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ തുടരുകയാണ്.
അപകടത്തെ തുടർന്ന് നിർത്തിവച്ചിരുന്ന എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങി വരികയാണെന്ന് എയർപോർട്ട് ഉദ്യോഗസ്ഥർ വാർത്താ കുറുപ്പിലൂടെ അറിയിച്ചു.വിമാന ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അപകടകാരണങ്ങളെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് നിലവിൽ സ്ഥാനം ഇല്ലെന്നും ഫെഡറൽ അന്വേഷണ- ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് വ്യാഴാഴ്ച പറഞ്ഞിരുന്നു. അപകട സമയത്ത് ആർമി ഹെലികോപ്റ്ററിന്റെ ഉയരം, ക്രൂ അംഗങ്ങൾ നൈറ്റ് വിഷൻ ഗ്ലാസുകൾ ഉപയോഗിച്ചിരുന്നോ എന്ന് തുടങ്ങി അപകടത്തിലേക്ക് നയിക്കാൻ സാധ്യതയുള്ള എല്ലാ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ ആണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.