വ്യാപാര രംഗത്ത് ഉയർന്നുവരുന്ന സംഘർഷങ്ങളെ തുടർന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും നിർണായക ചർച്ചകൾ നടത്തുകയാണ്. കനേഡിയൻ ഉൽപ്പന്നങ്ങൾക്കും ഊർജ്ജ കയറ്റുമതികൾക്കും യഥാക്രമം 25%യും 10%യും തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ പുതിയ തീരുമാനത്തെ കാനഡ കടുത്ത വിമർശനത്തോടെയാണ് നേരിട്ടത്. മറുപടിയായി, ഓട്ടവ $30 ബില്ല്യൺ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തും; മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഇത് കൂടുതൽ വർദ്ധിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്.
കാനഡയുടെ വ്യാപാര നയങ്ങളെ അന്യായമായവയെന്ന് വിശേഷിപ്പിച്ച ട്രംപ് ബന്ധത്തെ “വൺ-വേ സ്ട്രീറ്റ്” എന്ന് വിളിച്ചു. അതേസമയം, ട്രൂഡോ ഈ നീക്കം രണ്ട് രാജ്യങ്ങളുടെയും സാമ്പത്തിക താൽപര്യങ്ങൾക്ക് ഹാനികരവും USMCA (United States-Mexico-Canada Agreement)
കരാറിന്റെ ലംഘനവുമാണെന്ന് കുറ്റപ്പെടുത്തി.
ഇരു രാജ്യങ്ങളിലെയും ഉപഭോക്താക്കൾക്ക് ഉയർന്ന ചെലവും വിതരണ ശൃംഖലകളിൽ തടസ്സവും ഉണ്ടാകുമെന്നതിനാൽ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഗൗരവതരമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. “Buy Canadian” പ്രചാരണത്തിന് കനേഡിയൻ വ്യവസായങ്ങൾ പിന്തുണ നൽകുമ്പോൾ, ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിനെ പോലുള്ള പ്രാദേശിക നേതാക്കൾ അമേരിക്കൻ മാധ്യമങ്ങളിൽ കാനഡയുടെ നിലപാട് വിശദീകരിച്ചിരുന്നു.
വരുന്ന ആഴ്ചകളിൽ ഇരുരാജ്യങ്ങളും തീരുവ നടപടികളിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ബന്ധം കൂടുതൽ വഷളാവാൻ സാധ്യതയുണ്ട്.
എന്നാൽ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്ന ട്രംപ് ട്രൂഡോ സംഭാഷണം സ്ഥിതിഗതികൾ മെച്ചപ്പെടുത്തുമൊ എന്ന് ഉറ്റുനോക്കുകയാണ് ജനങ്ങൾ. അതേ സമയം സ്ഥിതിയിൽ കാര്യമായ പുരോഗതി ഉണ്ടാവില്ലെന്നാണ് സാമ്പത്തിക വിദഗ്ധരായ തു നുയനും (Tu Nguyen) റെയ്മണ്ട് റോബർട്സണും വിലയിരുത്തുന്നത്.