സ്വീഡനിലെ ഓറേബ്രോയിൽ സ്ഥിതിചെയ്യുന്ന മുതിർന്നവർക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ കേന്ദ്രമായ റിസ്ബെർഗ്സ്കയിൽ ചൊവ്വാഴ്ച നടന്ന വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ പ്രതിയും ഉൾപ്പെടുന്നതായി കരുതുന്നു. സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വെടിവയ്പ് സംഭവമായ ഇതിനെ “ഏറ്റവും ദുഃഖകരമായ ദിവസം” എന്നാണ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സൺ വിശേഷിപ്പിച്ചത്.
രാജ്യത്തെ നടുക്കിയ ഈ സംഭവം ഉച്ചയ്ക്ക് 12:30-നാണ് നടന്നത്. പ്രതി ഒറ്റയ്ക്കാണ് വെടിവെപ്പ് നടത്തിയതെന്നും ഭീകരവാദ ബന്ധം ഇപ്പോൾ സംശയിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തിന്റെ വ്യാപ്തി വലുതായതിനാൽ ഇരകളുടെ കൃത്യമായ എണ്ണം വ്യക്തമാ ‘ കാൻ വൈകുകയാണെന്ന് പൊലീസ് മേധാവി റോബർട്ടോ ഈദ് ഫോറസ്റ്റ് പറഞ്ഞു.
പ്രായപൂർത്തിയായവർക്ക് തുടർവിദ്യാഭ്യാസകേന്ദ്രമാണ് റിസ്ബെർഗ്സ്ക സ്കൂൾ. വെടിവയ്പ് വിദ്യാർത്ഥികളിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചു. പലരും ക്ലാസ് മുറികളിലും സമീപസ്ഥലങ്ങളിലും അഭയം തേടുകയായിരുന്നു.
“സ്വീഡനെ മുഴുവൻ വേദനയിലാഴ്ത്തിയ ദിനമാണിതെന്ന് ” ദുരന്തത്തെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി ക്രിസ്റ്റേഴ്സൺ X ൽ കുറിച്ചു. രാജാവ് കാൾ XVI ഗുസ്റ്റാഫും തന്റെ അനുശോചനം രേഖപ്പെടുത്തി. കൊലപാതകം, അഗ്നിക്കിരയാക്കൽ, ആയുധ നിയമലംഘനം എന്നീ വകുപ്പുകളിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.