അമേരിക്കയിൽ അനധികൃതമായി പ്രവേശിച്ചതിന് നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാരുമായി അമേരിക്കൻ സൈനിക വിമാനം ബുധനാഴ്ച അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവിൽ നടന്ന ആദ്യ നാടുകടത്തലാണിത്. ഈ നടപടി അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും എന്ന അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനപാലനത്തിന്റെ ഭാഗമായുള്ളതാണ്.
ടെക്സസിൽ നിന്ന് ചൊവ്വാഴ്ച പുറപ്പെട്ട വിമാനത്തിൽ 79 പുരുഷന്മാരും 25 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടുന്നു. മിക്കവരും പഞ്ചാബ്, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. പഞ്ചാബ് അധികൃതർ പ്രത്യേക കൗണ്ടറുകൾ ഒരുക്കി ഇവരെ സ്വീകരിക്കുകയും സൗഹൃദപരമായ സമീപനം ഉറപ്പാക്കുകയും ചെയ്തു.
ഇന്ത്യയിലേക്ക് നാടുകടത്തലുകൾ കഴിഞ്ഞ വർഷങ്ങളിൽ വർധിച്ചിട്ടുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ മാത്രം 1,000-ലധികം ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാടുകടത്തൽ നടപടികളിൽ ഇന്ത്യയുടെ സഹകരണം ഉറപ്പാക്കിയതായി പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. എന്നാൽ വിമാനമിറക്കുന്നതിന് അമൃത്സർ തെരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമല്ല.
ഔദ്യോഗിക രേഖകൾ പ്രകാരം (https://www.ice.gov/doclib/eoy/iceAnnualReportFY2023.pdf) 5477 ഇന്ത്യക്കാരെയാണ് യു എസ് ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻറ് (ICE) 2018 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ നാട് കടത്തിയിട്ടുള്ളത്.