ബ്രിട്ടീഷ് കൊളംബിയയിലെ സുരക്ഷിത ഒപിയോയ്ഡ് വിതരണ പദ്ധതി (Safer Supply Program) സംബന്ധിച്ച് ഗൗരവമായ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് പ്രൊവിൻഷ്യൽ സർക്കാർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഈ പദ്ധതിയിൽ നടക്കുന്ന മിശ്രവ്യാപനം (opioid diversion) സംബന്ധിച്ച് പൊതു അന്വേഷണത്തിന് ആവശ്യമുന്നയിച്ചിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.
കഴിഞ്ഞ ഡിസംബറിൽ മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയ 38 പേജുകളുള്ള രഹസ്യ രേഖ പ്രകാരം, ഡോക്ടർമാരും ഫാർമസിസ്റ്റുകളും പ്രിസ്ക്രൈബ് ചെയ്യുന്ന ഒപിയോയ്ഡ്കളുടെ ഒരു “ഗണ്യമായ ഭാഗം” മിശ്രവ്യാപനത്തിനിരയാകുന്നു. ഇത് പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര തലങ്ങളിൽ വിൽക്കപ്പെടുന്നതായാണ് കണ്ടെത്തൽ.
പ്രതിപക്ഷ കൺസർവേറ്റീവ് പാർട്ടിയുടെ പൊതു സുരക്ഷാ വിമർശകയായ എലനോർ സ്റ്റർകോ, ഈ വിഷയത്തിൽ ശക്തമായ പ്രതികരിച്ചു.
“ഈ പദ്ധതി ഏറ്റവും ദുര്ബലരായ ആളുകളെ ചൂഷണം ചെയ്യുന്നതിനുള്ള സംവിധാനമായി മാറിയിരിക്കുകയാണ്,” എന്ന് അവർ പറഞ്ഞു. “ഇത് ഏറെ ജുഗുപ്സാവഹമാണ് (it’s disgusting).” എന്നും അവർ കൂട്ടിച്ചേർത്തു.
ആരോഗ്യ മന്ത്രി ജോസി ഓസ്ബോൺ, ചോർന്ന രേഖകളുടെ വസ്തുത സ്ഥിരീകരിച്ചുവെങ്കിലും വിവരങ്ങൾ പുറത്ത് വന്നതിൽ നിരാശ പ്രകടിപ്പിച്ചു. മുൻ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക യൂണിറ്റ് അന്വേഷണം നടത്തുകയാണെന്ന് അവർ അറിയിച്ചു. “ഫാർമസികൾക്കോ ഫാർമസിസ്റ്റുകൾക്കോ ചട്ടലംഘനത്തിന് ഒരു ന്യായീകരണവുമില്ല,” എന്നും “നമ്മുടെ ലക്ഷ്യം ആളുകളെ സഹായിക്കുകയാണ്.” എന്നും അവർ പറഞ്ഞു.
കണക്കുകൾ സൂചിപ്പിക്കുന്നതെന്ത്?
• ഹൈഡ്രോമോർഫോൺ പോലുള്ള ശക്തമായ ഓപിയോഡുകളുടെ വിതരണം കഴിഞ്ഞ വർഷങ്ങളിൽ 20 മടങ്ങ് വർധിച്ചിരിക്കുന്നു.
• 60-ലധികം ഫാർമസികൾ ഉപഭോക്താക്കൾക്ക് സൗജന്യങ്ങൾ നൽകുന്നുവെന്ന് ആരോപണം.
• ചില കമ്മ്യൂണിറ്റി ഹൗസിംഗ് സ്റ്റാഫുകൾ, താമസക്കാരെ നിർദിഷ്ട ഫാർമസികളിൽ പോകാൻ നിർബന്ധിക്കുന്നുവെന്ന ആരോപണവും ഉണ്ട്.
മയക്കുമരുന്നുകളുടെ വ്യാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അന്താരാഷ്ട്ര തലത്തിൽ തന്നെ സമ്മർദ്ദമേറുകയാണ്.
ഇത്തരം വിഷയങ്ങളിൽ അമേരിക്കയുമായി വ്യാപാര സംഘർഷം ആസന്നമായിട്ടുണ്ട്. പ്രത്യേകിച്ച് fentanyl പോലുള്ള ലഹരി മരുന്നുകൾ അതിർത്തി കടക്കുന്നത് തടയാനുള്ള കർശന നടപടികൾ അമേരിക്ക ഇതിനകം തന്നെ ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം വ്യാപാര തീരുവകൾ ഏർപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്ത് വരികയാണ്.
പ്രവിശ്യാ സർക്കാർ സുരക്ഷിത വിതരണ പദ്ധതി തുടരുന്നതിനൊപ്പം, മിശ്രവ്യാപനം തടയുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകുന്നുണ്ടെങ്കിലും ഈ വിഷയത്തിൽ പൊതു അന്വേഷണത്തിന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമ്മർദ്ദം തുടരുകയാണ്.