അമേരിക്കൻ പൗരന്മാരെയോ സഖ്യകക്ഷികളെയോ കുറിച്ചുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അന്വേഷണങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്കെതിരെ വ്യാപകമായ സാമ്പത്തിക, യാത്രാ ഉപരോധങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച അനുമതി നൽകി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവരെ ഉൾപ്പെടുത്തിയുള്ള ഉയർന്ന പ്രൊഫൈൽ കേസുകൾ ഐസിസി തുടരുന്നതിനിടെയാണ് ഈ നീക്കം. നെതന്യാഹുവിന്റെ വാഷിംഗ്ടൺ സന്ദർശനത്തിന് സമാന്തരമായാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.
ഗാസാ മുനമ്പിലെ സംഘർഷവുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് നെതന്യാഹു, അദ്ദേഹത്തിന്റെ മുൻ പ്രതിരോധ മന്ത്രി, പാലസ്തീൻ സായുധ സംഘടനയായ ഹമാസിന്റെ ഒരു മുതിർന്ന നേതാവ് എന്നിവർക്കെതിരെ ഐ.സി.സി. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതാദ്യമായല്ല ട്രംപ് ഐ.സി.സി.യെ ലക്ഷ്യമിടുന്നത്. 2020-ൽ അഫ്ഗാനിസ്ഥാനിൽ യുഎസ് സൈനികർ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള കോടതിയുടെ അന്വേഷണത്തിന് മറുപടിയായി അന്നത്തെ ഐ.സി.സി. പ്രോസിക്യൂട്ടർ ഫാറ്റു ബെൻസൗദ, അവരുടെ സീനിയർ സഹായി ഫാക്കിസോ മൊച്ചൊച്ചോകോ എന്നിവർക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
പുതിയതായി ഉപരോധം ഏർപ്പെടുത്തിയ വ്യക്തികളുടെ പേരുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഐ.സി.സി. യോടുള്ള ട്രംപ് ഭരണകൂടത്തിന്റെ തുടർച്ചയായ ശത്രുത ഈ നീക്കം വ്യക്തമാക്കുന്നു. യുഎസും സഖ്യകക്ഷികളും കോടതിയുടെ അംഗങ്ങളല്ല എന്നതും ശ്രദ്ധേയമാണ്.
ഉപരോധ സാധ്യത മുന്നിൽ കണ്ട് ഐസിസി മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. സാമ്പത്തിക നിയന്ത്രണങ്ങളുടെ ആഘാതം ലഘൂകരിക്കാൻ ജീവനക്കാരുടെ ശമ്പളം മൂന്നു മാസം മുൻകൂറായി നൽകാൻ തുടങ്ങിയതായി കഴിഞ്ഞ മാസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
യുഎസിന്റെയും ഇസ്രായേലിന്റെയും പ്രവർത്തനങ്ങളെക്കുറിച്ചുള്ള കോടതിയുടെ അന്വേഷണങ്ങൾ ഇരുരാജ്യങ്ങളിൽ നിന്നും എതിർപ്പുകൾക്കിടയാക്കിയിരുന്നു. അമേരിക്കൻ സൈനികരും സി.ഐ.എ.യും നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പീഡനങ്ങളും അതിക്രമങ്ങളും മറ്റും അഫ്ഗാൻ അന്വേഷണം പരിശോധിക്കുന്നു. അതേസമയം, ഗാസയിലെ സംഘർഷത്തെക്കുറിച്ചുള്ള ഐസിസിയുടെ അന്വേഷണം ഇസ്രായേലി, അമേരിക്കൻ ഉദ്യോഗസ്ഥരിൽ നിന്ന് കടുത്ത വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
ട്രംപിന്റെ ഈ നീക്കം അന്താരാഷ്ട്ര നിയമവാഴ്ചയെ തകർക്കുകയും മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നവർക്ക് പ്രോൽസാഹനം നൽകുകയും ചെയ്യുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഐ.സി.സി. അനുകൂലികൾ ഈ നടപടിയെ അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥക്കെതിരെയുള്ള ആക്രമണമായി അപലപിച്ചിട്ടുണ്ട്. ഉപരോധം മൂലമുണ്ടാകുന്ന സാമ്പത്തിക, പ്രവർത്തന വെല്ലുവിളികളെ ഐ.സി.സി. നേരിടാനൊരുങ്ങുമ്പോൾ, ട്രംപിന്റെ തീരുമാനത്തിന്റെ വ്യാപകമായ പ്രത്യാഘാതങ്ങൾ വ്യക്തമല്ല. കോടതി അതിന്റെ അന്വേഷണങ്ങൾ തടസ്സമില്ലാതെ തുടരുമോ അതോ വാഷിംഗ്ടണിൽ നിന്നുള്ള സമ്മർദ്ദം അതിന്റെ മുൻഗണനകൾ പുനഃപരിശോധിക്കാൻ നിർബന്ധിതമാക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.