വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന ബലി ബലിപീഠത്തിന് മുകളിൽ കയറിയ അക്രമി അതിനു സമീപം സ്ഥാപിച്ചിരുന്ന 19-ആം നൂറ്റാണ്ടിലെ ആറ് മെഴുകുതിരിക്കാലുകൾ മറിച്ചിട്ട്, ബലിപീഠത്തിലെ തുണി നീക്കം ചെയ്ത് അവഹേളിക്കുവാൻ ശ്രമിച്ചുവെന്ന് ഇറ്റാലിയൻ വാർത്താ ഏജൻസിയായ ANSA റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഏതാനും ആയിരം ഡോളറിന്റെ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞദിവസം നടന്ന ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അൾത്താരയിൽ കയറി അതിക്രമങ്ങൾ തുടങ്ങിയ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയെ തടയുകയും റൊമാനിയൻ പൗരനായ ഇയാളെ വത്തിക്കാൻ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതായി ANSA റിപ്പോർട്ട് ചെയ്യുന്നു.
“ഗുരുതരമായ മാനസിക രോഗത്തിന് അടിമ ആയിട്ടുള്ള ഒരു വ്യക്തിയെ ആണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്” എന്നും സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷിച്ചുവരികയാണെന്നും ഹോളി സീ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി ഇറ്റാലിയൻ വാർത്ത ഏജൻസിയായ ANSA യോട് പറഞ്ഞു.
ഇതിനു മുൻപ് 2023 ൽ സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുകയും അക്രമിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഉയർന്ന അൾത്താര, പേപ്പൽ അൾത്താര എന്നുകൂടി അറിയപ്പെടുകയും ക്രൈസ്തവരുടെ അതിവിശുദ്ധ സ്ഥലവും വിശുദ്ധ പത്രോസിന്റെ കല്ലറയുടെ മുകളിൽ സ്ഥിതി ചെയ്യുന്നതുമാണ്. ജിയാൻ ലോറൻസോ ബെർണിനിയെന്ന പ്രശസ്തനായ ഇറ്റാലിയൻ കലാകാരനാണ് ഈ ബലിപീഠവും മറ്റും രൂപകൽപ്പന ചെയ്തത്.