ദക്ഷിണാഫ്രിക്കയിലെ ആഫ്രിക്കാനർ ന്യൂനപക്ഷത്തിന് അഭയാർത്ഥികളായി പുനരധിവാസം നൽകാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തിന് കാര്യമായ സ്വീകാര്യത ലഭിച്ചില്ല. വെള്ളിയാഴ്ച ഒപ്പുവെച്ച ഈ എക്സിക്യൂട്ടീവ് ഓർഡർ, ദക്ഷിണാഫ്രിക്കയിലേക്ക് നൽകിയിരുന്ന അമേരിക്കൻ സഹായം നിർത്തിവയ്ക്കുന്നതും, പുതിയ ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ടതായി ആരോപിക്കുന്ന വർഗ്ഗീയ വിവേചനത്തെ ചൂണ്ടിക്കാണിക്കുന്നതുമാണ്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസ ഒപ്പുവെച്ച ഭൂപരിഷ്കരണ നിയമം, ചില സാഹചര്യങ്ങളിൽ നഷ്ടപരിഹാരമില്ലാതെ ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകുന്നതിലൂടെ ചരിത്രപരമായ ഭൂമിയുടമസ്ഥാവകാശ അസമത്വങ്ങളെ പരിഹരിക്കാൻ ലക്ഷ്യമിടുന്നതാണ്. വർണവിവേചന (Apartheid) കാലഘട്ടത്തിലെ അനീതികളെ പരിഹരിക്കുന്നതിനുള്ള ശ്രമമായി ഇത് കാണണമെന്ന് രാമഫോസ വ്യക്തമാക്കിയെങ്കിലും, ട്രംപ് ഈ നിയമത്തെ “സർക്കാർ പ്രോത്സാഹിപ്പിച്ച വർഗ്ഗീയ വിവേചനം” എന്ന് വിശേഷിപ്പിക്കുകയും ദക്ഷിണാഫ്രിക്ക മനുഷ്യാവകാശങ്ങളെ ലംഘിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു.
ഡച്ച്, ഫ്രഞ്ച് കുടിയേറ്റക്കാരുടെ വംശജരായ ആഫ്രിക്കാനർമാർ, ദക്ഷിണാഫ്രിക്കയിലെ ഭൂരിഭാഗം കൃഷിയിടങ്ങൾ കൈവശമുള്ളവരാണ്. എന്നാൽ, അവർ ട്രംപിന്റെ നിർദ്ദേശത്തെ വലിയ തോതിൽ തള്ളിക്കളഞ്ഞു. ആഫ്രിഫോറം, സോളിഡാരിറ്റി മൂവ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട സംഘടനകൾ, രാമഫോസയുടെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസുമായി (ANC) അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും , ദക്ഷിണാഫ്രിക്കയിൽ തന്നെ തുടരാൻ താൽപര്യം പ്രകടിപ്പിച്ചു. “ഞങ്ങൾക്ക് ANC-യുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകാം, പക്ഷേ ഞങ്ങളുടെ രാജ്യം ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ്,” സോളിഡാരിറ്റി പ്രതിനിധി പറഞ്ഞു.
ചില ആഫ്രിക്കാനർമാർ പുനരധിവാസത്തിന്റെ ആവശ്യകതയെ സംശയത്തോടെ കാണുന്നു. “ഇവിടെ വലിയ ഭൂമി പിടിച്ചെടുക്കലുകൾ ഒന്നും നടന്നിട്ടില്ല. എല്ലാവരും സാധാരണ നിലയിൽ ജീവിതം തുടരുകയാണ്,” കെയ്പ് ടൗണിന് സമീപമുള്ള പെൻഷൻകാരനായ നെവിൽ വാൻ ഡെർ മെർവെ വാർത്ത ഏജൻസിയോട് പറഞ്ഞു. അതെ സമയം, ട്രംപിന്റെ അഭയാർത്ഥി നിർദേശത്തെ പലരും സ്വാഗതം ചെയ്തെങ്കിലും അമേരിക്കയിലേക്ക് തങ്ങൾ കുടിയേറുമോ എന്ന് വ്യക്തമാക്കാൻ തയ്യാറായില്ല.
ദക്ഷിണാഫ്രിക്കൻ സർക്കാർ വെള്ളക്കാരായ കർഷകരെ ലക്ഷ്യമിട്ട് ഭൂമി പിടിച്ചെടുക്കുന്നുവെന്ന ആരോപണം തള്ളുകയും ട്രംപിന്റെ ഉത്തരവിനെ തെറ്റായ വിവരപ്രചാരണമായി വിശേഷിപ്പിക്കുകയും ചെയ്തു. സമതുലിതമായ വികസനത്തിനായി ഭൂപരിഷ്കരണം അനിവാര്യമാണെന്ന് രാമഫോസ വിശദീകരിക്കുകയും വിവേചന ആരോപണങ്ങളെ നിരാകരിക്കുകയും ചെയ്തു. വാഷിംഗ്ടൺ-പ്രിറ്റോറിയ ബന്ധത്തെ ഈ നയപരമായ സംഘർഷങ്ങൾ ബാധിച്ചേക്കാം.
അതേസമയം, ട്രംപിന്റെ അഭയാർത്ഥി നിർദേശത്തെ സംബന്ധിച്ച് വിമർശകർ പരാമർശിക്കുന്നത്, അദ്ദേഹം സ്വന്തം രാജ്യത്ത് കുടിയേറ്റ നയങ്ങളിൽ നടപ്പാക്കികൊണ്ടിരിക്കുന്ന കടുത്ത നിയന്ത്രണങ്ങളാണ്.