തദ്ദേശീയ ജനതയുടെ(indigenous people)സ്വത്വവും അവരുടെ പരമ്പരാഗത പ്രകൃതിദത്ത വിഭവങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുപറഞ്ഞ് പോപ്പ് ഫ്രാൻസിസ്.
ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര കാർഷിക വികസന നിധി (IFAD) സംഘടിപ്പിച്ച ഏഴാമത് തദ്ദേശീയ ജനകീയ ഫോറത്തിന് അയച്ച സന്ദേശത്തിലാണ് പോപ്പ് ഫ്രാൻസിസ് തിങ്കളാഴ്ച ഈ ഓർമ്മപ്പെടുത്തൽ നടത്തിയത്. ഭക്ഷണം, ജലം, സ്ഥലം തുടങ്ങിയവ കേവലം ഉപഭോക്തൃ വിഭവങ്ങൾ മാത്രമല്ല, മറിച്ച്, തദ്ദേശീയ ജനതയും പ്രകൃതിയുമായുള്ള ബന്ധങ്ങൾക്ക് അടിത്തറയാകുന്നതു അവരുടെ സംസ്കാരവും കൂടിച്ചേർന്നാണ്.
തദ്ദേശീയ ജനകീയ ഫോറം ഐക്യരാഷ്ട്രസഭയുടെ സംഘാടനത്തിൽ ഫെബ്രുവരി 10, 11 തീയതികളിൽ റോമിൽ വച്ചാണ് നടക്കുന്നത്. “സ്വയം നിർണ്ണയത്തിനുള്ള തദ്ദേശവാസികളുടെ അവകാശം: ഭക്ഷ്യസുരക്ഷയ്ക്കും പരമാധികാരത്തിനുമുള്ള പാത” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചർച്ചകൾ നടക്കുന്നത്. തദ്ദേശീയരായ ജനങ്ങൾക്ക് അവരുടെ സാംസ്കാരിക സ്വത്വം സംരക്ഷിക്കാൻ അവകാശമുണ്ടെന്ന് മാർപാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞു, എന്നാൽ ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റവും അധികാര കേന്ദ്രങ്ങളുടെ വർദ്ധിച്ചുവരുന്ന കൃഷിഭൂമി കയ്യേറ്റവും ഈ അവകാശത്തിന് മേലുള്ള കടന്നുകയറ്റം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു വ്യക്തിയുടെ സംസ്കാരവും സ്വത്വവും സംരക്ഷിക്കപ്പെടേണ്ടതിനോടൊപ്പം തന്നെ അവന്റെ നിലനിൽപ്പിനും ഉപജീവനത്തിനും ആവശ്യമായ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കപ്പെടേണ്ടതും അത്യന്താപേക്ഷിതമാണെന്ന് മാർപ്പാപ്പ കൂട്ടിച്ചേർത്തു.
തദ്ദേശീയ ജനതയുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും പോപ്പ് പ്രശംസിച്ചതിനോടൊപ്പം “നമ്മുടെ വർത്തമാനകാലത്ത് അതിസങ്കീർണ്ണവുമായ പല വെല്ലുവിളികളും പിരിമുറുക്കങ്ങളും മാറ്റി പ്രത്യാശയുടെ ഒരു നുറുങ്ങുവെട്ടം പരത്തേണ്ടതുണ്ടെന്ന്” അദ്ദേഹം ലോകജനതയെ ഓർമിപ്പിച്ചു.
അവസാനമായി, തദ്ദേശീയ ജനതയുടെ അവകാശങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ഫലം കാണട്ടെ എന്നും, ഇത്തരത്തിലുള്ള പരിശ്രമങ്ങൾ ലോകരാഷ്ട്രങ്ങൾക്കും നേതാക്കൾക്കും ഒരു പ്രചോദനമായി മാറി മനുഷ്യകുലത്തെ പൊതുനന്മയ്ക്കായി ഭവിക്കട്ടെ എന്നും പോപ്പ് ഫ്രാൻസിസ് ആശംസിച്ചു.