ദുബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി. സൂപ്പർ താരം വിരാട് കോഹ്ലി സെഞ്ചുറി നേടി പുറത്താകാതെ നിന്നു. ടൂർണമെന്റിൽ പാകിസ്താന്റെ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ അവർ ന്യൂസീലൻഡിനോട് 60 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താൻ 49.4 ഓവറിൽ 241 റൺസിന് എല്ലാവരും പുറത്തായി. ഓപ്പണർമാരായ ഇമാം-ഉൾ-ഹക്കും(10) ബാബർ അസമും (23) കാര്യമായ റൺസെടുക്കാതെ പുറത്തായപ്പോൾ 62 റൺസെടുത്ത് സൗദ് ഷക്കീലും 46 റൺസെടുത്ത് പാക് ബാറ്റിങ്ങിന് കരുതിയെങ്കിലും സ്കോറിങ് മന്ദഗതി യിലായിരുന്നു. ഷക്കീലിനെ ഹാർദിക് പാണ്ഡ്യയും റിസ്വാനെ അക്സർ പട്ടേലും പുറത്താക്കിയതോടെ പാകിസ്താന്റെ നില വീണ്ടും പരുങ്ങലിലായി. പിന്നീട് ഏഴാമനായി ക്രീസിലെത്തിയ ഖുഷ്ദിൽ (39 പന്തിൽ 38 റൺസ്) മാത്രമാണ് കാര്യമായ സംഭാവന നൽകിയത്. ബോളിങ്ങിൽ ഇന്ത്യക്കായി ബോളർമാരെല്ലാവരും മികച്ച ഇക്കണോമി സൂക്ഷിച്ചു. ഒൻപത് ഓവറിൽ 40 റൺസ് വഴങ്ങി കുൽദീപ് യാദവ് 3 വിക്കറ്റും, എട്ടോവറിൽ 31 റൺസ് വഴങ്ങി ഹാർദിക് പാണ്ഡ്യ 2 വിക്കറ്റും സ്വന്തമാക്കിയപ്പോൾ ഹർഷിത് റാണ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എട്ടോവർ ബോൾ ചെയ്ത മുഹമ്മദ് ഷമിക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി ഓപ്പൺ ചെയ്ത നായകൻ രോഹിത് ശർമ 15 ബോളിൽ 20 റൺസെടുത്തു പുറത്തായെങ്കിലും 52 പന്തിൽ 46 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 111 പന്തിൽ തന്റെ 51 ആം രാജ്യാന്തര ഏകദിന സെഞ്ചുറി നേടിയ വിരാട് കോഹ്ലിയും (100) ചേർന്ന് ഇന്ത്യയെ സുരക്ഷിതമായ നിലയിലാക്കി. ഗില്ലിന് ശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യരും 56 റൺസെടുത്ത് കോഹ്ലിക്ക് മികച്ച പിന്തുണ നൽകി. അയ്യർക്ക് ശേഷം ക്രീസിലെത്തിയ ഹാർദിക്കിന് മാത്രമാണ് കാര്യമായ സംഭാവന നൽകാനാവാതെ പോയത്. ഒടുവിൽ ഖുഷ്ദിൽ എറിഞ്ഞ 43 – ആം ഓവറിന്റെ മൂന്നാമത്തെ പന്ത് അതിർത്തി കടത്തി കോഹ്ലി തന്റെ സെഞ്ചുറിയും ഇന്ത്യയുടെ വിജയ റണ്ണും കുറിച്ചു.
വിരാട് കോഹ്ലിയാണ് മാൻ ഓഫ് ദ മാച്ച്. പിഴവുകളില്ലാതെ ബാറ്റ് ചെയ്ത സൂപ്പർ താരത്തിന്റെ ഫോമിലേക്കുള്ള മടങ്ങി വരവ് ഇന്ത്യക്ക് ആഹ്ലാദകരമാണ്. ഇതോടെ ഇന്ത്യക്കിപ്പോൾ ബാറ്റിങ് സംബന്ധിച്ച് കാര്യമായ ആശങ്കകൾ ഒന്നും തന്നെയില്ലെന്ന് പറയാം. കഴിഞ്ഞ രണ്ട് കളികളിലും നായകൻ രോഹിത് പന്തേൽപിച്ച 6 ബോളർമാരും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. രണ്ട് കളികളിലും ഇന്ത്യൻ ബാറ്റർമാർക്ക് കാര്യമായ വെല്ലുവിളിയാവാത്ത സ്കോറുകൾക്ക് എതിർ ബാറ്റിങ്ങിനെ ചുരുട്ടിക്കെട്ടാൻ അവർക്കായി. രണ്ട് കളികളിൽ രണ്ട് ജയത്തോടെ ഇന്ത്യ സെമി സാധ്യത ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്. ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
ഗ്രൂപ്പ് എ യിൽ ന്യൂസീലൻഡുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. മാർച്ച് 2 ന് ദുബൈ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഗ്രൂപ്പ് ഘട്ടത്തിൽ അവസാനത്തേതുമാണ്.