യുക്രേനിയൻ പ്രസിഡന്റ് സെലൻസ്കിയുമായി ഡോണൽഡ് ട്രംപ് വൈറ്റ് ഹൗസിൽ വെച്ച് നടത്തിയ സമാധാന ചർച്ച രൂക്ഷമായ തർക്കത്തെ തുടർന്ന് തീരുമാനമാകാതെ പിരിഞ്ഞതിനു ശേഷം യൂറോപ്യൻ നേതാക്കൾ ഒറ്റക്കെട്ടായി യുക്രൈൻ പ്രസിഡണ്ട് സെലെൻസ്കിക്ക് പിന്തുണ പ്രഖ്യാപിച്ചു.
ജർമ്മനി,പോളണ്ട്, നെതർലാന്റ്സ്, ഫ്രാൻസ്, സ്പെയിൻ തുടങ്ങി പല യൂറോപ്യൻ രാജ്യങ്ങളുടെ നേതാക്കളും തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ യുക്രൈനുള്ള പിന്തുണ പ്രഖ്യാപിച്ചു. റഷ്യ യുക്രൈൻ യുദ്ധത്തിൽ എന്നും യുക്രൈനൊപ്പം നിൽക്കുന്ന യു കെ വാരാന്ത്യത്തിൽ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ യുക്രൈൻ പ്രസിഡണ്ട് എത്തുമെന്നാണ് യു കെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറിനെ ഉദ്ധരിച്ച് ഡൗണിംഗ് സ്ട്രീറ്റിൽ നിന്നും റിപ്പോർട്ടുകൾ വരുന്നത്.
ഈ കഴിഞ്ഞ ദിവസം ഓവൽ ഓഫീസിൽ വച്ച് നടന്ന ചർച്ചയിൽ അമേരിക്കൻ പ്രസിഡണ്ട് ട്രംപ് യുക്രൈൻ റഷ്യ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയുമായി ഒരു കരാറിൽ ഏർപ്പെടാൻ (യുക്രൈന്റെ അപൂർവ്വ ധാതു നിക്ഷേപങ്ങളിൽ അമേരിക്കക്ക് മുൻഗണനാപരമായ അവകാശം നൽകുന്ന തരത്തിൽ)യുക്രേനിയൻ പ്രസിഡണ്ടിനോട് ആവശ്യപ്പെടുകയായിരുന്നു. അല്ലാത്തപക്ഷം അമേരിക്ക യുക്രൈനെ സഹായിക്കുന്നതിൽ നിന്ന് പിന്മാറുമെന്നും അറിയിച്ചു. പരസ്പരം വാക്പോരിലിലേക്ക് നീണ്ട ചർച്ച അവസാനം തീരുമാനമാകാതെ പിരിയുകയായിരുന്നു. ചർച്ചയുടെ ഒരു ഘട്ടത്തിൽ, റഷ്യയുടെ അധിനിവേശത്തിനെതിരായ യുക്രൈന്റെ പോരാട്ടത്തിൽ യുഎസ് സൈനിക, രാഷ്ട്രീയ പിന്തുണക്ക് ഉക്രൈൻ പ്രസിഡന്റ് വേണ്ടത്ര നന്ദിയുള്ളവനല്ലെന്നും മറിച്ച് “മൂന്നാം ലോക മഹായുദ്ധത്തിനായി ചൂതാട്ടം നടത്തുകയായിരുന്നു” എന്നും ട്രംപ് കുറ്റപ്പെടുത്തുകയുണ്ടായി .
യൂറോപ്പ്യൻ നേതാക്കൾക്കൊപ്പം കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും യുക്രൈന് പിന്തുണ അറിയിച്ചു മുൻപോട്ട് വന്നിട്ടുണ്ട്.
റഷ്യയെ ഒരു ആക്രമണകാരിയായും മറിച്ച് യുക്രൈനെ അതിന്റെ ഇരയായും വിശേഷിപ്പിച്ചു കൊണ്ടാണ് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
റഷ്യ ആരംഭിച്ച യുദ്ധത്തിന് പര്യവസാനവും യൂറോപ്യൻ ജനതയ്ക്ക് സമാധാനവും വേണ്ടതുകൊണ്ട് തങ്ങൾ എന്നും യുക്രൈന് ഒപ്പമാണെന്ന് ഡച്ച് പ്രധാനമന്ത്രി ഡിക്ക് ഷൂഫ് പറഞ്ഞു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ സെലെൻസ്കിക്ക് അയച്ച സന്ദേശത്തിൽ പറയുന്നത്: “നിങ്ങളുടെ അന്തസ്സ് യുക്രേനിയൻ ജനതയുടെ ധീരതയെ മാനിക്കുന്നു”എന്നാണ്.
ഇത്തരത്തിൽ ഭൂരിപക്ഷം യൂറോപ്യൻ യൂണിയൻ നേതാക്കൾക്കൊപ്പം വിവിധ ലോകരാഷ്ട്രങ്ങളുടെ നേതാക്കന്മാരും യുക്രൈനുള്ള പിന്തുണയുമായി മുന്നോട്ടു വന്നെങ്കിലും ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ അമേരിക്കൻ പ്രസിഡണ്ട് ഡോണൽഡ് ട്രംപിന് പിന്തുണയുമായി മുന്നോട്ടുവന്നു എന്നുള്ളതും ശ്രദ്ധേയമാണ്. ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ നിരീക്ഷിച്ചത് എങ്ങനെയാണ്: “ശക്തരായ ആളുകൾ സമാധാനം ഉണ്ടാക്കുന്നു, ദുർബലരായ ആളുകൾ യുദ്ധം ചെയ്യുന്നു. ഇന്ന് പ്രസിഡന്റ് ട്രംപ് സമാധാനത്തിനായി ധീരമായി നിലകൊണ്ടു”.
ട്രംപുമായുള്ള ചർച്ച തീരുമാനമാകാതെ അലസി പിരിഞ്ഞെങ്കിലും പിന്നീട് അമേരിക്കൻ പ്രസിഡന്റിന്റെ പിന്തുണയ്ക്ക് സോഷ്യൽ മീഡിയയിലൂടെ സെലെൻസ്കി നന്ദി അറിയിച്ചു പറഞ്ഞത് യുക്രെയ്നിന് ന്യായവും ശാശ്വതവുമായ സമാധാനം ആവശ്യമാണെന്നും തങ്ങൾ അതിനായി ശക്തമായി പ്രവർത്തിക്കുന്നു എന്നുമാണ്. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി, ഡൊണാൾഡ് ട്രംപുമായുള്ള തർക്കത്തിന് ശേഷം, സഖ്യകക്ഷികളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് എക്സിൽ 37 പോസ്റ്റുകളാണ് പങ്കു വച്ചത് . ഒപ്പം ലോക നേതാക്കളുടെ പിന്തുണയ്ക്കും യുക്രൈൻ പ്രസിഡണ്ട് തന്റെ നന്ദി അറിയിച്ചു.
Subscribe to Updates
Get the latest creative news from Keralascope News.
Add A Comment