കാനഡയിൽ നിന്നുള്ള നിരവധി ഇറക്കുമതികൾക്ക് 25% തീരുവ ഏർപ്പെടുത്തുന്നത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു മാസത്തേക്ക് മാറ്റിവച്ചെങ്കിലും, യുഎസിനെതിരായ കാനഡയുടെ പ്രാരംഭ പ്രതികാര തീരുവകൾ നിലനിൽക്കുമെന്നും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കനേഡിയൻ ഗവൺമെന്റിന്റെ രണ്ട് ഉയർന്ന ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസിനോട് സംസാരിക്കവേ വ്യക്തമാക്കി.
അമേരിക്കയിൽ നിർമ്മിച്ച് കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഓറഞ്ച് ജ്യൂസ്, പീനട്ട് ബട്ടർ, കാപ്പി, വീട്ടുപകരണങ്ങൾ, പാദരക്ഷകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മോട്ടോർ സൈക്കിളുകൾ, ചില പൾപ്പ്, പേപ്പർ ഉൽപ്പന്നങ്ങൾ തുടങ്ങി ഏകദേശം 30 ബില്യൺ കനേഡിയൻ ഡോളർ (21 ബില്യൺ യുഎസ് ഡോളർ) മൂല്യം വരുന്ന ഉൽപ്പന്നങ്ങൾക്കാണ് കാനഡ തുടക്കത്തിൽ പ്രതികാര തീരുവകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ട്രംപിന്റെ തീരുവകൾക്ക് പ്രതികാര നടപടിയെന്നോണം തിങ്കളാഴ്ച മുതൽ 1.5 ദശലക്ഷം അമേരിക്കക്കാർക്ക് വിതരണം ചെയ്യുന്ന വൈദ്യുതിക്ക് 25% കൂടുതൽ നിരക്ക് ഈടാക്കുമെന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് വ്യാഴാഴ്ച പറഞ്ഞു. മിനസോട്ട, ന്യൂയോർക്ക്, മിഷിഗൺ എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി ഒന്റാരിയോയിൽ നിന്നാണ് നൽകുന്നത്. അമേരിക്ക കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ചുമത്തുന്നതിന് ഒരു മാസത്തെ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ഒന്റാരിയോ ഏർപ്പെടുത്തിയ അധികതീരുവ നിലനിർത്തുമെന്ന് ഫോർഡ് പ്രസ്താവിച്ചു.
ഒന്റാരിയോക്കൊപ്പം കാനഡയിലെ മറ്റ് പ്രവിശ്യകളും അമേരിക്കൻ മദ്യത്തിന്റെ വിൽപ്പന താൽക്കാലികമായി തടഞ്ഞു.
ഇത്തരത്തിൽ പരസ്പര ധാരണയോ വ്യക്തതയോ ഇല്ലാതെ തുടരുന്ന ഈ വ്യാപാരയുദ്ധം ഇരു രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
Subscribe to Updates
Get the latest creative news from Keralascope News.
Add A Comment