ദുബായ് ഇൻറർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച ( മാർച്ച് 9 ) നടന്ന ഐ സി സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ നാല് വിക്കറ്റിന് ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി കിരീടം ചൂടി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിന് ഓപ്പണർ വിൽ യങ്ങിനെ നേരത്തെ നഷ്ടമായെങ്കിലും സഹ ഓപണർ രചിൻ രവീന്ദ്ര ടൂർണമെന്റിലുടനീളം പുലർത്തി വരുന്ന ഫോം തുടർന്നത് പ്രതീക്ഷയായിരുന്നു. വൺ ഡൗൺ ആയി എത്തിയ കെയ്ൻ വില്യംസൺ
14 പന്തിൽ 11 റൺസ് മാത്രം എടുത്ത് പുറത്തായി. തുടർന്നുവന്ന ഡേരിൽ മിച്ചൽ മന്ദഗതിയിൽ ആണെങ്കിലും 101 പന്തിൽ 63 റൺസ് എടുത്ത് ന്യൂസിലൻഡ് ഇന്നിംഗ്സിനെ കര കയറ്റി. മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്നു രചിൻ രവീന്ദ്രയെ കുൽദീപ് യാദവ് ഒരു തകർപ്പൻ ഡെലിവറിയിലൂടെ ക്ലീൻ ബോൾ ചെയ്തു. തുടർന്ന് ഗ്ലെൻ ഫിലിപ്സ് 52 പന്തിൽ 34 റൺസ് നേടിയും മൈക്കിൾ ബ്രേസ്വെൽ 40 പന്തിൽ 53 റൺസ് നേടിയും ന്യൂസിലാൻഡിനെ ഏഴു വിക്കറ്റിന് 251 എന്ന മാന്യമായ സ്കോറിൽ എത്തിച്ചു.
സ്പിന്നർമാരെ ഫലപ്രദമായി ഉപയോഗിച്ച ക്യാപ്റ്റൻ രോഹിത് ശർമ ന്യൂസിലൻഡിനെ അക്ഷരാർത്ഥത്തിൽ വരിഞ്ഞു മുറുക്കുകയായിരുന്നു.
ചാമ്പ്യൻസ് ട്രോഫി കിരീടത്തിലേക്ക് 252 റൺസ് എന്ന ലക്ഷ്യം വെച്ചിറങ്ങിയ ഇന്ത്യൻ ബാറ്റിങ്ങിന് ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. രോഹിത് ശർമ 83 പന്തിൽ മൂന്ന് സിക്സറുകളുടെയും ഏഴു ഫോറുകളുടെയും അകമ്പടിയോടെ 76 റൺസ് നേടി. ഗിൽ 31 റൺസെടുത്ത് പുറത്തായി. കഴിഞ്ഞ രണ്ട് കളികളിലും തിളങ്ങിയ സൂപ്പർതാരം വിരാട് കോലി ഒരു റൺസിന് പുറത്തായി. തുടർന്ന് ക്രീസിൽ എത്തിയ ശ്രേയസ് അയ്യർ (48) അക്സർ പട്ടേൽ (29) ഈ ടൂർണമെന്റിൽ ഏറ്റവും സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന ചെയ്യുന്ന കെ എൽ രാഹുൽ (34 നോട്ട് ഔട്ട് ) എന്നിവർ ചേർന്ന് ഇന്നിംഗ്സിന്റെ മധ്യത്തിൽ ചെറുതായൊന്നു പതറിയ ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചു. അക്സർ പുറത്തായ ശേഷം എത്തിയ ഹാർദിക് പാണ്ഡ്യ 18 പന്തിൽ 18 റൺസ് എടുത്ത് പുറത്തായി. ഒടുവിൽ, കെഎൽ രാഹുലുമായി ക്രീസിൽ ഒത്തുചേർന്ന രവീന്ദ്ര ജഡേജയാണ് 49 ആം ഓവറിന്റെ അവസാന പന്ത് ബൗണ്ടറിയിലേക്ക് തിരിച്ചുവിട്ടുകൊണ്ട് ഇന്ത്യക്കായി വിജയ റൺസ് നേടിയത്.
പരിക്കേറ്റ ബോളർ മാറ്റ് ഹെൻറി ഇല്ലാതെയാണ് ന്യൂസിലാൻഡ് ഫൈനലിൽ ഇറങ്ങിയത്. നാല് കളികളിൽ നിന്ന് പത്ത് വിക്കറ്റുകൾ നേടി ടൂർണമെന്റിൽ വിക്കറ്റ് വേട്ടയിൽ മുൻപനായ ഹെൻറിയുടെ അഭാവം ന്യൂസിലൻഡ് ബൗളിംഗ് നിരയിൽ കാര്യമായി നിഴലിച്ചിരുന്നു.
ഇന്ത്യൻ ബാറ്റിങ്ങിന് 76 റൺസ് നേടി മികച്ച തുടക്കം നൽകിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് മാൻ ഓഫ് ദി മാച്ച്. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ച ന്യൂസിലൻഡിന്റെ രചിൻ രവീന്ദ്രയാണ് ടൂർണമെന്റിന്റെ താരം. നാല് കളികളിൽ നിന്നായി 263 റൺസ് നേടിയ രചിൻ ആണ് ചാമ്പ്യൻഷിപ്പിലെ ടോപ് സ്കോറർ. ബാറ്റർമാരിൽ അഞ്ച് കളികളിൽ 243 റൺസ് നേടിയ ഇന്ത്യയുടെ ശ്രേയസ് അയ്യറും, ബോളർമാരിൽ മൂന്ന് കളികളിൽ 9 വിക്കറ്റുകൾ നേടിയ ഇന്ത്യയുടെ തന്നെ വരുൺ ചക്രവർത്തിയുമാണ് രണ്ടാം സ്ഥാനങ്ങളിൽ.