ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് ചൊവ്വാഴ്ച പ്രഖ്യാപിച്ചതനുസരിച്ച്, അമേരിക്കയിലെ മൂന്ന് സംസ്ഥാനങ്ങളായ മിഷിഗൺ, മിനെസോട്ട , ന്യൂയോർക്ക് എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി കയറ്റുമതിയിൽ ഏർപ്പെടുത്തിയ 25% സർചാർജ് പ്രോവിൻസ് താൽക്കാലികമായി നിർത്തിവയ്ക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന ഭീഷണിയെ തുടർന്ന്, കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘർഷം രൂക്ഷമാകുന്നതിനിടയിലാണ് ഈ തീരുമാനം.
കനേഡിയൻ സ്റ്റീലിനും അലുമിനിയത്തിനും അമേരിക്ക ഏർപ്പെടുത്തിയ തീരുവയ്ക്ക് പ്രതികാരമായി ആരംഭിച്ച ഈ സർചാർജ് ഒൻറാരിയൊക്ക് ദിനംപ്രതി 400,000 ഡോളർ വരുമാനം നൽകുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഈ തുക ഒന്റാറിയോയിലെ ജനങ്ങൾക്ക് വൈദ്യുതി ചെലവ് കുറയ്ക്കാൻ ഉപയോഗിക്കാനായിരുന്നു പദ്ധതി. എന്നാൽ, ഈ നീക്കത്തെ ട്രംപ് രൂക്ഷമായി വിമർശിക്കുകയും കാനഡയെ “തീരുവ ദുരുപയോഗക്കാർ” എന്ന് വിളിക്കുകയും ചെയ്തു. മാർച്ച് 12 മുതൽ കനേഡിയൻ ലോഹങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കുമായി ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ, ഫോർഡ് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ലുട്നിക്കുമായി നടത്തിയ “ഫലപ്രദമായ” ചർച്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായത്. മാർച്ച് 13-ന് വാഷിങ്ടണിൽ വച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ-കാനഡ കരാർ (USMCA) പ്രകാരമുള്ള വ്യാപാര വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇരുവരും തീരുമാനിച്ചിട്ടുണ്ട്.
“ചർച്ചകൾക്കിടയിൽ സമാധാനത്തിന്റെ ഒരു കൈ നീട്ടുമ്പോൾ, അത് സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്,” ഫോർഡ് പറഞ്ഞു. സംഘർഷം കുറയ്ക്കാനും ക്രിയാത്മകമായ സംവാദത്തിനും വഴിയൊരുക്കാനാണ് ഈ നടപടിയെന്ന് അവർ വിശദീകരിച്ചു. എന്നാൽ, ചർച്ചകൾ ഒന്റാരിയോയ്ക്ക് അനുകൂലമായ ഫലം നൽകിയില്ലെങ്കിൽ സർചാർജ് വീണ്ടും ഏർപ്പെടുത്തുമെന്നും ഫോർഡ് മുന്നറിയിപ്പ് നൽകി.
ഒന്റാറിയോയുടെ വൈദ്യുതി കയറ്റുമതിയെ ആശ്രയിക്കുന്ന അമേരിക്കൻ സംസ്ഥാനങ്ങളിൽ, ഏകദേശം 15 ലക്ഷം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസം പകരുന്നതാണ്. എന്നിരുന്നാലും, ഏപ്രിൽ 2-ന് മുമ്പായി പരസ്പര തീരുവകൾ സംബന്ധിച്ച് ചർച്ചകൾ നടക്കാനിരിക്കെ അനിശ്ചിതത്വം തുടരുകയാണ്.