റോം: രണ്ടു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധയെ തുടർന്ന് ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 88 വയസ്സുള്ള പൊപ്പ് ഫ്രാൻസിസ്, 5 ആഴ്ചയ്ക്കുശേഷം ആശുപത്രി വിട്ടു. ഡിസ്ചാർജിനുമുമ്പ്, ഞായറാഴ്ച രാവിലെ പോപ്പ് ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.
കൈകൂപ്പി അഭിവാദ്യങ്ങൾ അർപ്പിച്ച പോപ്പ്, സമാധാന സന്ദേശം നൽകുകയും ചെയ്തു. “എല്ലാവർക്കും നന്ദി,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തുടർന്ന് അദ്ദേഹം കാർ കയറി ആശുപത്രി വിടുകയും റോമിലെ പേപ്പൽ ബസിലിക്കയിൽ ചെറിയൊരു പ്രാർത്ഥനയ്ക്ക് ശേഷം വത്തിക്കാനിലേക്കു മടങ്ങുകയും ചെയ്തു.
ഡോക്ടർമാർ വ്യക്തമാക്കിയത് അനുസരിച്ച്, ആശുപത്രിവാസത്തിനിടെ രണ്ട് തവണ അദ്ദേഹത്തിന്റെ ജീവൻ ഗുരുതരമായി അപകടത്തിലായിരുന്നെങ്കിലും ഇപ്പോള്‍ ആരോഗ്യ സ്ഥിരതയിലേക്ക് വന്നു കൊണ്ടിരിക്കയാണ്.
ഈ പ്രായത്തിൽ പൂർണ ആരോഗ്യത്തിലേക്ക് മടങ്ങാൻ കുറച്ച് സമയം ആവശ്യമായിരിക്കും. അദ്ദേഹത്തിന് അടുത്ത രണ്ട് മാസം വിശ്രമം തുടരേണ്ടതുണ്ടെന്ന് മെഡിക്കൽ ടീം പറഞ്ഞു.
ഇത് അദ്ദേഹത്തിന്റെ പൊന്തിഫിക്കേറ്റ് കാലത്തുള്ള ഏറ്റവും നീണ്ട ആശുപത്രിവാസം കൂടിയാണ്. 2021-ൽ ഡൈവർട്ടിക്കുലൈറ്റിസിന് ശസ്ത്രക്രിയയും, 2023-ൽ ഹെർണിയയ്ക്കും ചികിത്സയും ലഭിച്ചിരുന്നു.
ലോകമെമ്പാടുമുള്ള വിശ്വാസികൾ അദ്ദേഹത്തിന്റെ പൂർണ്ണ ആരോഗ്യത്തിനായി പ്രാർത്ഥന തുടരുകയാണ്.