വത്തിക്കാൻ സിറ്റി: ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പ്രാർത്ഥനയ്ക്ക് ശേഷം പോപ്പ് ഫ്രാൻസിസ് ജനങ്ങളെ സന്ദർശിച്ചു. രണ്ടാഴ്ച മുമ്പ് ആശുപത്രി വിട്ട ശേഷം ഇതാദ്യമായാണ് പോപ്പ് പൊതുജനത്തിന് മുന്നിൽ വരുന്നത്. 88 വയസുകാരനായ പോപ്പ് ശ്വാസകോശത്തിന് ഇരുവശത്തും ഉണ്ടായ അണുബാധയെ തുടർന്ന് അഞ്ചാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വീൽചെയറിൽ, ഓക്സിജൻ ട്യൂബ് ധരിച്ച് പൊതുജനങ്ങളെ കാണാനെത്തിയ പോപ്പ് സൂര്യപ്രകാശത്തിൽ അവരെ നോക്കി കൈ വീശിയ ശേഷം, “ഏവർക്കും ആനന്ദകരമായ ഒരു ഞായർ ആശംസിക്കുന്നു… വളരെ നന്ദി,” എന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അസുഖബാധയെ തുടർന്ന് ശബ്ദത്തിൽ മാറ്റം അനുഭവപ്പെട്ട അദ്ദേഹം വീണ്ടും പഴയ രീതിയിൽ സംസാരിക്കാൻ ശ്രമിച്ചുവരുകയാണ്. മാർച്ച് 23-ന് ആശുപത്രി ബാൽക്കണിയിൽ നിന്നാണ് ഇതിന് മുൻപു പോപ്പ് ജനങ്ങളെ അഭിസംബോധന ചെയ്തത്.

രോഗികൾക്കായുള്ള ജൂബിലി വർഷ ആഘോഷത്തിന്റെ ഭാഗമായാണ് ഈ ലഘു സന്ദർശനം. പോപ്പിന്റെ സെക്രട്ടറി ഫാദർ ജുവാൻ ക്രൂസ് വില്ലലോനും സഹായി പിയർജിയോർജിയോ സനെറ്റിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.