വത്തിക്കാൻ/വാഷിംഗ്ടൺ – മാർച്ച് 21-ന് അന്തരിച്ച പോപ്പ് ഫ്രാൻസിസിന്റെ ഓർമയ്ക്കായി ചടങ്ങുകൾ നടക്കുന്നതിനിടെ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൻ പോപ്പായി ചിത്രീകരിക്കപ്പെട്ട എഐ-നിർമിത ചിത്രം പങ്കുവെച്ചത് കത്തോലിക്കാ സമൂഹത്തിന്റെ കടുത്ത പ്രതിഷേധത്തിന് കാരണമായി. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്.
“ഈ ചിത്രം ഒട്ടും രസകരമോ സൂക്ഷ്മബുദ്ധിയുള്ളതോ അല്ല, മിസ്റ്റർ പ്രസിഡന്റ് ,” എന്നായിരുന്നു ന്യൂയോർക്ക് സ്റ്റേറ്റ് കത്തോലിക് കോൺഫറൻസിന്റെ പ്രതികരണം. പോപ്പ് ഫ്രാൻസിസിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായതേയുള്ളൂ. പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള ഗൗരവപൂർണമായ സമയത്താണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്.
പോപ്പ് തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന വത്തിക്കാനിൽ, വക്താവ് മത്തേയോ ബ്രൂനി മാധ്യമങ്ങളെ നേരിട്ട് അഭിമുഖീകരിച്ചെങ്കിലും ട്രംപിന്റെ ചിത്രത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.
ട്രംപിന്റെ അടുത്ത സുഹൃത്തും ന്യൂയോർക്ക് ആർച്ച് ബിഷപ്പുമായ ടിമോത്തി ഡോളൻ പോലും ഈ ചിത്രത്തിൽ അസന്തുഷ്ടി പ്രകടിപ്പിച്ചു. “ഇത് ഉചിതമായില്ല,” റോമിൽ ഒരു ദിവ്യബലിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. ഇറ്റാലിയൻ ഭാഷയിൽ അദ്ദേഹം കൂട്ടിച്ചേർത്തു: “ബ്രുട്ട ഫിഗുറ” (Brutta figura), അതായത്, “അപമാനകരമായ പ്രവൃത്തി” എന്നർത്ഥം. ചിത്രം പിൻവലിക്കണമോ എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിക്കാൻ വിസമ്മതിച്ചു.
മുൻ ഇറ്റാലിയൻ പ്രധാനമന്ത്രിയും ട്രംപിന്റെ വിമർശകനുമായ മത്തേയോ റെൻസി, എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ, പ്രസിഡന്റ് പങ്കുവെച്ച ചിത്രം “വിശ്വാസികളെ അപമാനിക്കുകയും സ്ഥാപനങ്ങളെ നിന്ദിക്കുകയും ചെയ്യുന്നു, മാത്രമല്ല ആഗോള വലതുപക്ഷത്തിന്റെ നേതാവ് ഒരു വിദൂഷകനായി ആനന്ദിക്കുന്നു എന്നും കാണിക്കുന്നു,” എന്ന് പറഞ്ഞതായി ഗൂഗിൾ ട്രാൻസ്ലേറ്റിന്റെ വിവർത്തനം വ്യക്തമാക്കുന്നു.
ജെസ്യൂട്ട് പുരോഹിതനും അമേരിക്ക മാഗസിന്റെ എഡിറ്റർ-അറ്റ്-ലാർജുമായ ജെയിംസ് മാർട്ടിൻ, എക്സിൽ പ്രതികരിച്ചുകൊണ്ട്, “ഈ ചിത്രം എനിക്ക് അതീവ അപമാനകരമായി തോന്നുമെങ്കിലും, മിസ്റ്റർ ട്രംപ് ഇത് തമാശയായാണ് ഉദ്ദേശിച്ചതെന്ന് ഞാൻ കരുതുന്നു,” എന്ന് അഭിപ്രായപ്പെട്ടു.
നേരത്തെ, “എനിക്ക് മാർപാപ്പ ആകാൻ ഇഷ്ടം ഉണ്ട്” എന്ന് ട്രംപ് മാധ്യമങ്ങളോട് തമാശരൂപേണ പറഞ്ഞിരുന്നു. എന്നാൽ, ആ പ്രസ്താവനയും ഈ ചിത്രവും ഉയർന്നുവന്ന സന്ദർഭം അനുചിതമാണെന്ന് വിലയിരുത്തിയ നിരീക്ഷകർ, ഇത് വിശാലമായ പ്രതിഷേധത്തിന് ഇടയാക്കിയെന്ന് അഭിപ്രായപ്പെട്ടു.