പഹല്‍ഗാം ബൈസാരന് വാലിയില്‍ 2025 ഏപ്രിൽ 22-ന് നടന്ന നിഷ്ഠൂര ഭീകരാക്രമണത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. 28 പേർ കൊല്ലപ്പെട്ട ഈ ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ സമയം മെയ് 7 പുലർച്ചെ 1:44 നായിരുന്നു “ഓപ്പറേഷന് സിന്ദൂര്‍” എന്ന് പേരിട്ട ഇന്ത്യയുടെ സംയുക്ത സൈനിക നടപടി. നടപടിയിൽ 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ കര-നാവിക-വ്യോമസേനാ വിഭാഗങ്ങൾ സംയോജിതമായാണ് ഈ ദൌത്യം പൂർത്തിയാക്കിയത്.
ഓപ്പറേഷന് സിന്ദൂര്‍: പ്രധാന സംഭവങ്ങൾ
• മേയ് 7-ന് പുലർച്ചെ 1:44ന് ആരംഭിച്ച ഈ ഓപ്പറേഷന് ഇന്ത്യയുടെ കരയിൽ നിന്നു മാത്രമാണ് നടത്തിയത്.
• പാകിസ്ഥാനും പാക് അധീന കശ്മീരും ഉള്‍പ്പെടെ ഒമ്പത് ഭീകര ക്യാമ്പുകളാണ് സൈന്യം ലക്ഷ്യമിട്ടത്. ഇതില്‍ ബഹവല്‍പൂര്‍, മുരിഡ്കെ (ലഷ്കര്‍-എ-തൊയ്ബയുടെ ആസ്ഥാനം), മുസാഫറബാദ്, കോട്ലി എന്നിവിടങ്ങളിലായിരുന്നു പ്രധാന ആക്രമണങ്ങൾ.
• ജെയ്ഷ്-ഇ-മുഹമ്മദിന്റെ ബഹവല്‍പൂര്‍ ആസ്ഥാനം, 26/11 ആക്രമണത്തിന് ആസൂത്രണം നടത്തിയ മുരിഡ്കെ എന്നിവിടങ്ങൾ അടക്കം തകര്‍ത്തു.
• കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ മിസൈല്‍ ആക്രമണവും ലോയിറ്ററിംഗ് മ്യൂണിഷന്‍സും ഉപയോഗിച്ച് നിയന്ത്രിതവും, സൂക്ഷ്മവുമായ ആക്രമണമാണ് ഇന്ത്യ നടത്തിയതെന്നാണ് സ്ഥിരീകരണം.
• പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സൈനിക നടപടി നേരിട്ട് നിരീക്ഷിച്ചു; പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മൂന്ന് സേനാ തലവന്മാരുമായി ആശയവിനിമയം നടത്തി.
പാകിസ്ഥാൻ പ്രതികരണം
• ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ പാക് സൈന്യം നിയന്ത്രണരേഖയില്‍ കനത്ത ഷെല്ലിങ് നടത്തി. 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടു.
• ഇന്ത്യൻ ആക്രമണത്തോട് പ്രതികരിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശക്തമായ തിരിച്ചടി നൽകുമെന്ന് വ്യക്തമാക്കി.
• നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള അഞ്ചു ജമ്മു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിരിക്കുകയാണ്.
• കനത്ത സുരക്ഷാ മുന്‍കരുതലുകൾക്കായി ജമ്മു, ശ്രീനഗര്‍, ലേ, അമൃത്സര്‍, ചണ്ഡീഗഡ്, ധരംശാല എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി.
ആക്രമണത്തെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഇന്ന് (മെയ് 7) ഇന്ത്യൻ സമയം രാവിലെ പത്ത് മണിക്ക് ഇന്ത്യൻ ഗവൺമെന്റ് നടത്തുന്ന വാർത്താ സമ്മേളനത്തിൽ ജനങ്ങളെ അറിയിക്കുമെന്നാണ് കരുതുന്നത്.
പൊതു പ്രതികരണങ്ങൾ
• ഭീകരാക്രമണത്തില്‍ ഭർത്താവിനെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾ പ്രധാനമന്ത്രിയോടും സൈന്യത്തോടും നന്ദിപറഞ്ഞു.
സൈനിക നടപടിക്ക് തൊട്ടുപിന്നാലെ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് സാമൂഹ്യ മാധ്യമമായ X ഇൽ “ഭാരത് മാതാ കീ ജയ് ” എന്ന് ട്വീറ്റ് ചെയ്തു.
ഓപ്പറേഷൻ സിന്ദൂറിനോട് പ്രതികരിച്ച അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ‘ സ്ഥിതിഗതികൾ താൻ നിരീക്ഷിക്കുന്നതായും, നടപടിയോടു യു എസ് പ്രസിഡന്റ് നേരത്തെ നടത്തിയ പ്രതികരണം തന്നെയാണ് തന്റേതെന്നും, സംഘർഷത്തിന് എത്രയും വേഗം അയവ് വരുമെന്നും, ഇന്ത്യ-പാക് നേതൃത്വങ്ങൾ സമാധാനപരമായ പ്രശ്നപരിഹാര ശ്രമങ്ങളിൽ ഏർപ്പെടുമെന്നും
പ്രതീക്ഷിക്കുന്നതായും’ X ഇൽ കുറിച്ചു.