അഫ്ഗാനിസ്ഥാനിൽ ചെസ്സ് കളി താൽക്കാലികമായി നിരോധിച്ചതായി താലിബാൻ ഭരണകൂടം പ്രഖ്യാപിച്ചു. ചെസ്സ് ചൂതാട്ടത്തിന് വഴിവയ്ക്കുന്നുവെന്ന ആശങ്കയാണ് ഈ നടപടിക്ക് പിന്നിലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രാജ്യത്തെ ചെസ്സ് ഫെഡറേഷനും പിരിച്ചുവിട്ടിട്ടുണ്ട്.
താലിബാന്റെ ‘Propagation of Virtue and Prevention of Vice’ മന്ത്രാലയമാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. “ചെസ്സ് ശരീഅത്ത് നിയമപ്രകാരം ചൂതാട്ടമാണ്. അതിനാൽ മതപരമായ ആശങ്കകൾ പരിഹരിക്കുന്നതുവരെ ചെസ്സ് നിരോധിച്ചിരിക്കുന്നു,” എന്നാണ് കായിക വകുപ്പ് വക്താവ് അതൽ മഷ്വാനി വ്യക്തമാക്കിയിരിക്കുന്നത്.
ഇതോടെ അഫ്ഗാനിസ്ഥാനിൽ ചെസ്സ് സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. രാജ്യത്ത് നേരത്തെ തന്നെ മിക്സഡ് മാർഷ്യൽ ആർട്സ് പോലുള്ള ചില കായിക ഇനങ്ങൾ മതനിയമങ്ങളുടെ പേരിൽ നിരോധിച്ചിരുന്നു. സ്ത്രീകൾക്ക് പൊതുജനസ്ഥലങ്ങളിലും കായികരംഗത്തും പങ്കെടുക്കാൻ താലിബാൻ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
“യുവാക്കൾക്ക് ഇപ്പോൾ ചെയ്യാൻ ഒന്നുമില്ല. പലരും ദിവസേന ഇവിടെ ചെസ്സ് കളിയിൽ ഏർപ്പെടുന്നു. നിരോധനം ചെസ്സ് ഉത്പന്നങ്ങളുടെ വ്യാപാരത്തെയും യുവാക്കളുടെ വിനോദത്തെയും ബാധിക്കും,”
കാബൂളിലെ ഒരു ചെസ്സ് കഫേ ഉടമ BBCയോട് പറഞ്ഞു.
അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷൻ മുൻ പ്രസിഡന്റ് കിർസാൻ ഇല്യുമ്ജിനോവ് താലിബാൻ ഭരണകൂടത്തോട് നിരോധനം പുനപരിശോധിക്കാൻ അഭ്യർത്ഥിച്ച് കത്തയച്ചിട്ടുണ്ട്.
ചെസ്സ് ഉൾപ്പെടെ നിരവധി കായിക-സാംസ്കാരിക പ്രവർത്തനങ്ങൾ അഫ്ഗാനിസ്ഥാനിൽ നിരോധിക്കപ്പെട്ടതോടെ രാജ്യത്തെ സാമൂഹിക ജീവിതം കൂടുതൽ നിയന്ത്രിതമാവുകയാണ്.