ഒരിക്കല്‍ നാട്ടിലേക്കുള്ള യാത്ര ബ്രസ്സല്‍സ് വഴിയായിരുന്നു. കാലവസ്ഥ മോശമായതിനെ തുടര്‍ന്ന് ഫ്ലൈറ്റുകള്‍ വൈകിയാണ് പറക്കുന്നത്. എനിക്ക് പോകാനുള്ള വിമാനവും രണ്ടു മണിക്കൂര്‍ വൈകിയേ പറക്കൂ. വിമാനത്താവളത്തിലെ ലോഞ്ചുകള്‍ യാത്രക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇരിപ്പിടങ്ങളില്‍ സ്ഥലം കിട്ടാത്തവര്‍ നിലത്തു സ്ഥാനം പിടിച്ചു. സമയം കൊല്ലാനുള്ള വഴികള്‍ ആലോചിച്ചു നട്ടം തിരിയുന്നവര്‍ ഒരു വശത്ത്, മറ്റ് ചിലര്‍ വായിച്ചും, സംഗീതം ആസ്വദിച്ചും, ലാപ്ടോപ്പില്‍ മുഖം പൂഴ്ത്തിയും ഇരിക്കുന്നു. കൈയില്‍ ഒരു പുസ്തകവും പിടിച്ചു പരിസരം നീരിക്ഷിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നേരമായി. എവിടെയിരിക്കും? അപ്പോഴാണ് കുറച്ചകലെ ഒരു കൂട്ടം കൗമാരക്കാര്‍ നിലത്തു ചമ്രം പടിഞ്ഞിരിക്കുന്നത് കണ്ടത്. കാനഡയില്‍ നിന്നുള്ള സഹയാത്രികര്‍ ആയിരുന്നു ആ കുട്ടികള്‍,. അവരുടെ ഇരുപ്പ് കണ്ട ആവേശത്തില്‍ ഞാനും അങ്ങോട്ട് നീങ്ങി. ഉള്ള സ്ഥലത്ത് ചമ്രം പടിഞ്ഞിരുന്നു വായന തുടങ്ങി.
ആരായാലും അനുകരണം നന്നല്ല എന്ന് പറഞ്ഞ പോലെ നിമിഷങ്ങള്‍ക്കകം ഞാന്‍ ഇരുന്ന ഇരുപ്പില്‍ വളയാനും പുളയാനും തുടങ്ങി. ഒളി കണ്ണിട്ടു കുട്ടികളെ നോക്കിയപ്പോള്‍ അവര്‍ക്ക് യാതൊരു പ്രശനവുമില്ല. എന്റെ നടുവും, കാലുകളും ഒരു പോലെ പ്രതിഷേധം അറിയിച്ചപ്പോള്‍ ഞാന്‍ തട്ടി കുടഞ്ഞു എണീറ്റ്, ചുമരിനോട് ചേര്‍ന്നു കാല് നിവര്‍ത്തി ഇരുന്നു. നടുവിനും കാലുകള്‍ക്കും ആശ്വാസമായി. വായന തുടരാന്‍ ശ്രമിച്ചെങ്കിലും എനിക്കായില്ല. കുട്ടികളെ പോലെ അനായാസമായി ചമ്രം പടിഞ്ഞിരിക്കാന്‍ കഴിയാത്തതിനെ കുറിച്ചുള്ള ആശങ്കയായിരുന്നു മനസ്സില്‍…
കുട്ടികാലത്തെ ഓര്‍മ്മകളില്‍ മായാതെ നില്ക്കുന്ന ഒരു ചിത്രമുണ്ട്. അടുക്കളയില്‍ ചമ്രം പടിഞ്ഞിരിക്കുന്ന അപ്പനും മക്കളായ ഞങ്ങള്‍ക്കും ഭക്ഷണം വിളമ്പിത്തരുന്ന അമ്മയുടെ മുഖം. മൂന്നു നേരവും നിലത്തിരുന്നാണ് അന്നൊക്കെ ഭക്ഷണം കഴിച്ചിരുന്നത്. പിന്നീട് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ അടുക്കളുടെ ഓരം ചേര്‍ന്ന് ഡൈനിംഗ് റൂമും, ഊണു മേശയും കസേരയും എത്തി. കാലക്രമേണ നിലത്തിരുന്നു ഭക്ഷണം കഴിക്കുന്ന ശീലം ജീവിത ശൈലിയില്‍ നിന്നു പടിയിറങ്ങിയത് ഞാന്‍ പോലും അറിഞ്ഞില്ല. പിന്നെ നിലത്തിരുന്നിട്ടുള്ളത് പള്ളിയിലെ കുര്‍ബാനക്കിടയിലെ ഇടവേളകളില്‍ ആണ്. പ്രായമായവര്‍ക്കും, മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉള്ളവര്‍ക്കും ഇരിക്കാനുള്ള സൗകര്യമേ ഉണ്ടായിരുന്നുള്ളൂ. അച്ചന്റെ നീണ്ട പ്രഭാഷണങ്ങള്‍ കേള്‍ക്കുവാന്‍ ഇരിക്കുമ്പോള്‍ പ്രസംഗത്തിന്റെ ദൈര്‍ഘ്യത്തെ കുറിച്ചോര്‍ത്തു ഞാന്‍ വേവലാതിപ്പെട്ടിരുന്നു.
സ്കൂളിലെ ബെഞ്ചും ഡെസ്ക്കും എന്റെ അപ്പനെ സംബന്ധിച്ച് ഞങ്ങളുടെ ഭാഗ്യമായിരുന്നു, കാരണം അവരുടെ കാലത്ത് നിലത്തിരുന്നാണ് വിദ്യ അഭ്യസിച്ചത്. നമുക്ക് കൈവന്ന ഈ ഭാഗ്യങ്ങള്‍ സത്യത്തില്‍ നിര്‍ഭാഗ്യങ്ങള്‍ ആയിരുന്നില്ലേ എന്ന് ഞാന്‍ ചിന്തിച്ചത് സേനയില്‍ ജോലി ചെയ്യുമ്പോഴാണ്. സുഖകരമല്ലാത്ത ഓര്‍മയാണത്. ഒരിക്കല്‍ ഞങ്ങളുടെ റെജിമെന്റല്‍ മന്ദിറില്‍ ഒരു ഹോമത്തിനു നേതൃത്വം വഹിക്കേണ്ട ചുമതല എനിക്കായിരുന്നു. ചമ്രം പടിഞ്ഞു ഹോമകുണ്ടത്തിനു മുന്നില്‍ ഇരിക്കാന്‍ എനിക്കായില്ല. എന്റെ വൈഷമ്യം കണ്ടു ഞങ്ങളുടെ ഹവില്‍ദാര്‍ മേജര്‍ മുജീബുള്ള ഒരു പലക എനിക്കെത്തിച്ചു തന്നു. എന്റെ സേനാ വിഭാഗത്തിന് മുന്നില്‍ ചമ്രം പടിഞ്ഞു ഇരിക്കാന്‍ കഴിയാത്തത് ഒരു കുറച്ചിലായി ഇന്നും എനിക്ക് തോന്നുന്നു. ചമ്രം പടിഞ്ഞിരിക്കാനുള്ള ശീലം ഉപേക്ഷിച്ചതിനെ ഞാന്‍ വെറുത്തു.
ഒഴിവുകാലം കഴിഞ്ഞു കാനഡയില്‍ തിരിച്ചെത്തിയപ്പോള്‍ മകന് പഠിക്കുന്ന പ്രൈമറി സ്കൂളില്‍ പോയി. ക്ലാസ്സ് മുറികള്‍ക്ക് മുന്നിലൂടെ നടക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് മിക്ക ക്ലാസ്സിലും കുട്ടികളും, അധ്യാപകരും നിലത്താണ് ഇരിക്കുന്നത്. ക്ലാസ്സ് മുറിയില്‍ അവിടെവിടെയായി കുറച്ചു മേശയും കസേരയും കിടക്കുന്നുണ്ട്. വീട്ടില്‍ വെച്ചു മകനോട് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ അറിഞ്ഞത് പകുതിയിലധികം സമയവും അവര്‍ നിലത്തിരുന്നാണ് പഠിക്കുന്നത്. അപ്പോഴാണ് എനിക്ക് വിമാനത്താവളത്തില്‍ വെച്ച് കണ്ട കാഴ്ചയുടെ ചുരുള്‍ അഴിഞ്ഞത്. ഞാന്‍ പഠിച്ചത് മറന്നു, ആ കുട്ടികള്‍ പഠിച്ചത് പ്രവര്ത്തികമാക്കുന്നു നിത്യ ജീവിതത്തില്‍.,.
സൗഹൃദം പുതുക്കാനായി കേരളത്തിലെ എന്റെ ഒരു സുഹൃത്തിനെ ഞാന്‍ വിളിച്ചു. വളരെ പ്രശസ്തമായ ഒരു സ്കൂളിന്റെ പ്രധാന അധ്യാപകനാണ് അദ്ദേഹം. മറ്റ് പല കാര്യങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍ “ഇരുത്തവും” കടന്നു വന്നു. നിലത്തിരുന്നു വിദ്യ അഭ്യസിച്ച നമ്മുടെ പാരമ്പര്യ മഹത്വം ഓര്‍മിപ്പിച്ച എന്നോട് ചിന്താഗതിയും, ഗുണവും നല്ലതാണെങ്കിലും രക്ഷിതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്ന കടമ്പ ഓര്‍ത്താല്‍ പാരമ്പര്യത്തെ തള്ളുകയേ നിവൃത്തിയുള്ളൂ എന്ന് പറഞ്ഞത് കേട്ട് ഞാന്‍ ഓര്‍ത്തത് ഇതാണ്. നമ്മള് തള്ളിക്കളഞ്ഞത് ഇവര്‍ സ്വീകരിച്ചു, ഇവര്‍ തള്ളിക്കളഞ്ഞത് നമ്മളും!