തെഹ്റാൻ / തെൽ അവീവ്: ഇറാനിലെ ലക്ഷ്യങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി എന്ന് റിപ്പോർട്ടുകൾ. ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളും, മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായിരുന്നു വ്യോമാക്രമണത്തിന്റെ ലക്ഷ്യങ്ങളെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതായി ‘ദ ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു. ശക്തരായ എതിരാളിയായ ഇറാനെ നേരിട്ട് ആക്രമിക്കുന്നത് ഇസ്രായേലിന്റെ വലിയ നീക്കമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഈ ഏകപക്ഷീയ നടപടി മദ്ധ്യേഷ്യയെ മുഴുവൻ ഒരു സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ടേക്കാമെന്നും ഒരു വിഭാഗം വിലയിരുത്തുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനുള്ള പിന്തുണ പൂർണ്ണമായി നിഷേധിച്ചിട്ടുണ്ട്. ഒരു ആണവ കരാർ ആവശ്യമാണെന്ന് അദ്ദേഹം ആവർത്തിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രിയുടെ വാക്കുകൾ:
“കുറച്ച് നേരം മുമ്പ്, ഇസ്രായേൽ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ ആരംഭിച്ചു. ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയായ ഇറാനിയൻ ‘ഭീഷണി’ അകറ്റുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ ലക്ഷ്യകേന്ദ്രീകൃത സൈനിക നടപടി ആവശ്യമായത്രകാലം തുടരും.”
ഇസ്രായേലിന്റെ ആക്രമണത്തിൽ അമേരിക്ക പങ്കെടുത്തില്ല എന്നും ഇസ്രായേൽ ഇറാനെ ആക്രമിക്കാൻ പദ്ധതിയുണ്ടെന്ന് അമേരിക്ക തങ്ങളുടെ സഖ്യരാജ്യങ്ങൾക്കു മുന്നറിയിപ്പ് നൽകിയിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.