2025 ജൂൺ 12-ന് അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ അപകടത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മരണസംഖ്യ: 241 യാത്രക്കാരും വിമാനം പതിക്കുമ്പോൾ പരിസരത്തുണ്ടായിരുന്ന ആളുകളും ചേർന്ന് 270 പേർ അപകടത്തിൽ മരിച്ചുവെന്നാണ് ഒടുവിൽ വ്യോമയാന മന്ത്രാലയം പുറത്ത് വിടുന്ന വിവരം. വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത് – വിശ്വാസ് കുമാർ രമേശ് (38), എന്ന 11എ സീറ്റിലെ യാത്രക്കാരനായിരുന്നു ഇന്ത്യൻ വംശജനായ ഈ ബ്രിട്ടിഷ് പൗരൻ.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ വിമാനത്തിലെ ബാക്കി എല്ലാവരും മരണപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു.
അഹ്മദാബാദിൽ എയർ ഇന്ത്യയുടെ ലണ്ടനിലേക്ക് പോകുന്ന വിമാനം തകർന്നു വീണു – KeralaScope News
പൈലറ്റുമാർ: ക്യാപ്റ്റൻ സുമീത് സബർവാൾ (8,200 മണിക്കൂർ വിമാനം പറത്തൽ പരിചയം), ഫസ്റ്റ് ഓഫിസർ ക്ലൈവ് കുന്ദർ (1,100 മണിക്കൂർ) എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. വിമാനം പറന്നുയർന്ന ഉടനെ തന്നെ ‘മെയ്ഡേ’ (ഏറ്റവും അടിയന്തിര സാഹചര്യം അറിയിക്കാനാണ് ‘മെയ്ഡേ’ കോഡ്) സന്ദേശം എയർ ട്രാഫിക് കൺട്രോളിന് നൽകി.
അപകടകാരണം: വിമാനം പറന്നുയർന്ന ഉടനെ പിറകുവശം മരത്തിലിടിച്ചതായാണ് പ്രാഥമിക സൂചന. ഒരു ചിറക് ഒടിഞ്ഞതും തുടർന്ന് തീപിടിച്ചതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. രണ്ട് എഞ്ചിനുകളും തകരാറിലായതാണെന്നാണ് അനുമാനം. സ്ഥിരീകൃത റിപ്പോർട്ടുകൾ ഇനിയും ലഭ്യമായിട്ടില്ല.
ബ്ലാക്ക് ബോക്സ്: അപകടം നടന്നതിന് 9 മണിക്കൂർ കഴിഞ്ഞാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ഇത് പരിശോധനയ്ക്കായി അയച്ചു.
രക്ഷാപ്രവർത്തനം: അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസ്, മെഡിക്കൽ സംഘം എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു.
പ്രതികരണം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുരന്തസ്ഥലത്ത് എത്തും. എയർ ഇന്ത്യയുടെ സുരക്ഷാ നടപടികളിൽ വീഴ്ചയുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. മുൻ സിവിൽ ഏവിയേഷൻ ജോയിന്റ് സെക്രട്ടറി സനത് കൗൾ സുരക്ഷാ പരിശോധനയിൽ പിഴവുകൾ ചൂണ്ടിക്കാട്ടി.
മരിച്ചവരിൽ ഒരു മലയാളിയും
• അപകടത്തിൽ മരണപ്പെട്ടവരിൽ പത്തനംതിട്ട സ്വദേശിനിയും നഴ്സിംഗ് പ്രൊഫഷണലുമായ രഞ്ജിതയും.
• അപകടം നടന്ന സമയത്ത് ഗതാഗതക്കുരുക്ക് കാരണം വിമാനം മിസ്സ് ചെയ്ത ഭൂമി ചൗഹാൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
• മണിപ്പൂരിൽ നിന്നുള്ള ഒരു വനിതാ കാബിൻ ക്രൂ അംഗം അപകടത്തിൽ മരിച്ചു.
അപകടത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണവും, മരണപ്പെട്ടവരുടെ തിരിച്ചറിയലും തുടരുകയാണ്.
മൃതദേഹങ്ങൾ വിട്ടു നൽകുക DNA പരിശോധനക്ക് ശേഷം
മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുന്നത് ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമാകും. തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. അതിനാൽ, ശരിയായ തിരിച്ചറിയൽ ഉറപ്പാക്കുന്നതിനായി ഡി.എൻ.എ പരിശോധന നിർബന്ധമാക്കുമെന്ന് അധികൃതർ അറിയിച്ചു.