അടുത്തയിടെ സോഷ്യൽ മീഡിയയിൽ ഒരു ഹിന്ദി പാട്ട് ആത്മവിശ്വാസത്തോടെയും ശരിയായ ഉച്ചാരണത്തോടെയും പാടി തരംഗമായ 73 വയസ്സുകാരനായ കണ്ണൂരിൽ നിന്നുള്ള ഡോ. സുരേഷ് നമ്പ്യാർ ഏവരുടെയും – പ്രത്യേകിച്ച് വടക്കേയിന്ത്യക്കാരുടെ – പ്രശംസ നേടി. സാധാരണ മലയാളികൾ ഹിന്ദി പാട്ടു പാടിയാൽ ഉച്ചാരണ ശുദ്ധി നന്നേ കുറവാണ് – കാരണം നാം പഠിച്ച മലയാളം തന്നെ. ക, ഖ, ഗ, ഘ, യെ നാം ക, ഇക്ക, ഗ, ഇക്ക, എന്ന് ചൊല്ലി പഠിച്ചു, പഠിപ്പിച്ചു.
വടക്കൻ കേരളം പൊതുവെ മലബാർ എന്നറിയപ്പെടുന്നു. ‘മല’ (കുന്ന്) എന്ന മലയാളം പദവും ‘ബർ’ (രാജ്യം/ഭൂഖണ്ഡം) എന്ന പേർഷ്യൻ/അറബിക് പദവും ചേർന്നാണ് ‘മലബാർ’ എന്ന പേരു വന്നത്.
ഹിന്ദുസ്ഥാനി സംഗീതത്തോടും ഗസൽ പരമ്പര്യത്തോടും മലബാറിനു ആഴമുള്ള ബന്ധമുണ്ട്. വിവിധ സംഗീത മത്സരങ്ങളിൽ – പ്രത്യേകിച്ച് ഹിന്ദി പാട്ടു മത്സരങ്ങളിൽ – പങ്കെടുക്കുന്നവരുടെ വലിയൊരു വിഭാഗം മലബാറിൽ നിന്നുള്ളവരാണ്.
ആറബികളും യൂറോപ്യൻ വ്യാപാരികളും സുഗന്ധവ്യഞ്ജനങ്ങൾ തേടി മലബാർ മേഖലയിൽ എത്തി. വ്യാപാരത്തിനൊപ്പം ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നിവയും. അറബിക്കടലിനോട് ചേർന്ന മലബാർ തീരദേശത്തെ നാവിക തുറമുഖങ്ങളിൽ വിവിധ ദേശങ്ങളിൽ നിന്നും കപ്പലുകൾ അടുത്തതാൽ ഈ ദേശം വാണിജ്യപരമായും സാംസ്കാരികമായും വളർന്നു.
മധ്യകാലം മുതൽ തന്നെ രാഷ്ട്രീയവും സാമ്പത്തികവും സംസ്കാരവും സംഗീതവും വളർത്തിയ തുറമുഖനഗരം ആയിരുന്നു പൊന്നാനി. അന്നത്തെ കാലത്ത് കപ്പലുകൾ പൊന്നാനിയിൽ നിന്നും ബോംബേക്കു ഉപ്പ്, മരത്തടി, മസാലകൾ മുതലായവയുമായി വരികയും പോകുകയും ചെയ്തിരുന്നു. കപ്പൽ ജീവനക്കാരായിരുന്ന ‘ഖലാസികൾ’ ബോംബെയിൽ നിന്നും ഗസൽ, ക്വവ്വാലി, ഹിന്ദി ചലച്ചിത്രഗാനങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവ കൊണ്ടുവന്നു. ഒരു മാസം നീണ്ട സമുദ്രയാത്രയിൽ സംഗീതം മാത്രമായിരുന്നു വിനോദമാധ്യമെന്ന് മനസ്സിലാക്കിയ ഖലാസികൾ ഹിന്ദുസ്ഥാനി പാട്ടുകളും മാപ്പിളപ്പാട്ടുകളും ചേർത്ത് ‘കടൽപ്പാട്ടുകൾ’ എന്ന ശൈലി വികസിപ്പിച്ചു. ഹിന്ദുസ്ഥാനി ചലച്ചിത്രസംഗീതം പരമ്പരാഗത സംഗീതരീതികളായ മാപ്പിളപ്പാട്ടുകളോടൊപ്പം ചേർന്നത് മലബാറി സംഗീതത്തിന് മുതൽക്കൂട്ടായി.
കൊച്ചി പല ജാതി-മത വൈവിധ്യങ്ങൾക്ക് പേരുകേട്ട ഒരു നഗരമാണ് – ജൂതന്മാർ, യൂറോപ്യന്മാർ, ആംഗ്ലോ-ഇന്ത്യക്കാർ, അറബികൾ, ബംഗാളികൾ, ഗുജറാത്തികൾ, മറാത്തികൾ, ഡെക്കാനികൾ, കച്ച് മെമോന്മാർ തുടങ്ങിയവർ വ്യാപാരികളായോ യാത്രക്കാരായോ എത്തി കൊച്ചിയിൽ താമസിച്ചു. കൊച്ചിയിലെ ജൂതപള്ളിയോടു ചേർന്നുള്ള ജൂതത്തെരുവ് ഇന്നും ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.
ക്രിസ്തുവിന് ശേഷം 629-ൽ നിർമ്മിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ പള്ളിയെന്ന് വിശേഷിപ്പിക്കുന്ന ചേരമാൻ ജുമാ മസ്ജിദ് മലബാറിലെ ഇസ്ലാമിന്റെ തുടക്കമെന്നു കരുതപ്പെടുന്നു. യേശുവിന്റെ ശിഷ്യനായ തോമസ് ക്രിസ്തുമതം മലബാറിൽ എത്തിച്ചു എന്നാണ് വിശ്വാസം.
ഈ സാംസ്കാരിക ജാലകങ്ങളിലൂടെയാണ് കൊച്ചിയുടെ സംഗീതത്തിന്റെയും കലകളുടെയും ഒരു സങ്കര സാംസ്കാരം വളർന്നത്. ഹൈദരാബാദിൽ നിന്നു വന്ന ഡെക്കാനികൾ ഗസൽ, ക്വവ്വാലി ശൈലിയിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തെ കൊച്ചിയിൽ പ്രശസ്തമാക്കി.
മറ്റൊരു സമൃദ്ധമായ തുറമുഖമായ കോഴിക്കോട് സംഗീത ആസ്വാദകരുടെ ഒരു കൂട്ടായ്മയെ സ്വീകരിച്ച നഗരമായിരുന്നു. ഇവിടെ വ്യാപാരികളുടെ ക്ലബ്ബ്കളാണ് ഹിന്ദുസ്ഥാനി സംഗീതജ്ഞർക്ക് വേദിയായത്. നാനാ ദേശങ്ങളിൽ നിന്നും വന്ന അവർ സംഗീത വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ശിഷ്യന്മാരെയും ആരാധകരെയും വളർത്തുകയും ചെയ്തു.
ബംഗാളിൽ നിന്നുള്ള ജന മുഹമ്മദ് എന്ന പ്രശസ്തനായ ഗായകൻ 1920 കളിൽ കോഴിക്കോട് എത്തി സംഗീത വേദികൾക്കായി പാടി. പിന്നീട് ഇവിടെ ഒരു സ്വദേശിനിയുമായി വിവാഹം കഴിച്ച് താമസിച്ചുവെന്നും ചരിത്രം പറയുന്നു.
1940-കളുടെ അവസാനത്തോടെ ഗ്രാമഫോൺ സംഗീതം കോഴിക്കോട് സംഗീതപ്രേമികളുടെ ഇഷ്ടമായി മാറി. കോഴിക്കോട് ഫോണോ ഹൗസ് എന്ന സ്ഥാപനം ഹിന്ദുസ്ഥാനി ഗാനങ്ങൾ കേൾക്കാൻ ആളുകൾ തിരഞ്ഞെത്തുന്ന കേന്ദ്രമായി. റേഡിയോ സിലോണി ന്റെ ബിനാക ഗീതമാലയും അത്യന്തം ജനപ്രിയമായി.
എം എസ് ബാബുരാജിനെ നാം ഈ അവസരത്തിൽ അനുസ്മരിക്കേണ്ടതാണ് – ബാല്യത്തിൽ തെരുവുകളിൽ പാടി നടന്ന കുട്ടിയായിരുന്നവൻ വിവാഹ വേദികളിൽ പ്രധാന ഗായകനായി, കമ്യൂണിസ്റ്റ് പാർട്ടി പരിപാടികളിൽ ജനകീയ ഗായകനായി, നാടക സംഗീത സംവിധായകനായി, പിന്നീട് മലയാള ചലച്ചിത്ര സംഗീതത്തിലെ മുൻനിര സംഗീത സംവിധായകനായി. ഹിന്ദുസ്ഥാനി രാഗങ്ങൾ അടങ്ങിയ ഖയാൽ, ഗസൽ, ക്വവ്വാലി, തുമ്രി എന്നിവയും മലബാറിന്റെ മാപ്പിളപ്പാട്ടുകളുമായി ചേര്ത്ത് നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ചട്ടപ്പെടുത്തി.
ബാബുരാജ് – പി.ഭാസ്കരൻ – യേശുദാസ് കൂട്ടുകെട്ട് 1960–70 കളിൽ മലയാള ഗാനരംഗത്തെ പ്രസിദ്ധമാക്കുകയും ചെയ്തു. പി.ലീല, കെ.ജെ. യേശുദാസ്, എസ്. ജാനകി എന്നിവർ അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങൾ പാടി. ‘ഒരു പുഷ്പം മാത്രം’ പോലുള്ള ഗാനങ്ങൾ ഇന്നും വേദികളിൽ പലവട്ടം ആലപിക്കപ്പെടുന്നു.
ജാതിമതഭേദമന്യേ ഹിന്ദുസ്ഥാനി സംഗീതം മലബാറിൽ എങ്ങനെ ഇത്രയും പ്രചാരത്തിലായത് എന്നതിനെക്കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമുണ്ട്. ഈ സംഗീതം, ഹിന്ദി, ഉറുദു, അറബിക് ഭാഷകളിലെ ഉച്ചാരണം ഇവിടുത്തെ മലയാളത്തിലും സ്വാധീനം ചെലുത്തി. ഡോ. സുരേഷ് നമ്പ്യാരിന്റെ പ്രകടനം അതിന് തെളിവാണ്.