ബോക്ക ചിക്ക, ടെക്സസ്: സ്പേസ് X – ന്റെ സ്റ്റാർഷിപ് റോക്കറ്റ്, ജൂൺ 18, 2025-ന് രാത്രി 11 മണിയോടെ ടെക്സസിലെ സ്റ്റാർബേസ് പരീക്ഷണ കേന്ദ്രത്തിൽ നടന്ന സ്റ്റാറ്റിക് ഫയർ ടെസ്റ്റിനിടെ പൊട്ടിത്തെറിച്ചു. പത്താമത് പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ഈ “പ്രധാന അപാകത” സംഭവിച്ചതെന്ന് സ്പേസ് എക്സ് സ്ഥിരീകരിച്ചു. ഈ സംഭവം ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കാനുള്ള എലോൺ മസ്കിന്റെ ബഹിരാകാശ ലക്ഷ്യങ്ങൾക്ക് മറ്റൊരു തിരിച്ചടിയാണ്.
പരീക്ഷണത്തിനിടെ റോക്കറ്റിന്റെ മുകൾ ഭാഗത്ത് നിന്ന് തീഗോളം ഉയർന്നതായും തുടർന്ന് തീ പടരുന്നതും പരീക്ഷണ സ്ഥലത്ത് അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതായും റിപ്പോർട്ടുകളും ലൈവ്സ്ട്രീം വീഡിയോകളും സൂചിപ്പിക്കുന്നു. പരീക്ഷണത്തിനു മുന്നോടിയായി പ്രദേശത്ത് സുരക്ഷാ ഉറപ്പാക്കിയിരുന്നതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സമീപത്തെ ജനവാസ കേന്ദ്രങ്ങൾക്ക് ഭീഷണിയില്ലെന്നും കമ്പനി അറിയിച്ചു. എന്നിരുന്നാലും, പൊതുജനങ്ങളോട് അപകട സ്ഥലത്തേക്ക് അടുക്കരുതെന്ന് സ്പേസ് എക്സ് അഭ്യർത്ഥിച്ചിട്ടുണ്ട്.
നാസയുടെ ആർട്ടെമിസ് പദ്ധതിക്കും മസ്കിന്റെ ചൊവ്വാ കോളനിവത്കരണ ദൗത്യങ്ങൾക്കും മുന്നോടിയായിട്ടുള്ള ഒരു നിർണായക പദ്ധതി ആയിട്ടാണ് സ്റ്റാർഷിപ് പദ്ധതിയെ കാണുന്നത്. പക്ഷേ, 2025-ൽ മാത്രം നാല് പരീക്ഷണങ്ങൾ പരാജയപ്പെട്ടതോടെ, ഈ പദ്ധതിയുടെ വിശ്വാസ്യതയെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്. ജനുവരിയിലും മാർച്ചിലും മെയിലും നടന്ന പരീക്ഷണ വിക്ഷേപണങ്ങളും പരാജയത്തിൽ കലാശിച്ചിരുന്നു. ജനുവരിയിലെ പരാജയം ഇന്ധന ചോർച്ച മൂലവും മാർച്ചിലേത് റാപ്റ്റർ എഞ്ചിനിലെ ഹാർഡ്വെയർ പ്രശ്നം മൂലവുമായിരുന്നുവെന്ന് സ്പേസ് എക്സ് വ്യക്തമാക്കിയിരുന്നു.
അടിക്കടി ഉണ്ടാകുന്ന ഉത്തരം പരാജയങ്ങൾ ചില വിമർശനങ്ങൾക്ക് ഇടയാക്കിയെങ്കിലും “ഓരോ പരാജയവും ഭാവി രൂപകല്പനയ്ക്ക് വിലപ്പെട്ട ഡാറ്റ നൽകുന്നു,” എന്ന് സ്പേസ് എക്സ് അവകാശപ്പെടുന്നു. എന്നാൽ, വ്യവസായ വിദഗ്ധർ, സ്റ്റാർഷിപ് പദ്ധതിയുടെ പുരോഗതിയിൽ സുപ്രധാന വീഴ്ച ഉണ്ടായതായി ചൂണ്ടിക്കാട്ടുന്നു, കാരണം ഇത്തരം പൊട്ടിത്തെറികൾ വർഷങ്ങൾക്ക് മുമ്പ് കണ്ടിരുന്നവയാണ്.
നിലവിൽ, പരീക്ഷണ സൗകര്യത്തിന്റെ നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമല്ല, ഇത് സ്പേസ് എക്സിന്റെ ഭാവി വിക്ഷേപണ ഷെഡ്യൂളിനെ ബാധിച്ചേക്കാം. പ്രാദേശിക ഉദ്യോഗസ്ഥരുമായി ചേർന്ന് കമ്പനി അന്വേഷണം നടത്തിവരികയാണ്.