2025 മെയ് 7-ന്, കശ്മീര്‍ പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 26 ഇന്ത്യക്കാർ കൊല്ലപ്പെട്ട് രണ്ടാഴ്ച തികഞ്ഞപ്പോൾ, ആ ആക്രമണത്തിന് ഇസ്ലാമാബാദ് ഉത്തരവാദിയെന്ന് ആരോപിച്ച് ഇന്ത്യ പാക് അധിനിവേശ കശ്മീറിലെയും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെയും വിവിധ ലക്ഷ്യങ്ങളിലേക്ക് മിസൈലുകള്‍ വിക്ഷേപിച്ചു – Operation Sindoor. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളോളം ഇന്ത്യയുടെയും പാകിസ്താന്റെയും വ്യോമയന്ത്രങ്ങള്, ഡ്രോണുകള്‍, പീരങ്കികള്‍, മിസൈലുകള്‍ എന്നിവ പരസ്പരം വെടിയുതിര്‍ത്തു. ഇന്ത്യൻ ഉപഭൂഖണ്ഡം ഒരു പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നു.
ഈ യുദ്ധത്തിലെ അനുഭവങ്ങള്‍ വരുംകാലങ്ങളിലെ യുദ്ധങ്ങളില്‍ ഡ്രോണുകളുടേയും ദീര്‍ഘപരിധിയുള്ള കൃത്യതയേറിയ ആയുധങ്ങളുടെയും പ്രാധാന്യം വർദ്ധിക്കുമെന്നും, വലിയ തോതില്‍ ഇവയുടെ വിന്യാസ യുക്തികള്‍ക്കു സ്ഥാനമുണ്ടാകുമെന്നും സൂചന നൽകുന്നു.
ചുറ്റിക്കറങ്ങുന്ന ഡ്രോണുകൾ പേറുന്ന ചെറിയ ബോംബുകൾ (ലോയിറ്ററിങ് മ്യൂണീഷനുകളും – Loitering Munitions,) രംഗനിരീക്ഷണ വൈമാനികനില്ലാത്ത ചെറു വിമാനങ്ങളും (Unmanned Aerial Vehicles – UAV) ഇന്നത്തെ യുദ്ധഭൂമികളില്‍ പ്രധാനപ്പെട്ട സ്ഥാനമാണ് കൈയ്യാളുന്നത്. ഡ്രോണ്‍ ഭീഷണിയെ നേരിടാനുള്ള സംവിധാനങ്ങളും മിസൈലുകളെ പ്രധിരോധിക്കുവാനുള്ള യുദ്ധസാമിഗ്രികളും തന്ത്രങ്ങളും വരും നാളുകളിലെ യുദ്ധങ്ങൾക്ക് അനിവാര്യമാണ് . നാലു ദിവസത്തെ ഇന്ത്യ-പാക് യുദ്ധത്തിൽ ഈ യാഥാര്‍ത്ഥ്യങ്ങള്‍ വെളിവാക്കിയിരിക്കുന്നു. ഭാവിയിലെ ഇന്ത്യ-പാക് ഏറ്റുമുട്ടലുകളും ഈ പ്രവണത തുടരുമെന്ന് തത്ത്വത്തില്‍ കാണാം.
യുക്രെയിനിലെ യുദ്ധം പരമ്പരാഗത ടാങ്കുകളുടെ കാലം അവസാനിച്ചെന്ന സത്യം വിളിച്ചോതുന്നു. ഈ യുദ്ധത്തിൽ ശത്രു റാങ്കുകളെ തകർക്കുന്നതിൽ ഡ്രോണുകൾക്കായിരുന്നു മുഖ്യ പങ്ക് – ടാങ്കുകൾക്കല്ല. മുകളിൽനിന്നും ആക്രമിക്കുന്ന ഡ്രോണുകൾ ടാങ്കുകളുടെ പേടി സ്വപ്നമായി മാറി – കാരണം ടാങ്കുകൾക്കു മുൻപിലും വശങ്ങളിലും മാത്രമാണ് കട്ടികൂടിയ കവചം – ശത്രു റാങ്കുകളെ പ്രതിരോധിക്കുവാൻ – മുകൾ ഭാഗത്തു കവചം നാമമായി മാത്രം.
ഇതോടെ, പരമ്പരാഗത ടാങ്കുകളും-ടാങ്കുകളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പ്രസക്തി കുറയുകയും, ടാങ്കുകൾക്കു ഭീഷണികൾ ഉയര്‍ന്നു വരികയും ചെയ്തു. ഡ്രോണുകളെ പ്രതിരോധിക്കാന്‍, പുതിയ തലമുറ ടാങ്കുകളുടെ ഭാരം കുറക്കുകയും (വേഗത്തിൽ ഓടി മറയുവാൻ) എല്ലാ ദിശയിൽ നിന്നുള്ള ഭീഷണി നേരിടാന്‍ സജ്ജമാക്കുകയും വേണം.
AI-യും റോബോട്ടിക്സും വികസിക്കുന്നതോടൊപ്പം, ഭൂപ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന UGV-കളെന്ന (അണ്‍മാന്‍ഡ് ഗ്രൗണ്ട് വെഹിക്കിൾ) പുതിയ പരിണാമം കൂടി യുദ്ധഭൂമിയിലേക്ക് കടന്നുവന്നിരിക്കുന്നു. യുക്രെയിനില്‍ ഇത്തരം വാഹനങ്ങള്‍ യുദ്ധമുഖത്തു സൈനികർക്കു ആയുധങ്ങളും പടക്കോപ്പുകളും എത്തിക്കുവാനും, മൈനുകൾ വിന്യസിക്കുവാനും, ശത്രുവിന്റെ മൈനുകളെ നിർവീര്യമാക്കുവാനും, പരിക്കേറ്റ സൈനികരെ ഒഴിപ്പിക്കുവാനും പ്രയോഗിച്ച് വരുന്നു. ഡ്രോണുകളെയും മിസൈലുകളെയും ഫലപ്രദമായി പ്രതിരോധിക്കുവാൻ ഉചിതം EW (ഇലക്ട്രോണിക് വാര്‍ഫെയര്‍) ആണ്. ജാമിങ്ങും സ്പൂഫിങ്ങും ഉപയോഗിച്ച് ശത്രു ഡ്രോണുകളെയും, റഡാറുകളെയും, മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളെയും വഴിതെറ്റിക്കുവാനും, ശത്രു പക്ഷത്തേക്ക് തിരിച്ചു വിടാനും സാധിക്കും.
വില കുറഞ്ഞ, ഉപേക്ഷിക്കാവുന്ന ഡ്രോണുകളുടെ വ്യാപനം ദീര്ഘപരിധിയിലുള്ള പതിൻമടങ്ങു വിലപിടിപ്പുള്ള എയര്‍ ഡിഫെന്‍സ് മിസൈലുകൾക്കു വെല്ലുവിളിയാണ് – ആണി അടിക്കുവാൻ കൂടം ഉപയോഗിക്കുമ്പോലെ!! ചെറിയ ഡ്രോണുകൾ റഡാറിൽ പതിയില്ല, തന്മൂലം അവയെ തിരഞ്ഞു പിടിക്കുവാൻ പ്രയാസം. ഡ്രോണുകളെ പ്രതിരോധിക്കുവാൻ മിസൈലുകളെക്കാൾ പതിമടങ്ങു വില കുറഞ്ഞ മെഷീൻ ഗണ്ണുകൾക്ക് കഴിയും.
ഡ്രോണുകളും മിസൈലുകളും പ്രധാന ആയുധങ്ങളായ യുദ്ധ ഭൂമിയിൽ, കാലാൾപ്പട (Infantry) ഒരു പ്രധാന ഘടകം തന്നെ. ബോർഡർ ശത്രുവിന്റെ അക്രമണങ്ങളിൽനിന്നും സംരക്ഷിക്കുക, ഡ്രോൺ-മിസൈൽ-പീരങ്കി പടകൾക്കു സംരക്ഷണമൊരുക്കുക എന്നിവ അവരുടെ പ്രധാന ദൗത്യമാകും.
യുദ്ധഭൂമിയിൽ ഡ്രോണുകളും മിസൈലുകളും സൈനികർക്കു ബദലാകും എന്ന് കരുതേണ്ട. ഡ്രോണുകളും മിസൈലുകളും മനുഷ്യർ നിയന്ത്രിക്കുന്നവയായിരിക്കും. യുദ്ധഭൂമിയിൽ അവരുടെ നേരിട്ടുള്ള സാന്നിധ്യം ഒരു പരിധി വരെ ഒഴിവാക്കും.
സാങ്കേതികവിദ്യ മാത്രം യുദ്ധ വിജയം ഉറപ്പാക്കുന്ന ഘടകമല്ല. ഏറ്റവും നൂതന സാങ്കേതിക വിദ്യയുള്ള സേനയല്ല വിജയിക്കുന്നത്; വിജയത്തിന് മനുഷ്യശക്തി, സൈനികരുടെ ആത്മവീര്യം, സൈനിക പരിശീലനം, സഫലമായ യുദ്ധതന്ത്രങ്ങൾ, രാഷ്ട്രത്തിന്റെ പിന്തുണ എന്നീ ഘടകങ്ങൾ അനിവാര്യമാണ് – ഉക്രൈൻ-റഷ്യ യുദ്ധം അതിന്റെ ഉദാഹരണം.