സ്കാർബറോ, ഒന്റാറിയോ: സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ 4 മുതൽ 6 വരെ ആഘോഷിക്കപ്പെടും. പതിവ് പോലെ, വിശ്വാസികൾക്ക് ആത്മീയവും സാംസ്കാരികവുമായ അനുഭവം പകരുന്ന തരത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഈ മൂന്ന് ദിവസത്തെ ആഘോഷം, ഇന്ത്യയിലെ സീറോ മലബാർ സമുദായത്തിന്റെ പാരമ്പര്യവും വിശ്വാസവും വിളിച്ചോതുന്ന വിവിധ കലാപരിപാടികളാൽ സമ്പന്നമാണ്.
ആഘോഷങ്ങൾ ജൂലൈ 4-ന് വൈകുന്നേരം 6 മണിക്ക് പതാക ഉയർത്തലോടെ ആരംഭിക്കും. തുടർന്ന്, ഇടവക വികാരിയായ റവ. ഫാ. ബൈജു ചാക്കേരി നേതൃത്വം നൽകുന്ന വി. കുർബാനയും കുട്ടികളുടെ കലാവിരുന്നും നടക്കും.
തിരുനാളിന്റെ രണ്ടാം ദിവസമായ ജൂലൈ 5 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ജപമാലയും, ഫാദർ പ്ലോജൻ കണ്ണമ്പുഴയുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ കുർബാനയും നടക്കും. ഇതിനു ശേഷം, ഇടവകയിലെ വിവിധ കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് സാംസ്കാരിക സായാഹ്നം നടക്കും. സാംസ്കാരിക സായാഹ്നത്തിന്റെ മാറ്റുകൂട്ടുന്നതിനായി ഇടവകയിലെ 101 കലാകാരികൾ അണിനിരക്കുന്ന, സീറോ മലബാർ സഭയുടെ പാരമ്പര്യം വിളിച്ചോതുന്ന ‘മെഗാ മാർഗ്ഗംകളിയും’, വിശുദ്ധ തോമാശ്ലീഹായുടെ ജീവിത മുഹൂർത്തങ്ങളും ഇടവകയുടെ ചരിത്രവും കോർത്തിണക്കി “തീർത്ഥാടകൻ” എന്ന ബൈബിൾ നാടകവും അരങ്ങിൽ വിശ്വാസ സമൂഹത്തിനായി അവതരിപ്പിക്കപ്പെടും.
തിരുനാളിന്റെ പ്രധാന ദിവസമായ ജൂലൈ 6-ന്, മാനന്തവാടി രൂപതാ അധ്യക്ഷൻ മാർ ജോസ് പെരുന്നേടത്തിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന വിശ്വാസ സമൂഹത്തിനായി അർപ്പിക്കും. ഈ ദിവസം, വിശുദ്ധ തോമാശ്ലീഹായുടെ തിരുസ്വരൂപ വെഞ്ചരിപ്പ്, പ്രസംഗം, പ്രദക്ഷിണം, ലദീഞ്ഞ്, എന്നിവയും ഉണ്ടാകും.
ഇടവകയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളും വിശ്വാസ സമൂഹവും ഒന്നുചേർന്ന് തിരുനാളിന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിക്കുന്നതായും തിരുനാളിന്റെ മൂന്നു ദിവസങ്ങളിലും വിശ്വാസികൾക്കായി സ്നേഹവിരുന്ന് ഒരുക്കിയിട്ടുണ്ടെന്നും, ഈ തിരുനാൾ ഇടവക ജനങ്ങളുടെ വിശ്വാസവും സംസ്കാരവും ഒരുമിച്ച് ആഘോഷിക്കാനുള്ള ഒരു അവസരമാണെന്നും ആയതിനാൽ എല്ലാ വിശ്വാസികളെയും തിരുനാൾ ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാ. ബൈജു ചാക്കേരി പറഞ്ഞു.