വാഷിംഗ്ടൺ: വെനസ്വേലയിൽ യുഎസ് സൈന്യം നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും അമേരിക്ക പിടികൂടി. ‘ഓപ്പറേഷൻ അബ്സൊല്യൂട്ട് റിസോൾവ്’ (Operation Absolute Resolve) എന്ന് പേരിട്ട സൈനിക നീക്കത്തിലൂടെ ശനിയാഴ്ച പുലർച്ചെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മഡുറോയെയും ഭാര്യയെയും വെനസ്വേലയിൽ നിന്ന് മാറ്റിയതായും മയക്കുമരുന്ന് കടത്ത്, ഭീകരവാദ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ന്യൂയോർക്കിൽ വിചാരണ ചെയ്യുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള വടക്കൻ നഗരങ്ങളിലാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ ബോംബിട്ടത്. പുലർച്ചെ 2 മണിയോടെ ആരംഭിച്ച ആക്രമണം 30 മിനിറ്റോളം നീണ്ടുനിന്നു. പ്രധാന സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, പ്രസിഡന്റിന്റെ ഔദ്യോഗിക വസതി എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതോടെ കാരക്കാസ് നഗരത്തിന്റെ വലിയൊരു ഭാഗം ഇരുട്ടിലായി. ആക്രമണത്തിൽ സൈനികരും സാധാരണക്കാരും ഉൾപ്പെടെ ഏകദേശം 40 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
മഡുറോയുടെ വസതി സ്ഥിതി ചെയ്യുന്ന ‘ഫ്യൂർട്ടെ ട്യൂണ’ (Ft. Tiuna) സൈനിക കേന്ദ്രത്തിൽ ഹെലികോപ്റ്ററിലെത്തിയ യുഎസ് പ്രത്യേക സേനയാണ് മഡുറോയെയും ഭാര്യയെയും കീഴ്പ്പെടുത്തിയത്. ഇവരെ പിന്നീട് യുഎസ് നാവികസേനയുടെ യുഎസ്എസ് ഐവോ ജിമ (USS Iwo Jima) എന്ന കപ്പലിലേക്ക് മാറ്റി. മഡുറോയെ കൈവിലങ്ങും കണ്ണ് മൂടിക്കെട്ടിയ നിലയിലും കാണിക്കുന്ന ചിത്രം ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചു.
വെനസ്വേലയിൽ പുതിയ ഭരണകൂടം നിലവിൽ വരുന്നത് വരെ രാജ്യം താൽക്കാലികമായി അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കുമെന്ന് ട്രംപ് ഫ്ലോറിഡയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. രാജ്യത്തെ എണ്ണ സമ്പത്ത് വിദേശ രാജ്യങ്ങൾക്ക് വിൽക്കാനുള്ള നീക്കങ്ങളും അമേരിക്ക ആരംഭിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കയുടേത് ക്രൂരമായ അധിനിവേശമാണെന്ന് വെനസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ആരോപിച്ചു. കോൺഗ്രസിന്റെ അനുമതിയില്ലാതെ നടത്തിയ ഈ സൈനിക നീക്കം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് വിവിധ സംഘടനകളും വിമർശനം ഉന്നയിച്ചിട്ടുണ്ട്.
