ടൊറന്റോ: കാനഡയുടെ വടക്കുപടിഞ്ഞാറൻ ഒന്റാറിയോ മേഖലയിലുണ്ടായ ശക്തമായ കാട്ടുതീയെത്തുടർന്ന് ടൊറന്റോ നഗരത്തിൽ വായു മലിനീകരണം അതീവ ഗുരുതരമായ നിലയിലേക്ക്. അന്തരീക്ഷത്തിൽ കനത്ത പുകയും ഓറഞ്ച് നിറത്തിലുള്ള മൂടൽമഞ്ഞും രൂപപ്പെട്ടതോടെ ടൊറന്റോയിലെ വായുവിന്റെ ഗുണനിലവാരം ലോകത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് ആഗോള വായു ഗുണനിലവാര സൂചികയായ ‘IQAir’ റിപ്പോർട്ട് ചെയ്തു.
പ്രതിസന്ധി രൂക്ഷമായതോടെ നഗരത്തിൽ പരിസ്ഥിതി മന്ത്രാലയം ഔദ്യോഗികമായി ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലെ പുകപടലങ്ങൾ ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. വായു മലിനീകരണത്തിനൊപ്പം കാനഡയെ നടുക്കുന്ന ശക്തമായ ഉഷ്ണതരംഗവും (Heat Wave) പ്രതിസന്ധി ഇരട്ടിയാക്കുന്നുണ്ട്. നിലവിൽ ടൊറന്റോയിൽ താപനില 33 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയെങ്കിലും ഈർപ്പം കാരണം അനുഭവപ്പെടുന്ന ചൂട് 36 ഡിഗ്രിക്ക് മുകളിലാണ്.
അന്തരീക്ഷത്തിൽ പുക ഉയരുന്നത് കണ്ണ്, മൂക്ക്, തൊണ്ട എന്നിവയിലെ അസ്വസ്ഥതകൾക്കും കടുത്ത തലവേദനയ്ക്കും കാരണമായേക്കാമെന്ന് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകി. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ, 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യമില്ലെങ്കിൽ ആളുകൾ വീടിന് പുറത്തിറങ്ങരുതെന്നും വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടണമെന്നും അധികൃതർ നിർദ്ദേശിച്ചു. പ്രതിസന്ധിയെത്തുടർന്ന് ടൊറന്റോ നഗരത്തിലെ കുട്ടികൾക്കായുള്ള ഔട്ട്ഡോർ ക്യാമ്പുകളും ഔട്ട്ഡോർ പ്രോഗ്രാമുകളും താൽക്കാലികമായി റദ്ദാക്കുകയോ ഇൻഡോർ വേദികളിലേക്ക് മാറ്റുകയോ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പുകപടലങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന.
