പുതുതായി ഉരുത്തിരിഞ്ഞു വരുന്ന അതിസമ്പന്നർക്കും സാങ്കേതിക വ്യവസായ ഭീമന്മാർക്കും പ്രാമുഖ്യമുള്ള പ്രഭുത്വഭരണത്തിനു സമാനമായ ഭരണവ്യവസ്ഥ അമേരിക്കൻ ജനാധിപത്യത്തിന് വൻ ഭീഷണിയാണെന്ന് സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി .
ഈ വരുന്ന തിങ്കളാഴ്ച നടക്കുന്ന അധികാരമാറ്റത്തിന് മുന്നോടിയായി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് രാജ്യത്തോടായി ചെയ്ത വിടവാങ്ങൽ പ്രസംഗത്തിലാണ് ബൈഡൻ അമേരിക്കൻ രാഷ്ട്രീയത്തിലെ പുതുസമവാക്യങ്ങളെ സൂചിപ്പിച്ച് തന്റെ ആശങ്ക പങ്കുവച്ചത്.
““സമ്പത്തും അധികാരവും സ്വാധീനവുമുള്ള ഏതാനും ആളുകളിലേക്ക് അധികാരം കേന്ദ്രീകരിയ്ക്കുന്ന പ്രവണതക്കാണ് അമേരിക്കൻ ഐക്യനാടുകൾ സാക്ഷ്യം വഹിക്കുന്നത്. പൗരന്മാരുടെ മൗലിക അവകാശങ്ങൾക്കും, സ്വാതന്ത്ര്യത്തിനും തുല്യാവസരങ്ങൾക്കുള്ള അവകാശത്തിനും ഇതൊരു ഭീഷണിയാണ്”
President Biden
കൂടാതെ ഏതാനും അതിസമ്പന്നരിൽ അധികാരം കേന്ദ്രീകരിക്കപ്പെടുന്നത് അധികാര ദുരുപയോഗത്തിലേക്ക് വഴിതെളിക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.
ഭാവിയിൽ ഉയർന്നു വന്നേക്കാവുന്ന സാങ്കേതിക രംഗത്തെ ഭീമന്മാരും വ്യവസായികളും ചേർന്ന പ്രഭുത്വഭരണത്തിന് സമാനമായ ഭരണവ്യവസ്ഥയെ കുറിച്ചും ബൈഡൻ തന്റെ ആശങ്ക രേഖപെടുത്തി. മുൻ യു. എസ്. പ്രസിഡന്റ് ഐസനോവറുടെ വിടവാങ്ങൽ പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ച സൈനിക-വ്യവസായി സഖ്യ ഭരണ വ്യവസ്ഥയുടെ ആവിർഭാവ സാധ്യതകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ബൈഡന്റെ ഈ പരാമർശം.
ഈ കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ വ്യവസായികളും, അതിസമ്പന്നരുമടങ്ങുന്ന ഒരു വൻ നിരതന്നെ ഡൊണാൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി രംഗത്ത് വന്നിരുന്നു. ശതകോടീശ്വരനായ എലോൺ മസ്ക് 100 ദശലക്ഷത്തിലേറെയാണ് ട്രംപിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഭാവന നൽകിയത്. മെറ്റ(ഫേസ്ബുക്ക് ) മേധാവി മാർക്ക് സക്കർബർഗും ആമസോൺ മേധാവി ജെഫ് ബെസോസും ട്രംപിന് ട്രംപിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചവരിൽ ഉൾപ്പെടുന്നു.
അധികാരത്തിലിരിക്കുന്ന പ്രസിഡന്റിന് നിയമവിചാരണയിൽ നിന്ന് സംരക്ഷണം നൽകുന്ന വ്യവസ്ഥികൾ നീക്കം ചെയ്യാൻ ഭരണഘടന ഭേദഗതി വരുത്തണമെന്നും ബൈഡൻ ആഹ്വാനം ചെയ്തു. 2020 ലെ തന്റെ തെരഞ്ഞെടുപ്പ് വിജയം അട്ടിമറിക്കാൻ ട്രംപ് അനുകൂലികൾ നടത്തിയ ശ്രമങ്ങൾക്ക് വിചാരണ നേരിടുന്നതിൽ അന്നത്തെ പ്രസിഡന്റ് ആയ ട്രംപിന് യു. എസ്. സുപ്രീം കോടതി സംരക്ഷണം നൽകിയതിനെ സൂചിപ്പിച്ചിരുന്നു ബൈഡന്റെ ഈ ആഹ്വാനം.