കൊച്ചി നഗരത്തിൽ പ്രൈവറ്റ് ഡിറ്റക്റ്റീവ് ഏജൻസി നടത്തുന്ന ആളാണ് മുൻ പൊലീസ് ഉദ്യോഗസ്ഥനായ സി.ഐ. ഡൊമിനിക്. അല്ലറ ചില്ലറ കേസന്വേഷണങ്ങളുമായി മുന്നോട്ട് പോകവെ, ഡൊമിനിക്കിന്റെ ലാൻഡ് ലോർഡായ മാധുരിക്ക് ഒരു ലേഡീസ് പേഴ്സ് കളഞ്ഞ് കിട്ടുന്നു. അതിന്റെ ഉടമയെ കണ്ടെത്താമോയെന്ന് മാധുരി ഡൊമിനിക്കിനോട് ചോദിക്കുന്നു. ഒട്ടും തന്നെ കേസിൽ താല്പര്യമില്ലായിരുന്നെങ്കിലും ഡൊമിനിക്കിനെ സംബന്ധിച്ച് ആകർഷകമായ ഒരു ഓഫർ അവർ മുന്നോട്ട് വക്കുന്നു. ഈ കേസിന് പുറകെ പോകുന്ന ഡൊമിനിക്കിലെ കുറ്റാന്വേഷകന് കൗതുകമുണർത്തുന്ന ദുരൂഹതയാർന്ന കണ്ടെത്തലുകളാണ് തുടർന്നുണ്ടാവുന്നത്. ആ ദുരൂഹത മറനീക്കാനുള്ള ഡൊമിനിക്കിന്റെയും അസിസ്റ്റന്റ് വിക്കിയുടെയും ഒപ്പമുള്ള പ്രേക്ഷകന്റെ കുറ്റാന്വേഷണ യാത്രയാണ് ‘ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്സ്’.
മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ ഒരു കോമഡി-ഇൻവെസ്റ്റിഗേഷൻ ഗണത്തിൽ പെടുന്ന ചിത്രമാണ്. പ്രേക്ഷകർക്ക് മികച്ച അനുഭവം സമ്മാനിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
മമ്മൂട്ടിയുടെ ‘ഡൊമിനിക്’ എന്ന ഡിറ്റക്റ്റീവ് കഥാപാത്രം യാതൊരു സൂപ്പർ ഹീറോ പരിവേഷവുമില്ലാത്ത ഒരു സാധാരണ കുറ്റാന്വേഷകനാണ്. ഷെർലക് ഹോംസ് റഫറൻസ് ഉണ്ടെങ്കിലും ഹോംസിനോളം ബ്രില്യന്റായ പാളിച്ചയില്ലാത്ത കഥാപാത്രമായല്ല നായകനെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ മമ്മൂട്ടിയെന്ന നടന്റെ നടനസാധ്യതകളെ വളരെ നന്നായി ഉപയോഗിച്ചിട്ടുമുണ്ട് സംവിധായകൻ.

ഡൊമിനിക്കിന്റെ സഹായിയായ വിക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോകുൽ സുരേഷ് മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. ഷെർലക് ഹോംസ്-വാട്സൺ കൂട്ടുകെട്ടിനെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇരുവരെയും അവതരിപ്പിച്ചിരിക്കുന്നത്. ഹാസ്യവും ഉദ്വേഗവും ചേരുംപടി ചേർക്കാൻ തിരക്കഥാകൃത്തുക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെയും, സുരേഷ് ഗോപിയുടെയും, ഗൗതം മേനോന്റെയും പൂർവകാല ചിത്രങ്ങളിലെ റഫറൻസ് അതിമനോഹരമായി എന്നാൽ അമിതമാകാതെ ഉപയോഗിച്ച് സൃഷ്ടിച്ച നർമങ്ങൾ കുറിക്ക് കൊള്ളുന്നവയായിരുന്നു.

നന്ദിത എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുഷ്മിത ഭട്ട് തന്റെ റോൾ ഗംഭീരമാക്കി. വിജി വെങ്കടേഷ് അവതരിപ്പിച്ച മാധുരി, പാച്ചുവും അൽഭുതവിളക്കും എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിലൊഴിച്ച് ഒരു മാറ്റവും തോന്നിച്ചില്ല എന്നതും ക്ലൈമാക്സിൽ ട്വിസ്റ്റ് എലിമെന്റ്സ് ഉണ്ടായിരുന്നെങ്കിലും വേണ്ടത്ര എക്സൈറ്റ് ചെയ്യിക്കാനാവാതെ പോയി എന്നതും ചെറിയ കല്ലുകടിയാവുന്നുണ്ട്.
സമീപകാല ചലച്ചിത്ര പ്രവണതകളായ അതിഹിംസാത്മകതയും ചെടിപ്പിക്കുന്ന രക്തച്ചൊരിച്ചിലുമില്ലാതെ ത്രില്ലും ഹാസ്യവും ആദിമധ്യാന്തം ഒരുപോലെ നിലനിർത്തുന്ന രീതിയിൽ നിർമിച്ച ഈ ചിത്രം എല്ലാ തരം പ്രേക്ഷകർക്കും ആസ്വാദ്യകരമാണ്. സിനിമയുടെ പശ്ചാത്തല സംഗീതവും മോശമല്ലാത്ത തിരക്കഥയും പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന, ശരാശരിക്ക് മുകളിൽ നിലവാരം പുലർത്തുന്നതാണ്. സിനിമയും ഏതാണ്ട് ശരാശരിക്ക് തൊട്ട് മുകളിൽ നിൽക്കുന്ന എന്നാൽ കുറച്ചുകൂടി മെച്ചമാക്കാമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന അനുഭവമാണ് നൽകിയത്.
കൂടുതൽ മികച്ച സിനിമകളുമായി , ഡൊമിനിക്കിന്റെ കുറ്റാന്വേഷണ ചലച്ചിത്ര പരമ്പരകളുമായും, അല്ലാതെയും ഗൗതം മേനോൻ വീണ്ടും മലയാളചലച്ചിത്രങ്ങൾ ഒരുക്കുമെന്ന് പ്രതീക്ഷിക്കാം.