ആരാധനാലയങ്ങളിൽ നിന്ന് അനുവദനീയമായതിലും ഉയർന്ന ശബ്ദത്തിൽ ഉച്ചഭാഷിണികൾ പ്രവർത്തിക്കുന്നതിനെതിരെ പലപ്പോഴും പരാതികൾ ഉയരുന്നതും പോലീസും മറ്റ് നിയമസംവിധാനങ്ങളും ഇടപെടുന്നതും സാധാരണമാണ്. ആരാധനാലയങ്ങൾക്ക് ഉച്ചഭാഷിണി അനിവാര്യതയല്ല എന്ന ബോംബെ ഹൈക്കോടതി വിധി വന്നിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. എന്നാൽ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന വളരെ ഗൗരവമേറിയ കാര്യമാണ് ആരാധനാലയങ്ങൾക്കുള്ളിൽ നിന്നുയരുന്ന ആരോഗ്യത്തിന് ഹാനികരമായ അളവിലുള്ള ഉയർന്ന ശബ്ദവീചികൾ. ആരാധനാലയങ്ങൾക്കുള്ളിൽ വിശ്വാസികളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള ശബ്ദ സംവിധാനങ്ങൾ ഉപയോഗിക്കണമോ എന്ന ചിന്തക്കൾക്കും ചർച്ചകൾക്കും വഴി തെളിച്ചിരിക്കുകയാണ് ആപ്പിൾ വാച്ചുകളിലെ Noise alert സംവിധാനം.
ആപ്പിൾ വാച്ചും ശബ്ദപരിശോധനയും
ആധുനിക സാങ്കേതിക വിദ്യകളുടെ വ്യാപനം, ഏതൊരു സാധാരണക്കാരനും താങ്കളുടെ സ്മാർട്ട് ഫോണുകളോ സ്മാർട്ട് വാച്ചുകളോ (ആപ്പിൾ വാച്ച് പോലെ കൂടുതൽ ബ്രാൻഡുകളിൽ ഇത്തരം ശബ്ദ മാനകങ്ങളും ECG പോലുള്ള സാങ്കേതിക വിദ്യകളും വരും നാളുകളിൽ വ്യാപകമായി ലഭിച്ച് തുടങ്ങുന്നതോടെ) ഉപയോഗിച്ച് ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ മുൻകരുതൽ എടുക്കുക സാധ്യമാക്കി.
ആപ്പിള്‍ വാച്ചിലെ Noise app പരിസ്ഥിതിയിലെ ശബ്ദനിലവാരം നിരീക്ഷിക്കുകയും, അപകടകരമായ നിലയിൽ ശബ്ദ നില ഉയരുമ്പോൾ ഉപയോക്തകൾക്ക് മുന്നറിയിപ്പുനൽകുകയും ചെയ്യുന്നു. അതുവഴി ഇത്ര അളവിൽ കൂടുതൽ ശബ്ദം ആരോഗ്യത്തിന് ദോഷകരമാണെന്നും, ദീർഘകാലം ഇത്തരം ശബ്ദങ്ങൾക്ക് ഇരയായാൽ കേൾവി പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും ഒരു സാധാരണകാരന് പരിശോധിച്ചു മനസ്സിലാക്കുക എളുപ്പമായി.

കേരളത്തിലെ പള്ളികളിലെ ശബ്ദം
കേരളത്തിലെ വിശുദ്ധ കുർബാന ആഴത്തിൽ ഉള്ള ആത്മീയവും ഊർജസ്വലവുമായ അനുഭവം നിറഞ്ഞതാണ്. കരുത്തുറ്റ പ്രസംഗങ്ങൾ, ഓർഗൻ-സംഗീതം, പ്രാർത്ഥനാഗാനങ്ങൾ തുടങ്ങിയവ അതിന്റെ ആത്മീയത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. പക്ഷേ, ഇത് പലപ്പോളും ഉയർന്ന ശബ്ദനിലവാരത്തിലേക്ക് എത്തുകയും, പ്രായമായവരും കുട്ടികളുമടക്കമുള്ള പലർക്കും ദോഷകരമായി പരിണമിക്കുകയും ചെയ്യുന്നു.
കേരളത്തിലെ പല ക്രൈസ്തവ ആരാധനാലയങ്ങളിലും വിശുദ്ധ കുർബാന സമയങ്ങളിൽ തങ്ങളുടെ ആപ്പിള്‍ വാച്ചിൽ 85 ഡെസിബലിൽ മുകളിലുള്ള ശബ്ദ മുന്നറിയിപ്പുകൾ ലഭിക്കുന്നതായി ആപ്പിൾ വാച്ച് ഉപയോഗിക്കുന്ന പല വിശ്വാസികളും റിപ്പോർട്ട് ചെയ്യുന്നു. 85 ഡെസിബലിന് മുകളിലുള്ള ശബ്ദം കേൾവിക്കുറവ് മുതലായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതുപോലെ തന്നെ, 85 ഡെസിബലിന് മുകളിൽ വരുന്ന ഓരോ 3 ഡെസിബെൽ ശബ്ദവർദ്ധനവും സുരക്ഷിതമായ ശ്രവണത്തിന്റെ സമയപരിധി നേർപകുതിയായി കുറക്കുമെന്ന്, ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ സൂചിപ്പിക്കുന്നതായി UK യിൽ പ്രവർത്തിക്കുന്ന Royal National Institute for Deaf (RNID) റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ അമിതമായ ശബ്ദം രക്തസമ്മർദ്ദം, മാനസിക സമ്മർദ്ദം, ഹൃദ്രോഗം, ഉറക്കക്കുറവ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ദേവാലയങ്ങളിൽ ശബ്ദ നിയന്ത്രണ ചട്ടങ്ങൾ ആവശ്യമാണ്
മേല്പറഞ്ഞ വസ്തുതകൾ പള്ളികളിൽ ശബ്ദനിയന്ത്രണ നയങ്ങൾ നടപ്പിലാക്കാനുള്ള ചർച്ചകൾക്ക് തുടക്കമിടേണ്ടതിന്റെ ആവശ്യകത ചൂണ്ടി കാണിക്കുന്നു. അതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാകുമെന്ന് പരിശോധിക്കാം:
• ശബ്ദനിലവാരം നിരീക്ഷിക്കുക: പള്ളികൾ ഡെസിബൽ മീറ്ററുകൾ ഉപയോഗിച്ച് ശബ്ദനിലവാരം പരിശോധിക്കുകയും, അത് സുരക്ഷിത പരിധിക്കുള്ളിൽ ഉള്ളതാണെന്ന് ഉറപ്പാക്കുകയും ചെയ്യണം.
• സൗണ്ട് സിസ്റ്റത്തിന്റെ നിയന്ത്രണം: മൈക്കുകളും സംഗീത ഉപകരണങ്ങളും ശബ്ദ നിയന്ത്രണത്തോടെ ഉപയോഗിക്കുക.
• സമൂഹ ബോധവത്ക്കരണം: ശബ്ദം ഉയർന്നാൽ എന്തെല്ലാം ദോഷങ്ങളാണ് ഉണ്ടാകുന്നത് എന്ന് അൽമയാരും പുരോഹിതരും അടങ്ങുന്ന വിശ്വാസി സമൂഹം ബോധവത്ക്കരിക്കപ്പെടേണ്ടത്/ബോധവാന്മാരാകേണ്ടത് അനിവാര്യമാണ്.
ആരോഗ്യമുൻകരുതലും വിശ്വാസവും ഒന്നിച്ച് പോകണം
കേരളത്തിലെ ക്രൈസ്തവ വിശ്വാസികളുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുള്ളതാണ് വിശുദ്ധ കുർബാന. എന്നാൽ ആത്മീയതയുടെ ഒപ്പം അവരുടെ ആരോഗ്യപരമായ കാര്യങ്ങളെകൂടി കണക്കിലെടുക്കേണ്ടതാണ്. ആപ്പിള്‍ വാച്ച് നൽകുന്ന മുന്നറിയിപ്പുകൾ കേരളത്തിലെ ദേവാലയങ്ങളിലെ ശബ്ദനിലവാരത്തെ സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമാകട്ടെ. ശബ്ദ നിയന്ത്രണ നയങ്ങൾ നിലവിൽ വന്നാൽ വിശുദ്ധ കുർബാന ആത്മീയമായി മാത്രമല്ല, ആരോഗ്യപരമായ അനുഭവം കൂടിയായി മാറും.
ക്രിസ്ത്യൻ ആരാധനാലയങ്ങളിൽ നിന്നാണ് ഇത്തരം noise alert കൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നത് കൊണ്ടാണു അത് മാത്രം ഇവിടെ പ്രതിപാദ്യമാക്കിയത്. അതിന്റെ അർത്ഥം ക്രിസ്ത്യൻ പള്ളികളിൽ മാത്രമാണ് ശബ്ദനില കൂടുതലാകുന്നതായി മുന്നറിയിപ്പുകൾ ലഭിക്കുകയെന്നല്ല. ആരോഗ്യത്തിന് ഹാനികരമാം വിധം ഉയർന്ന അളവിലുള്ള ശബ്ദമുഖരിതമായ അന്തരീക്ഷമുള്ള പൊതു ഇടങ്ങളിലെല്ലാം മേല്പറഞ്ഞ മുൻകരുതൽ നടപടി എടുക്കുന്നത് ഉചിതമായിരിക്കും.
ഇതു നടപ്പാക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ട് വരട്ടെ. വൈകാരികത വിവേകത്തിനു വഴിമാറട്ടെ!