ട്രംപിന്റെ ടാരിഫ് ഭീഷണിയുടെ പശ്‌ചാത്തലത്തിൽ കനേഡിയൻ തൊഴിലാളികളെയും ബിസിനസുകളെയും സംരക്ഷിക്കാനുതകുന്ന നിയമം പാസാക്കാൻ അടിയന്തരമായി പാർലിമെന്റ് വിളിച്ചുകൂട്ടാൻ എൻഡിപി നേതാവ് ജഗ്‌മീത് സിംഗ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് ആവശ്യപ്പെട്ടു. ഒന്റാരിയോയിലെ സൂ സെന്റ് മെറിയിൽ (Sault Saint Mary) സംസാരിച്ച സിംഗ്, ഫെബ്രുവരി 1 മുതൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ 25% ടാരിഫ് ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തെ “ഒരു യുദ്ധത്തിന്റെ തുടക്കം” എന്നാണ് വിശേഷിപ്പിച്ചത്. “കനേഡിയൻ തൊഴിൽ മേഖല സംരക്ഷിക്കാൻ നാം തിരിച്ചടിച്ചേ മതിയാവൂ,” എന്നും സിംഗ് പറഞ്ഞു, അതിനായി അടിയന്തര പാർലിമെന്ററി നടപടിയുടെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
മാർച്ചിൽ ലിബറൽ സർക്കാരിനെതിരെ വോട്ട് ചെയ്യാൻ പ്രതിജ്ഞാബദ്ധനാണെങ്കിലും, ഒരു ദുരിതാശ്വാസ പാക്കേജ് പാസാക്കാൻ താൽക്കാലികമായി ട്രൂഡോയെ പിന്തുണയ്ക്കാൻ സിംഗ് സന്നദ്ധത പ്രകടിപ്പിച്ചു. കൺസർവേറ്റീവ് നേതാവ് പിയർ പൊലിവ്രെ സിംഗിന്റെ ആവശ്യത്തെ പിൻതുണച്ച്, വ്യാപാര പ്രതിക്രിയകൾക്കും സാമ്പത്തിക സംരക്ഷണത്തിനും വേണ്ടി അടിയന്തര നടപടികൾ ആവശ്യപ്പെട്ടു.
ഈ ആഹ്വാനങ്ങൾ ഉണ്ടായിട്ടും, മാർച്ച് 24-ന് നിശ്ചയിച്ചിരിക്കുന്ന പുനഃസമ്മേളനത്തിന് മുമ്പ് പാർലിമെന്റ് വിളിച്ചുകൂട്ടാൻ ലിബറൽ സർക്കാരിന് പദ്ധതിയില്ല. ചില ദുരിതാശ്വാസ നടപടികൾ പാർലമെന്റിന്റെ അംഗീകാരമില്ലാതെ നടപ്പിലാക്കാമെന്ന് ചില സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ ടാരിഫിനെ സംബന്ധിച്ച ട്രംപിന്റെ അന്തിമ തീരുമാനം വരുന്നത് വരെ വിശദാംശങ്ങൾ വ്യക്തമാകില്ല.
ട്രംപിന്റെ ടാരിഫ് ഭീഷണികൾ നിർദ്ദിഷ്ട മേഖലകളെയോ കനേഡിയൻ എണ്ണയെയോ ലക്ഷ്യമിടാം, ഇത് തൊഴിൽ നഷ്ടവും മാന്ദ്യവും ഉൾപ്പെടെയുള്ള ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം. അത്തരം പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ നിലവിലുള്ള സാധ്യമായ നടപടികളെടുക്കുമെന്ന് ഫെഡറൽ മന്ത്രിമാർ സൂചിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പാർലിമെന്ററി നടപടികളെടുക്കാനുള്ള സാധ്യതകളും അവർ തള്ളിക്കളയുന്നില്ല.