വടക്കേ അമേരിക്കയിൽ നിർമ്മിച്ച “അക്കര കാഴ്ചകൾ” എന്ന ടെലിവിഷൻ പരമ്പരയിൽ ഒരു എപ്പിസോഡിൽ കുടുംബനാഥൻ തന്റെ പ്രസംഗം പരിശീലിക്കുന്ന ഒരു രംഗമുണ്ട്. അത് ആ പരമ്പരയിൽ മാത്രം. നമ്മുടെ ആരാധനാലയങ്ങളിലും സാമൂഹിക ഒത്തുകൂടലുകളിലും കേൾക്കുന്ന പ്രസംഗങ്ങൾ, അവയുടെ ദൈർഘ്യത്തിലും ഘടനയിലും പ്രസംഗകന്റെ തയ്യാറെടുപ്പിന്റെ കുറവ് വിളിച്ചോതുന്നു. ഇതിന്റെ അടിസ്ഥാന കാരണം നാട്ടിൽ വിദ്യാലയങ്ങളിൽ പ്രസംഗത്തിനുള്ള പരിശീലനം തീരെ ഇല്ല എന്നതു തന്നെ. നാട്ടിൽ നാം കേൾക്കുന്ന സാമൂഹിക/ മത/ രാഷ്ട്രീയ പ്രസംഗങ്ങൾ അധികവും പ്രസംഗകൻ സ്ക്രിപ്റ്റോ റിഹേഴ്സലോ ഇല്ലാതെ നടത്തുന്ന ഒരു വാചക കസർത്തു മാത്രം. നാം കണ്ടതും കേട്ടതും പരിശീലിച്ചതും നാം അന്യ നാട്ടിലും പ്രയോഗികമാക്കുന്നു .
പ്രസംഗം ഇംഗ്ലീഷിൽ ആയാലോ? അതും മലയാളികൾ അല്ലാത്തവരും അടങ്ങുന്ന സദസ്സിൻ മുൻപിൽ! നമ്മിൽ ഭൂരിഭാഗം ആളുകളുടെയും മാതൃ ഭാഷ മലയാളം ആയതിനാൽ നാം ആദ്യം സംസാരിച്ചു തുടങ്ങിയതും അഭ്യസിച്ചതും മലയാളം തന്നെ. അതുകൊണ്ട് നമ്മുടെ ഇംഗ്ലിഷ് ഉച്ചാരണത്തിൽ മലയാളത്തിന്റെ പ്രഭാവം സ്വാഭാവികം. ഇവിടെ പ്രശ്നം നാം തെറ്റായി പഠിച്ച മലയാളം തന്നെ. വ്യഞ്ജനാക്ഷരങ്ങളായ “ക”, “ഖ”, “ഗ”, “ഘ” യെ നാം “ക”, “ഇക്ക”, “ഗ”, “ഇക്ക” എന്ന് ചൊല്ലി പഠിച്ചു അല്ലെങ്കിൽ പഠിപ്പിച്ചു. അതിനാൽ മലയാളികളിൽ അധികമാളുകളും ഇംഗ്ലിഷോ ഹിന്ദിയോ സംസാരിക്കുമ്പോൾ പരിഹാസിതരാകുന്നു; ചിലപ്പോൾ പറഞ്ഞു വരുന്നതിന്റെ അർഥം തന്നെ മാറി മറിയുന്നു. അതുകൊണ്ട് ഇംഗ്ലീഷിൽ പ്രസംഗിക്കുമ്പോൾ സ്ക്രിപ്റ്റിന്റെയും റിഹേഴ്സലിന്റെയും പ്രാമുഖ്യമേറുന്നു. വടക്കേ അമേരിക്കയിൽ പഠിച്ചു വളർന്ന മലയാളികളായ കുട്ടികൾക്ക് ഈ ഇംഗ്ലീഷ് പ്രസംഗംങ്ങൾ മനസിലാകുന്നില്ല എന്ന സത്യം അധികം പ്രസംഗകരും മനസ്സിലാക്കുന്നില്ല.
“ഇതേ വിഷയത്തിനെ പറ്റി ഇതിനു മുൻപ് പ്രസംഗിച്ചിട്ടുണ്ട് , അത് കൊണ്ട് ഇപ്പോൾ ഇവിടെ പ്രസംഗിക്കാൻ സ്ക്രിപ്റ്റും റിഹേഴ്സലും വേണ്ട” എന്ന് വിശ്വസിക്കുന്ന പ്രസംഗകർ ഏറെ. സദസ്സ്യരും, കാലവും, നാടും മാറിയിരിക്കുന്നു എന്ന വസ്തുത ഇവർ മറക്കുന്നു. മാറിയ സാഹചര്യങ്ങൾക്കൊത്ത് പ്രസംഗവും മാറ്റണമെന്ന അടിസ്ഥാനതത്വം ഇവർ ഉപേക്ഷിച്ച് പഴയ കയ്യിൽ ഇരിക്കുന്ന പ്രസംഗം തന്നെ തട്ടി വിടുന്നു.
ഒരു പ്രസംഗകൻ തയ്യാറെടുപ്പിനായി എത്ര സമയം ചിലവിടണം? സദസ്സ്യർ പ്രസംഗം കേൾക്കുവാൻ മൊത്തമായി ചിലവിടുന്നതിന്റെ കാൽ ഭാഗമെങ്കിലും. ഉദ്ദാഹരണത്തിനു നുറുപേർ അഞ്ചു മിനിറ്റ് പ്രസംഗം കേൾക്കുവാനുണ്ടെങ്കിൽ അവർ മൊത്തമായി അഞ്ഞൂറ് മിനിറ്റ് ചിലവിടുന്നു – അതായതു എട്ടു മണിക്കൂർ. ഇതിന്റെ കാൽ ഭാഗം – രണ്ടു മണിക്കൂറെങ്കിലും പ്രസംഗകൻ തയ്യാറെടുപ്പിനായി ചിലവിടണം. ഈ തയ്യാറെടുപ്പുകൊണ്ട് പ്രസംഗിക്കുവാൻ ക്ഷണിച്ചതിനെ സാധൂകരിക്കുവാൻ സാധിക്കും.
സദസ്സ്യർ എങ്ങനെ ഉള്ളവരാണ്, അവർ എന്ത് കേൾക്കുവാൻ താൽപര്യപ്പെടുന്നു എന്ന് ഉറപ്പിച്ച ശേഷം മാത്രം പ്രസംഗം എഴുതാൻ തുടങ്ങാവൂ. പ്രസംഗിക്കുവാൻ പോകുന്ന വിഷയത്തെ പറ്റി മതിയായ ഗവേഷണം കൂടിയേ തീരു. പ്രസംഗിക്കുന്ന കാര്യങ്ങൾ യുക്ത്യനുസൃതമായി ആദ്യം മനസ്സിൽ ക്രമീകരിക്കുക. നിങ്ങളുടെ പ്രസംഗം സദസ്സ്യരെ ചിന്തിപ്പിക്കുവാനും വശീകരിക്കുവാനും, വ്യാപൃതരാക്കുവാനും, പ്രേരിപ്പിക്കുവാനും, രസിപ്പിക്കുവാനും കെൽപ്പുള്ളതായിരിക്കണം. സദസ്യരുടെ സാമൂഹിക-മത വികാരങ്ങളെ മുറിവേൽപ്പിക്കാവുന്ന ഒന്നും സ്ക്രിപ്റ്റിൽ ഇല്ല എന്ന് ഉറപ്പു വരുത്തുക. സദസ്യരിൽ ചിലർ പ്രസംഗ വിഷയത്തെ പറ്റി നല്ല അറിവും നൈപുണ്യവും നേടിയവരും, വ്യത്യസ്ത കാഴ്ചപ്പാട് ഉള്ളവരും ആണെന്ന വസ്തുത ഓർമ്മിക്കുക.
പ്രസംഗം എഴുതുമ്പോൾ എവിടെ തുടങ്ങണമെന്ന ധർമ്മസങ്കടം ഏതു പ്രസംഗകനും ഉണ്ടാകുക സാധാരണം. പുതിയ പ്രസംഗകൻ ആണെങ്കിൽ പറയുകയേ വേണ്ട. പ്രസംഗത്തിന്റെ ഏകദേശ രൂപം മനസ്സിൽ കണ്ടുകൊണ്ട് എഴുത്ത് ആരംഭിച്ചാൽ പിന്നെ അതിനെ ക്രമേണ തിരുത്താവുന്നതാണ്. അടുത്ത പ്രശ്നം ദൈർഘ്യമാണ്. പ്രസംഗിക്കുവാൻ ക്ഷണിച്ച വ്യക്തിയിൽ നിന്നും ചോദിച്ചു അറിയുന്നതാണ് ഉത്തമം. അല്ലെങ്കിൽ മുൻപ് ഇതേ വേദിയിലോ സന്ദർഭങ്ങളിലോ നടന്ന പ്രസംഗങ്ങളുടെ ദൈർഘ്യം അളവുകോലാക്കാം. ജിജ്ഞാസ ഉളവക്കാവുന്നത്ര കുറുകിയതും അത്യാവശ്യ കാര്യങ്ങൾ ഉൾക്കൊള്ളാവുന്നത്ര മാത്രം നീണ്ടതും ഉത്തമം.
പ്രസംഗം എഴുതിയ ശേഷം ആവർത്തിച്ചു വായിക്കുക. വേണ്ടിവന്നാൽ തിരുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ആവാം. ഇപ്പോൾ പ്രസംഗം നിങ്ങൾക്ക് മന:പാഠമായിരിക്കും – നിങ്ങളുടെ സ്വന്തം കൃതി ആയതിനാൽ. വീട്ടിൽ കണ്ണാടിക്കു മുൻപിൽ നിന്ന് പ്രസംഗം ആവർത്തിച്ചു ചൊല്ലുക – തൃപ്തരാകും വരെ. ശേഷം കുടുംബാംഗങ്ങൾക്കു മുൻപിലോ സുഹൃത്തുക്കൾക്കു മുൻപിലോ റിഹേഴ്സൽ നടത്താം. ഇംഗ്ലീഷ് വാക്കുകൾ പ്രയോഗിക്കുന്നെങ്കിൽ വടക്കേ അമേരിക്കയിൽ പഠിച്ചവരുടെ സഹായത്താൽ വാക്കുകളുടെ ഉച്ചാരണവും പ്രസക്തിയും ഉറപ്പാക്കാം. വീഡിയോ റെക്കോർഡ് ചെയ്തു വിശകലനശേഷം ന്യൂനതകൾ പരിഹരിക്കാം.
പ്രസംഗത്തിന്റെ രേഖാരൂപം ചെറിയ കുറിപ്പായി കൈയ്യിൽ കരുതിയിരിക്കണം. കുറിപ്പിലെ എഴുത്തിന്റെ വലിപ്പം പ്രസംഗ വേദിയിലെ വെളിച്ചത്തിൽ കാണാവുന്നത്ര ആയിരിക്കണം. കണ്ണട ഉപോയോഗിക്കുന്നെങ്കിൽ എഴുത്തിന്റെ വലിപ്പം പ്രത്യേകം ശ്രദ്ധിക്കണം. വേദിയിൽ കണ്ണട അണിയുകയും ഊരുകയും ചെയ്യുന്നത് സമയം പാഴാക്കുകയും സദസ്യരുടെ ശ്രദ്ധ തിരിക്കുകയും ചെയ്യും.
പ്രസംഗ വേളയിൽ ഏതെങ്കിലും വ്യക്തിയുടെ പേരു പരമർശിക്കുകയാണെങ്കിൽ ആ പേരിന്റെ ശരിയായ ഉച്ചാരണം ഒന്നുകിൽ ആ വ്യക്തിയിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ വ്യക്തിയുടെ സുഹൃത്തുക്കളിൽനിന്നോ അല്ലെങ്കിൽ കീഴ്ജീവനക്കാരിൽനിന്നോ ചോദിച്ചറിയുക. പേരിന്റെ ഉച്ചാരണത്തിൽ ചില ചെറിയ വ്യതിയാനങ്ങൾ ചില അന്യ ഭാഷകളിൽ അവഹേളന വാക്കുകളായി മാറിയേക്കാം. “പേരിൽ എന്തിരിക്കുന്നു” എന്ന് ചിലർ ചോദിച്ചേക്കാം; പക്ഷെ തന്റെ സ്വന്തം പേര് ഏവർക്കും അമൂല്യം തന്നെ.
സദസ്യരുടെ മുൻപിൽ പ്രസംഗകൻ തന്റെ മനസ്സിലെ ചിന്തകളെ വാക്കുകളിലൂടെ അവതരിപ്പിക്കുന്നു. ഈ അവതരണത്തെ സദസ്യർ എങ്ങനെ ഗ്രഹിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. അതിനാൽ സന്ദർഭത്തിന് ഉചിതമായ വേഷം സുപ്രധാനം തന്നെ, ആത്മവിശ്വാസവും ആവേശവും ഉത്സാഹവും നിറഞ്ഞ ഒരു മുഖം ഏതു പ്രസംഗകരിൽ നിന്നും ജനം ആഗ്രഹിക്കുന്നു. ഏതു തഴക്കം ചെന്ന പ്രസംഗകനും ആദ്യ വരികളിൽ അല്പം സങ്കോചം കാണാതിരിക്കില്ല. പ്രസംഗിക്കുമ്പോൾ സാധാരണ സംസാരിക്കുന്നതിലും വേഗം കുറച്ചു വ്യക്തമായി വാക്കുകളെ ഉച്ചരിക്കുക. സന്ദർഭാനുസരണം ഭാവവും വികാരവും ശബ്ദത്തിൽ രൂപഭേദം വരുത്തി പ്രകടിപ്പിക്കുക. വേണമെങ്കിൽ അല്പം നാടകീയതയുടെ മേമ്പൊടി കൂടി ആവാം.
സദസ്സിനെയോ അല്ലെങ്കിൽ മൈക്കോ മുൻപിൽ കണ്ടാൽ പ്രസംഗിച്ചേ മതിയാവൂ എന്ന് വി ശ്വസിക്കുന്നരോട് ഒന്നേ പറയുവാനുള്ളു – പൂർണ്ണ തയ്യാറെടുപ്പില്ലെങ്കിൽ “മൗനം വിദ്വാനു ഭൂഷണം”.