അതിരാവിലെ രാജസ്ഥാൻ അതിർത്തിയിൽ സൈനിക സാമ്പ്രദായികമല്ലാത്ത ഒരു നിത്യകര്മ്മം കാണാം; മണൽത്തിട്ടകളെ സൂക്ഷ്മനിരീക്ഷണം ചെയ്യുന്ന ഒരു മധ്യവയസ്കൻ മുള്ളുവേലിക്കിപ്പുറം നടന്നു നീങ്ങുന്ന കാഴ്ച. ബോർഡർ സെക്യുരിറ്റി ഫോർസിന്റെ ജവാന്മാർ കാവൽ നിൽക്കുന്ന അതിർത്തിയിൽ ഈ മധ്യവയസ്കൻ എന്തായിരിക്കും ചെയ്യുന്നതെന്ന് നമുക്ക് ആശ്ചര്യം തോന്നാം. ഇദ്ദേഹം ഒരു “ഖോജി” – എന്നു വെച്ചാൽ മലയാളത്തിൽ “പിന്തുടരുന്നവൻ” എന്നർത്ഥം- ആണ്. എന്തിനെയാണ് ഖോജി പിന്തുടരുന്നത്?
കാൽപാടുകളെയാണു ഖോജികൾ പിന്തുടരുന്നത്. ശ്രദ്ധയോടെ ഖോജി മണൽത്തിട്ടകളെയും ചെടികളെയും പുല്ലിനെയും നിരീക്ഷിക്കും – മനുഷ്യരോ മൃഗങ്ങളോ അതുവഴി കടന്നു പോയിട്ടുണ്ടോ എന്ന്. മണ്ണിന്മേൽ എന്തെങ്കിലും ചെറിയ പാടുകളോ അടയാളങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും ചെടിയുടെ ഒടിഞ്ഞ കമ്പുകളോ അല്ലെങ്കിൽ പുല്ലിന്മേൽ നിറഭേദങ്ങളൊ കണ്ടാൽ മതി, ഖോജി അതിനെ അതിസൂക്ഷ്മമായി നിരീക്ഷിക്കും. നിരീക്ഷണ ശേഷം ഏതു മൃഗമാണ് അതുവഴി കടന്നു പോയതെന്നും, എത്ര വലിപ്പമുള്ള മൃഗമാണെന്നും, എത്ര ഭാരമാണ് മൃഗം ചുമക്കുന്നതെന്നും, ഏതു ദിശയിലേക്കാണു പോയതെന്നും, എപ്പോളാണ് കടന്നു പോയതെന്നും, ഇപ്പോൾ എവിടെ എത്തിയിട്ടുണ്ടാകുമെന്നും, എത്ര മനുഷ്യർ മൃഗത്തെ അനുഗമിക്കുന്നുണ്ടെന്നും, അവരുടെ പ്രായവും ഭാരവും വരെ ഖോജി പ്രവചിക്കും. 90 ശതമാനം വരെ ഈ പ്രവചനങ്ങൾ ഫലിച്ചിട്ടുണ്ട്.
ഖോജികൾ പാദമുദ്രകളെ തിരിച്ചറിയുവാനുള്ള അപൂർവ്വ സിദ്ധി കൊണ്ട് മനുഷ്യരുടേയും, ഒട്ടകങ്ങളുടെയും, ആടുമാടുകളുടെയും കാൽപാടുകളെ പിന്തുടർന്ന് പ്രവചിക്കുവാൻ സാധിക്കുന്നു; അതും രാജസ്ഥാനിലെ മരുഭൂമിയിൽ. കാൽപാടുകളുടെ വലിപ്പവും, ആഴവും, പ്രഭാവവും, വ്യത്യസ്തതകളെ പറ്റിയുള്ള അറിവും, കൂടെ യുക്തിപരമായ നിര്ണ്ണയങ്ങളും കൂടി ആകുമ്പോൾ ഖോജികൾക്ക് അവരുടെ പ്രവചനങ്ങൾ കുറ്റമറ്റതാക്കുവാൻ കഴിയുന്നു. കടന്നു പോകുന്ന മൃഗങ്ങൾ മേയുമ്പോൾ പുല്ലിന്മേൽ ഉണ്ടാകുന്ന അവറ്റകളുടെ പല്ലിന്റെ അടയാളങ്ങളും, കാഷ്ടങ്ങളും ഖോജിയെ മൃഗങ്ങളെ പറ്റി പ്രവചിക്കുവാൻ സഹായിക്കുന്നു.

ലക്ഷണമൊത്ത ഒട്ടകങ്ങളും ആടുമാടുകളും രജപുത്ര ഗോത്രങ്ങളുടെ പ്രൗഢിയുടെ പ്രതീകങ്ങളായിരുന്നു. അതുകൊണ്ട് മറ്റു ഗോത്രങ്ങളും മോഷ്ടാക്കളും ഇവയെ അപഹരിക്കുവാൻ ശ്രമിക്കുക പതിവായിരുന്നു. അപഹരിക്കുന്നവർ മൃഗങ്ങളെയും കൊണ്ട് മരുഭൂമിലൂടെ ബഹുദൂരം സഞ്ചരിച്ചു അവയെ വില്ക്കുകയോ അല്ലെങ്കിൽ ഉപേക്ഷിക്കുകയോ ചെയ്യും. അപഹരണത്തിനു ശേഷം ഉടമസ്ഥർ ഉടനെ അവയെ അനുഗമിച്ചില്ലെങ്കിൽ ഒരു കാലത്തും അവയെ വീണ്ടെടുക്കുവാൻ സാധിക്കുകയില്ല. ഈ സമയങ്ങളിൽ ഖോജികൾ അവരുടെ സിദ്ധികൊണ്ട് മൃഗങ്ങൾ എവിടെയുണ്ടെന്ന് പ്രവചിക്കുകയും അവയെ വീണ്ടെടുക്കുവാൻ സഹായിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ ബോർഡർ സെക്യൂരിറ്റി ഫോർസും സൈന്യവും 1500 കിലോമീറ്റർ അതിർത്തിയുടെ പര്യവേക്ഷണത്തിനായി നൂറിൽ പരം ഖോജികളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇവർ പ്രധാനമായി മയക്കുമരുന്നും സ്ഫോടകവസ്ത്തുക്കളും പാകിസ്താനിൽ നിന്നും കടത്തുന്ന കള്ളക്കടത്തുകാരെയും ഭീകരപ്രവർത്തകരെയും പിടി കൂടാൻ സഹായിക്കുന്നു. കൂടാതെ ഇവർ സൈന്യത്തെ കാൽപാടുകൾ പിന്തുടരുന്ന വിദ്യയിൽ പരിശീലിപ്പിക്കുന്നു. മോഷണങ്ങൾ തെളിയിക്കാനും കുറ്റാന്വേഷണത്തിനും രാജസ്ഥാൻ പോലീസ് ഇവരുടെ സഹായം തേടുന്നു. രാജസ്ഥാൻ അതിർത്തിയിൽ കൂറ്റൻ കമ്പിവേലിയും, ദീപസ്തംഭങ്ങളും, പര്യവേക്ഷണ ഉപകരണങ്ങളും സ്ഥാപിച്ചതിനാൽ പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റം ഏറക്കുറെ നിയന്ത്രണ വിധേയമായിട്ടുണ്ട്. അതോടെ ഖോജികളുടെ അദ്ധ്വാനഭാരം ഏറെ കുറഞ്ഞു.
എന്റെ സൈനിക സേവന നാളുകളിൽ Surveillance Regiment കമ്മാണ്ടിങ് ഓഫീസർ ആയിരുന്നപ്പോൾ ഖോജികളുമായി ബന്ധം സ്ഥാപിച്ചിരുന്നു – പ്രത്യേകിച്ചും രാജസ്ഥാനിലെ ഇൻഡോ-പാക് അതിർത്തി മേഖലയിൽ. ഞങ്ങളുടെ ഡ്രോണുകൾക്കും റഡാറുകൾക്കും നൂതനമായ മറ്റു പര്യവേക്ഷണ ഉപകരണങ്ങൾ വിന്യസിച്ചിരുന്നുവെങ്കിലും ഖോജികളുടെ അറിവും കഴിവും സൈന്യത്തിന് മുതൽക്കൂട്ടായിരുന്നു.

ഖോജികൾ ചെറുപ്പത്തിലേ അവരുടെ പിതാക്കന്മാരിൽ നിന്നും ഈ വിദ്യ പഠിക്കുന്നു; അവരുടെ കീഴിൽ തൊഴിലഭ്യസിക്കുന്നു. ഇവരിൽ പോലീസിൽനിന്നും, സൈന്യത്തിൽനിന്നും, രാജപുത്രന്മാരിൽനിന്നും പാരിതോഷികങ്ങൾ വാരി കൂട്ടിയവർ നിരവധി.
ഖോജികൾ ഒരു പ്രത്യേക മതത്തിലോ ജാതിയിലോ പെട്ടവർ അല്ല. ഇവർക്ക് പ്രത്യേക കുല ദൈവങ്ങളോ ക്ഷേത്രങ്ങളോ ഇല്ല. രാജസ്ഥാനിലെ താർ മരുഭൂയിലുള്ള ഖോജികൾ “പഗ്ഗി“ എന്ന പേരിൽ അറിയപ്പെടുന്നു. ഖോജികളുടെ അത്ഭുത സിദ്ധിയാൽ ഇന്ത്യൻ സൈന്യത്തിനു നുഴഞ്ഞു കയറ്റക്കാരെ പിന്തുടര്ന്നു പിടിക്കുവാൻ സാധിച്ചിട്ടുണ്ട്, അതും അത്യാധുനിക റഡാർ സംവിധാനങ്ങളും സൂക്ഷ്മസംവേദനക്ഷമതയുള്ള ക്യാമറകളും നിഷ്ഫലമാകുന്ന മരുഭൂമിയിൽ.