ഗാസയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14,000 കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് UN ഹുമാനിറ്റേറിയൻ ചീഫ് ടോം ഫ്ലെച്ചർ വ്യക്തമാക്കി. 11 ആഴ്ച നീണ്ട ബ്ലോക്കേഡിന് ശേഷം ഇസ്രായേൽ അഞ്ചു യു.എൻ ട്രക്കുകൾക്ക് മാത്രമാണ് ഗാസയിൽ പ്രവേശനം അനുവദിച്ചത്, എന്നാൽ ഇത് “അവശ്യമായതിന്റെ ഒരു തുള്ളി മാത്രം” ആണെന്ന് യു.എൻ ചൂണ്ടിക്കാട്ടുന്നു. നീണ്ട അഭ്യർഥനകളുടെ ഭാഗമായി ഇന്ന് 100 ഹ്യുമാനിറ്റേറിയൻ ട്രക്കുകൾക്ക് കൂടി പ്രവേശനമനുവദിച്ചതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ യുദ്ധത്തിന് മുൻപ് പ്രതിദിനം 500 ട്രക്കുകളാണ് ഗാസയിൽ പ്രവേശിച്ചിരുന്നത് എന്നും ദ ഗാർഡിയൻ സൂചിപ്പിക്കുന്നു.
ഇസ്രായേലിന്റെ വിശദീകരണം
ഹുമാനിറ്റേറിയൻ ഏജൻസികളിൽ നിന്ന് ഹമാസ് ഭക്ഷ്യസാധനങ്ങൾ കവർന്നെടുക്കുന്നുവെന്നാരോപിച്ചാണു ഇസ്രായേൽ സർക്കാർ ഗാസയിലെ സഹായം നിയന്ത്രിക്കുന്നതിനെ ന്യായീകരിക്കുന്നത്. സിവിലിയൻമാരെ ഇസ്രായേൽ ലക്ഷ്യമിടുന്നില്ലെന്നും, ഹമാസിനെതിരായ അതിജീവന യുദ്ധമാണ് നടത്തുന്നതെന്നും അധികൃതർ ആവർത്തിച്ചു. പ്രധാനമന്ത്രി നെതന്യാഹു, യു.എസ്. ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമ്മർദ്ദം മൂലം, “പൊതുജനങ്ങൾക്ക് വിശപ്പു ബാധിക്കരുത്” എന്ന നിലപാടിൽ അടിസ്ഥാന സഹായം അനുവദിക്കാൻ തീരുമാനിച്ചു. സഹായം ഹമാസിന്റെ കൈവശം പോകാതിരിക്കാൻ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നും ഇസ്രായേൽ അറിയിച്ചു.
യു.എൻ, സഹായ സംഘടനകളുടെ പ്രതികരണം
ഹമാസ് സഹായം കവർന്നെടുക്കുന്നുവെന്ന ഇസ്രായേൽ ആരോപണം യു.എൻ ഉൾപ്പെടെയുള്ള പ്രധാന സഹായ സംഘടനകൾ തള്ളിക്കളഞ്ഞു. അവർ ഇസ്രായേലിന്റെ പുതിയ വിതരണ സംവിധാനത്തിൽ സഹകരിക്കാൻ തയ്യാറല്ലെന്നും, ഇത് ഏറ്റവും ആവശ്യമുള്ളവരെ സഹായത്തിൽ നിന്ന് ഒഴിവാക്കുമെന്നും മുന്നറിയിപ്പ് നൽകി. ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാനായി 8,900 ട്രക്കുകൾ അനുമതി കാത്തിരിക്കുകയാണെന്നും, അതിനാൽ ഇപ്പോഴത്തെ അനുമതി തീർച്ചയായും അപര്യാപ്തമാണെന്നും യു.എൻ ചൂണ്ടിക്കാട്ടുന്നു.
കുഞ്ഞുങ്ങളുടെ നില അതീവ ഗുരുതരം
ഭക്ഷണവും ഔഷധവും ലഭിക്കാതെ അമ്മമാർക്ക് കുഞ്ഞുങ്ങളെ പോഷിപ്പിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ 11 ആഴ്ചയിൽ മാത്രം 57 കുട്ടികൾ പോഷകാഹാരക്കുറവിൽ മരിച്ചു. ഈ സാഹചര്യത്തിൽ, 48 മണിക്കൂറിനുള്ളിൽ 14,000 കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാകുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകുന്നു
ഇസ്രായേലിന്റെ നടപടികൾക്കെതിരെ യു.കെ, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങൾ ശക്തമായ പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇസ്രായേൽ ഹുമാനിറ്റേറിയൻ സഹായം അനുവദിച്ചില്ലെങ്കിൽ ‘ശക്തമായ നടപടികൾ’ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.