വിക്ടോറിയ: ടേക്ക് ഓഫിന് തൊട്ടുമുമ്പ് കൊച്ചുകുട്ടി സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാന സർവീസ് റദ്ദാക്കി. കാനഡയിലെ വിക്ടോറിയയിൽ നിന്ന് ടൊറന്റോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന പോർട്ടർ എയർലൈൻസ് വിമാനമാണ് അപ്രതീക്ഷിത സംഭവവികാസങ്ങളെ തുടർന്ന് റദ്ദാക്കേണ്ടി വന്നത്. റൺവേയിലേക്ക് നീങ്ങിത്തുടങ്ങിയ വിമാനത്തിനുള്ളിൽ കുട്ടി സീറ്റിൽ എഴുന്നേറ്റു നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ കുട്ടിയെ സീറ്റ് ബെൽറ്റ് ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വിമാനം തിരികെ ടെർമിനലിലേക്ക് എത്തിക്കുകയായിരുന്നു.
വിമാനത്തിൽ നിന്ന് കുട്ടിയെയും കുടുംബത്തെയും പുറത്തിറക്കാനും അനുബന്ധ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ഏറെ സമയം എടുത്തു. എന്നാൽ ഇതിനിടയിൽ വിക്ടോറിയ വിമാനത്താവളത്തിലെ രാത്രികാല റൺവേ അടയ്ക്കുന്ന സമയം അതിക്രമിച്ചതാണ് മറ്റ് യാത്രക്കാർക്ക് തിരിച്ചടിയായത്. ഇതോടെ വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് റദ്ദാക്കാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു. സാങ്കേതികവും സുരക്ഷാപരവുമായ കർശന മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാലാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.
അപ്രതീക്ഷിതമായുണ്ടായ വിമാനം റദ്ദാക്കൽ കാരണം മറ്റ് നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. യാത്രാതടസ്സം നേരിട്ട എല്ലാ യാത്രക്കാർക്കും താമസസൗകര്യവും തുടർയാത്രയ്ക്കുള്ള ബദൽ ക്രമീകരണങ്ങളും എയർലൈൻസ് അധികൃതർ നൽകിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താനാകില്ലെന്ന് വ്യക്തമാക്കിയ വിമാനക്കമ്പനി, യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചു.
