ഓട്ടവ: കാനഡയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റിലെ (WestJet) ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുന്നതോടെ രാജ്യത്ത് കടുത്ത യാത്രാദുരിതത്തിന് സാധ്യത തെളിഞ്ഞു. കമ്പനിയിലെ 4,400-ഓളം വരുന്ന ഫ്ലൈറ്റ് അറ്റൻഡന്റുമാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) മാനേജ്മെന്റിന് 72 മണിക്കൂറത്തെ പണിമുടക്ക് നോട്ടീസ് നൽകി. ഇതിന് മറുപടിയായി മാനേജ്മെന്റ് ജീവനക്കാർക്ക് ലോക്കൗട്ട് നോട്ടീസും നൽകിയിട്ടുണ്ട്. ഇരുവിഭാഗവും തമ്മിലുള്ള ചർച്ചകളിൽ ധാരണയായില്ലെങ്കിൽ പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ മുതൽ സർവീസുകൾ പൂർണ്ണമായും തടസ്സപ്പെടും.
വേതന വ്യവസ്ഥകളെ ചൊല്ലിയും ഗ്രൗണ്ട് ഡ്യൂട്ടികൾക്ക് വേതനം നൽകാത്തതിനെ ചൊല്ലിയുമുള്ള തർക്കങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ബോർഡിംഗ് സമയത്തെ ജോലികൾ ഉൾപ്പെടെയുള്ള ഗ്രൗണ്ട് ഡ്യൂട്ടികൾക്ക് മണിക്കൂർ അടിസ്ഥാനത്തിൽ വേതനം നൽകണമെന്നാണ് യൂണിയൻ ആവശ്യപ്പെടുന്നത്. എന്നാൽ വേതനം നിലവിലുള്ള ക്രെഡിറ്റ് അവർ സംവിധാനം വഴി നൽകുന്നുണ്ടെന്നാണ് മാനേജ്മെന്റ് വാദിക്കുന്നത്. സമരം ഒഴിവാക്കാൻ അവസാന നിമിഷവും ചർച്ചകൾ തുടരുകയാണെന്ന് യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്.
വേനൽക്കാല അവധിക്കാല തിരക്ക് രൂക്ഷമായ സമയത്ത് പണിമുടക്ക് പ്രഖ്യാപിച്ചത് ആയിരക്കണക്കിന് യാത്രക്കാരെ പ്രതിസന്ധിയിലാക്കും. പ്രതിദിനം 600-ലധികം സർവീസുകളിലായി 70,000-ത്തിലധികം യാത്രക്കാരാണ് വെസ്റ്റ്ജെറ്റിനെ ആശ്രയിക്കുന്നത്. പണിമുടക്ക് ഉണ്ടായാൽ വിമാന സർവീസുകൾ ഘട്ടംഘട്ടമായി നിർത്തിവെക്കാനും വിമാനങ്ങളും ജീവനക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കാനുമുള്ള മുൻകൂർ പദ്ധതിയിൽ ഇരുവിഭാഗവും ഒപ്പുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ തന്നെ ചില സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ട്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജൂലൈ 30 മുതൽ ഓഗസ്റ്റ് 4 വരെയുള്ള ടിക്കറ്റുകൾ അധിക നിരക്കില്ലാതെ റദ്ദാക്കാനോ തീയതി മാറ്റാനോ യാത്രക്കാർക്ക് കമ്പനി സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേസമയം, വെസ്റ്റ്ജെറ്റ് എൻകോർ സർവീസുകളെയും ഡെൽറ്റ എയർലൈൻസ് പോലുള്ള പങ്കാളിത്ത വിമാനക്കമ്പനികൾ നടത്തുന്ന സർവീസുകളെയും ഈ സമരം ബാധിക്കില്ല. സർവീസുകൾ റദ്ദാക്കപ്പെടുകയാണെങ്കിൽ യാത്രക്കാർക്ക് തുക പൂർണ്ണമായി തിരികെ നൽകുമെന്നും കമ്പനി അറിയിച്ചു.
