തുര്‍ക്കിയിലെ ബോലു മലനിരകളിലെ ഒരു സ്കീ റിസോർട്ട് ഹോട്ടലിൽ ചൊവ്വാഴ്ചയുണ്ടായ അഗ്നിബാധയിൽ കുറഞ്ഞത് 76 പേർ മരിക്കുകയും 51 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അഗ്നിബാധയെ തുടർന്ന് ഭീതി പൂണ്ട നിരവധി അതിഥികൾ റിസോർട്ടിന്റെ ജനാലകൾ വഴി പുറത്തേക്ക് ചാടി.
അരമണിക്കൂർ നേരംകൊണ്ട് റിസോർട്ട് പാടേ കത്തിനശിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. പുലർച്ചെ3:30-ഓടെ 12 നിലകളുള്ള ഗ്രാൻഡ് കാർട്ടൽ ഹോട്ടലിന്റെ റെസ്റ്റോറന്റിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. കത്തിനശിച്ച റിസോർട്ടിന്റെ മുൻഭാഗമേറെയും തടികൊണ്ടുള്ള നിർമിതിയായിരുന്നു.
പലരും ബെഡ്ഷീറ്റുകൾ പിണച്ചുകെട്ടി ജനാലകളിലൂടെ താഴേക്ക് ചാടാൻ ശ്രമിക്കവെ വീണ് പരിക്കേൽക്കുകയുണ്ടായി. കത്തുന്ന കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിക്കവെ രണ്ട് പേർക്ക് ജീവാപായം ഉണ്ടായതായി ബോലു പ്രവിശ്യ ഗവർണർ അബ്ദുലസീസ് അയ്ദിൻ ടർക്കിഷ് ദേശീയ വാർത്ത ഏജൻസിയായ അനാദോലുവിനോട് പറഞ്ഞു. മരിച്ചവരിൽ Sozcu പത്രത്തിലെ കോളമിസ്റ്റ് നെദിം ടുർക്ക്മെൻ, അദ്ദേഹത്തിന്റെ ഭാര്യ, രണ്ട് കുട്ടികൾ എന്നിവരും ഉൾപ്പെടുന്നു.
സംഭവത്തിൽ ആകെ 76 പേർ മരിച്ചതായാണ് ഒടുവിൽ ലഭിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.