ഫ്ലിൻ ഫ്ലോൺ, മനിറ്റോബ: സസ്കാച്ചുവാനിലെ ക്രെയ്റ്റണിൽ ആരംഭിച്ച കാട്ടുതീ മനിറ്റോബ അതിർത്തി കടന്ന് ഫ്ലിൻ ഫ്ലോൺ നഗരത്തിന് ഭീഷണി ഉയർത്തുന്നു. നഗരത്തിലെ 5,000-ത്തോളം ആളുകൾക്ക് ബുധനാഴ്ച വൈകിട്ട് വരെ നഗരം ഒഴിയാൻ നിർദേശം നൽകിയതായി മേയർ ജോർജ് ഫൊണ്ടെയ്ൻ അറിയിച്ചു. ആശുപത്രിയിലെ രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് നീക്കാൻ ആരംഭിച്ചു.
“നഗരവാസികൾക്ക് ഏതുവേളയിലും ഒഴിഞ്ഞ് പോകേണ്ട വരാം,” പ്രീമിയർ വാബ് കിന്യൂ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കനത്ത കാറ്റും, തീയുടെ അതിവേഗ വ്യാപനവും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാവുന്നുണ്ട്. കാട്ടുതീ നിയന്ത്രിക്കാൻ ഉപയോഗിച്ചിരുന്ന വാട്ടർ ബോംബറുകൾക്ക്, ഒരു സ്വകാര്യ ഡ്രോൺ ദൃശ്യമായതിനെ തുടർന്ന് പ്രവർത്തനം തടസ്സപ്പെട്ടു. “ഡ്രോൺ പറത്തുന്നത് ജനങ്ങളുടെ സുരക്ഷക്ക് സുരക്ഷക്ക് ഭീഷണിയാണ്,” കിന്യൂ കൂട്ടിച്ചേർത്തു.
നഗരത്തിലെ കാഴ്ചയും (visibility) വായുവും (air quality) ദ്രുതഗതിയിൽ മോശമാവുകയാണ്. സമീപ നഗരങ്ങളായ ലിൻ ലേക്ക്, ഷെറിഡൻ എന്നിവിടങ്ങളിൽ നേരത്തെ തന്നെ ജനങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു.
മാനിറ്റോബയിൽ ഈ വർഷം കാട്ടുതീ സീസൺ അതീവ ഗുരുതരമാണ്. സർക്കാരും രക്ഷാപ്രവർത്തകരും കൂടുതൽ രക്ഷാ കേന്ദ്രങ്ങൾ ഒരുക്കാൻ ശ്രമിക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളും കമ്മ്യൂണിറ്റികളും സഹായഹസ്തങ്ങൾ നീട്ടണമെന്ന് പ്രീമിയർ അഭ്യർത്ഥിച്ചു.
സുരക്ഷ മുൻ നിർത്തി അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.