ഒട്ടാവ, കാനഡ: കാനഡയിലെ പാർപ്പിട വാടക വിപണിയിൽ തുടർച്ചയായ മാസങ്ങളിൽ വൻ ഇടിവ് രേഖപ്പെടുത്തി. പുതിയ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ രാജ്യത്തെ ശരാശരി വാടക നിരക്കിൽ മുൻവർഷത്തെ അപേക്ഷിച്ച് 4.8 ശതമാനത്തിന്റെ കുറവുണ്ടായി. റെന്റൽസ് സിഎ (Rentals.ca), അർബനേഷൻ (Urbanation) എന്നിവർ സംയുക്തമായി പുറത്തുവിട്ട പ്രതിമാസ കണക്കുകൾ പ്രകാരം, ഓഗസ്റ്റിൽ രാജ്യത്തെ ശരാശരി ആവശ്യപ്പെടുന്ന വാടക നിരക്ക് 2,035 കനേഡിയൻ ഡോളറായി താഴ്ന്നു. കഴിഞ്ഞ മാർച്ച് മാസത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ വാർഷിക ഇടിവാണിത്. 2022-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഓഗസ്റ്റ് മാസ വാടക നിരക്കാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കഴിഞ്ഞ 23 മാസങ്ങളായി കാനഡയിലെ വാടക നിരക്കുകൾ മുൻവർഷങ്ങള അപേക്ഷിച്ച് തുടർച്ചയായി താഴേക്ക് പതിക്കുകയാണ്. 2024-ലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ 7 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വസന്തകാലത്തും വേനൽക്കാലത്തിന്റെ തുടക്കത്തിലും ചെറിയ വർധനവുണ്ടായെങ്കിലും, ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ പ്രതിമാസ വാടക നിരക്ക് 0.1 ശതമാനം കുറഞ്ഞ് വലിയ മാറ്റമില്ലാതെ തുടരുകയാണ്.കാനഡയും അമേരിക്കയും തമ്മിൽ കടുക്കുന്ന വ്യാപാര യുദ്ധമാണ് വാടക വിപണിയിൽ പുതിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നതെന്ന് അർബനേഷൻ പ്രസിഡന്റ് ഷാൻ ഹിൽഡെബ്രാൻഡ് വ്യക്തമാക്കി. തൊഴിലവസരങ്ങൾ കുറയുന്നതും ഉപഭോക്തൃ ആത്മവിശ്വാസത്തിലെ ഇടിവും കാരണം സമീപഭാവിയിൽ വാടകയ്ക്കുള്ള ആവശ്യക്കാരുടെ എണ്ണം കുറഞ്ഞേക്കാമെന്നും, നിർമ്മാണച്ചെലവ് ഉയരുന്നത് പുതിയ വീടുകളുടെ ലഭ്യതയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.വിവിധ തരത്തിലുള്ള താമസസൗകര്യങ്ങളിലും ഈ ഇടിവ് പ്രകടമാണ്. അപ്പാർട്ട്മെന്റുകളുടെ ശരാശരി വാടക 3.3 ശതമാനം കുറഞ്ഞ് 2,038 ഡോളറിലെത്തിയപ്പോൾ, കോണ്ടോമിനിയം അപ്പാർട്ട്മെന്റുകളുടെ വാടക 7.7 ശതമാനം ഇടിഞ്ഞ് 2,050 ഡോളറായി. സിംഗിൾ ഫാമിലി വീടുകൾ, ടൗൺഹൗസുകൾ എന്നിവ അടങ്ങുന്ന സെക്കൻഡറി മാർക്കറ്റിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്; 8.3 ശതമാനം കുറഞ്ഞ് ശരാശരി 2,014 ഡോളറിലേക്ക് വാടക നിരക്ക് താഴേക്ക് വന്നു.കാനഡയിലെ പ്രധാന പ്രവിശ്യകളിലാണ് ഇടിവ് കൂടുതൽ ദൃശ്യമായത്. ബ്രിട്ടീഷ് കൊളംബിയയിൽ വാടക നിരക്ക് 4.6 ശതമാനം കുറഞ്ഞ് 2,353 ഡോളറിലെത്തി. ആൽബർട്ടിയിൽ 4.3 ശതമാനവും (1,670 ഡോളർ) ഒന്റാറിയോയിൽ 3.5 ശതമാനവും (2,248 ഡോളർ) ഇടിവുണ്ടായി. എന്നാൽ നോവ സ്കോട്ടിയയിൽ 3.1 ശതമാനം വർധനവോടെ 2,356 ഡോളറായി ഉയരുകയും, തുടർച്ചയായ നാലാം മാസവും രാജ്യത്തെ ഏറ്റവും ചെലവേറിയ വാടക പ്രവിശ്യയായി തുടരുകയും ചെയ്യുന്നു. മാനിറ്റോബയിൽ 0.2 ശതമാനത്തിന്റെ നേരിയ വർധനവോടെ ശരാശരി വാടക 1,617 ഡോളറായി.
Trending
- ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പ്രൗഢഗംഭീര തുടക്കം; താരപ്പകിട്ടിൽ നഗരം.
- കാനഡയിൽ വൻ സൈബർ ആക്രമണം: ഒന്റാറിയോ കോടതി രേഖകളും വ്യക്തിവിവരങ്ങളും ചോർന്നതായി സംശയം
- കാനഡയിൽ വാടകനിരക്കുകളിൽ വൻ ഇടിവ്: ഓഗസ്റ്റിൽ 4.8 ശതമാനം കുറഞ്ഞു; വ്യാപാര യുദ്ധം പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്
- ആപ്പിൾ യുഗത്തിൽ പുതിയൊരു അധ്യായം; ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്ഫോണായ ‘ഐഫോൺ ഡ്യുവോ’ അവതരിപ്പിച്ച് പുതിയ സിഇഒ ജോൺ ടെർനസ്.
- ലോകഭൂപടത്തിൽ ആഫ്രിക്കയ്ക്ക് ഇനി യഥാർത്ഥ വലുപ്പം; മെർക്കേറ്റർ മാപ്പ് ഒഴിവാക്കാൻ യുഎൻ പ്രമേയം, എതിർത്ത് അമേരിക്ക.
- ചാൾസ് രാജാവിന്റെ ചിത്രമുള്ള പുതിയ 20 ഡോളർ കറൻസി നോട്ട് പുറത്തിറക്കി ബാങ്ക് ഓഫ് കാനഡ
- പലിശ നിരക്കുകളിൽ മാറ്റമില്ലാതെ ബാങ്ക് ഓഫ് കാനഡ; നിരക്ക് 2.25 ശതമാനത്തിൽ തുടരും.
- ടൊറന്റോ നഗരത്തിലെ തിരക്കേറിയ നിരത്തുകളിൽ വാഹന ലെയ്നുകൾ പുനഃസ്ഥാപിക്കാൻ ഒന്റാറിയോ പ്രൊവിൻസ്.




