ഒട്ടാവ: രാജ്യത്തെ രാഷ്ട്രീയ, ഭരണപരമായ നടപടികളിൽ വിദേശ രാജ്യങ്ങളോ പ്രതിനിധികളോ നടത്തുന്ന ഇടപെടലുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനായി കാനഡയിൽ വിദേശ സ്വാധീന രജിസ്ട്രി (Foreign Influence Registry) ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. ‘ഫോറിൻ ഇൻഫ്ലുവൻസ് ട്രാൻസ്പരൻസി ആൻഡ് അക്കൗണ്ടബിലിറ്റി ആക്ട്’ (FITAA) പ്രാബല്യത്തിലായതോടെയാണ് പബ്ലിക് രജിസ്ട്രി നിലവിൽ വന്നതെന്ന് കനേഡിയൻ പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദസംഗരി അറിയിച്ചു. പുതിയ നിയമമനുസരിച്ച്, വിദേശ ശക്തികളുടെയോ സ്ഥാപനങ്ങളുടെയോ നിർദേശപ്രകാരം കാനഡയിലെ രാഷ്ട്രീയ നയരൂപീകരണത്തെ സ്വാധീനിക്കാൻ പ്രവർത്തിക്കുന്ന വ്യക്തികളും സംഘടനകളും തങ്ങളുടെ വിവരങ്ങൾ ബന്ധപ്പെട്ട അതോറിറ്റിക്ക് മുമ്പാകെ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്.
വിദേശ ഇടപെടലുകൾ കൃത്യമായി നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി സ്ഥാപിതമായ സ്വതന്ത്ര സ്ഥാപനത്തിന്റെ പ്രഥമ ഫോറിൻ ഇൻഫ്ലുവൻസ് ട്രാൻസ്പരൻസി കമ്മീഷണറായി ആന്റൺ ബോയിഗ്മാനെ ചുമതലപ്പെടുത്തി. രജിസ്ട്രേഷൻ വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിച്ച് മനസ്സിലാക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വിദേശ ഏജന്റുമാർ ആർക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഏതൊക്കെ കാര്യങ്ങളിലാണ് ഇടപെടുന്നതെന്നും ജനങ്ങൾക്ക് വ്യക്തമായി അറിയാൻ ഇത് അവസരമൊരുക്കും. കാനഡയുടെ ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വസ്തതയും സുതാര്യതയും സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന സമഗ്ര പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി.
പുതിയ കരാറുകളിൽ ഏർപ്പെടുന്നവർ 14 ദിവസത്തിനകം വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് തന്നെ നിലവിലുള്ള കരാറുകൾ ഉള്ളവർക്ക് ഒക്ടോബർ മൂന്ന് വരെ രജിസ്റ്റർ ചെയ്യാൻ സമയം അനുവദിച്ചിട്ടുണ്ട്. പുതിയ നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത സാമ്പത്തിക പിഴയും നിയമനടപടികളും ഉണ്ടാകും. ലംഘനത്തിന്റെ തോതനുസരിച്ച് 250 ഡോളർ മുതൽ 10 ലക്ഷം ഡോളർ (1 മില്യൺ) വരെ പിഴ ചുമത്താൻ കമ്മീഷണർക്ക് അധികാരമുണ്ട്. എന്നാൽ, ഔദ്യോഗിക ചുമതലകളുടെ ഭാഗമായി സർക്കാരുകളും പാർലമെന്ററി പ്രതിനിധികളും നടത്തുന്ന ഇടപെടലുകളെ ഈ നിയമ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രഹസ്യസ്വഭാവമുള്ള വിദേശ ഭീഷണികളെയും വ്യാജ പ്രചാരണങ്ങളെയും കാര്യക്ഷമമായി പ്രതിരോധിക്കാൻ പുതിയ സംവിധാനം വഴിയൊരുക്കുമെന്നാണ് കനേഡിയൻ ഭരണകൂടത്തിന്റെ വിലയിരുത്തൽ.



