ഫ്രാൻസിസ് മാർപാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും തുടർ പരിശോധനകൾക്കുമായിവെള്ളിയാഴ്ച രാവിലെ പ്രാർത്ഥനകൾക്കും അഭിസംബോധനകൾക്കും ശേഷം റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങളുണ്ടായിരുന്നതിനെ തുടർന്ന് ഫ്രാൻസിസ് പാപ്പ സമീപകാല പരിപാടികളിൽ അദ്ദേഹം തയ്യാറാക്കിയ പ്രസംഗങ്ങൾ വായിക്കാൻ മറ്റ് വൈദികരെ ചുമതലപ്പെടുത്തുകയായിരുന്നു പതിവ്.
“ഇന്ന് രാവിലെ, അദ്ദേഹത്തിന്റെ പതിവ് അഭിസംബോധനകൾക്കും പ്രാർത്ഥനകൾക്കും ശേഷം, ആവശ്യമായ രോഗനിർണയ പരിശോധനകൾക്കായി അഗോസ്റ്റിനോ ജെമെല്ലി പോളിക്ലിനിക്കിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ചികിത്സയിൽ തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പാപ്പ പങ്കെടുക്കേണ്ട പല പരിപാടികളും റദ്ദാക്കുകയോ, മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ടെന്ന് വെള്ളിയാഴ്ച ഹോളി സീ പ്രസ് ഓഫീസ് പ്രസ്താവനയിൽ പറയുന്നു.
ഇതിനു മുൻപ് 2023 മാർച്ചിൽ മാർപ്പാപ്പ ബ്രോങ്കൈറ്റിസ് രോഗബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. അതേ വർഷം ഡിസംബറിൽ, COP28 കാലാവസ്ഥാ ഉച്ചകോടിക്കായി UAE ലേക്കുള്ള യാത്ര അസുഖത്തെത്തുടർന്ന് റദ്ദാക്കിയിരുന്നു.
നിലവിൽ 88 വയസ്സുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം അദ്ദേഹത്തിന്റെ ഇരുപത്തിയൊന്നാം വയസ്സിൽ ശാസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു.
ബെനഡിക്ട് മാർപാപ്പ രാജിവച്ചതിനെ തുടർന്ന് 2013 മാർച്ച് 13നാണ് അർജൻറീനക്കാരനായ കർദിനനാൾ ജോർജ് മരിയോ ബെർഗോഗ്ലിയോ ആഗോള കത്തോലിക്കാ സഭയുടെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെടുകയും തുടർന്ന് ഫ്രാൻസിസ് എന്ന നാമധേയം സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ 1300 വർഷ സഭാ ചരിത്രത്തിലെ ആദ്യ യൂറോപ്യൻ ഇതര രാജ്യത്തിൽ നിന്നുള്ള മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പ.